ബംഗാളിലെ സിപിഎം കോട്ടയില്‍ പ്രമുഖ നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു
ജില്ല കമ്മറ്റി അംഗം അര്‍ജുന്‍ മൊണ്ടാല്‍, മുന്‍ ജില്ല സെക്രട്ടറിയേറ്റ് അംഗം ശ്യാമള്‍ മൈറ്റി എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്.
കൊല്‍ക്കത്ത: ബംഗാളില്‍ ചെങ്കോട്ടയെന്ന് അറിയപ്പെട്ടിരുന്ന ഈസ്റ്റ് മിഡ്‌നാപ്പൂര്‍ ജില്ലയിൽ പ്രമുഖ സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു . സംസ്ഥാനത്തും ജില്ലയിലും തിരിച്ചു വരവിനൊരുങ്ങുന്ന സിപിഎമ്മിന് കനത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉണ്ടായിരിക്കുന്നത്.
രണ്ട് ജില്ലാ നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നതാണ് ജില്ലയില്‍ സിപിഎമ്മിന് തിരിച്ചടിയായിരിക്കുന്നത്. ജില്ല കമ്മറ്റി അംഗം അര്‍ജുന്‍ മൊണ്ടാല്‍, മുന്‍ ജില്ല സെക്രട്ടറിയേറ്റ് അംഗം ശ്യാമള്‍ മൈറ്റി എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇവരോടൊപ്പം നിരവധി സിപിഎം പ്രവര്‍ത്തകരും ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്.
ആര്‍എസ്പി സംസ്ഥാന കമ്മറ്റി അംഗമായ അശ്വിനി ജനയും ബിജെപിയില്‍ ചേര്‍ന്നു. മിഡ്നാപൂർ ജില്ലയിലെ ആർഎസ്പി നേതാവും ബിജെപിയിൽ ചേർന്നവരിൽ ഉൾപ്പെടും. 21 ഇടതുപക്ഷ നേതാക്കളാണ് ബിജെപിയിൽ ചേർന്നിരിക്കുന്നത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള ബിജെപി കേന്ദ്ര കമ്മറ്റിയംഗം കൈലാഷ് വിജയവര്‍ഗിയ, സംസ്ഥാന അദ്ധ്യക്ഷന്‍ ദിലീപ് ഘോഷ് എന്നിവര്‍ സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു.
അതേസമയം തൃണമൂൽ കോൺഗ്രസിന്റെ അഞ്ച് എംപിമാർ അടുത്ത ദിവസങ്ങളിൽ തന്നെ ബിജെപിയിലേക്ക് എത്തുമെന്ന് ലോക്സഭാ അംഗവും ബിജെപി നേതാവുമായ അർജുൻ സിങ് പറഞ്ഞു. സംസ്ഥാനം ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ വലിയ വാക്‌പോര് നടന്നുവരികയാണ്. അഴിമതിയാരോപണമാണ് ബിജെപി ഉന്നയിക്കുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഒരു അവകാശവും ബിജെപിക്കില്ലെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സൗഗത റോയിയുടെ പ്രതികരണം.
