20 യൂട്യൂബ് ചാനലുകൾ നിരോധിക്കാൻ ഉത്തരവിട്ട് കേന്ദ്ര സർക്കാർ

നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള വിശദീകരണ കുറിപ്പിൽ യൂട്യൂബ് ചാനലുകൾ പ്രസിദ്ധീകരിച്ച വ്യാജ വാർത്തകളുടെ സ്ക്രീൻ ഷോട്ടുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

Update: 2021-12-21 14:51 GMT

ന്യൂഡൽഹി: രണ്ട് വെബ്സൈറ്റുകളും ഇരുപത് യൂട്യൂബ് ചാനലുകളും നിരോധിക്കാൻ ഉത്തരവിട്ട് കേന്ദ്രസർക്കാർ. ഇന്ത്യാ വിരുദ്ധതയും വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നെന്ന് ആരോപിച്ചാണ് നിരോധനം ഏർപ്പെടുത്തിയത്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേന്ദ്ര വാർത്താ വിതരണ മന്ത്രാലയമാണ് നടപടി സ്വീകരിച്ചത്.

കശ്മീർ, ഇന്ത്യൻ സൈന്യം, സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ മരണം എന്നിവ സംബന്ധിച്ച് ഈ ചാനലുകൾ തെറ്റായ വിവരം പ്രചരിപ്പിച്ചിരുന്നെന്നാണ് വിശദീകരണം. നിരോധിച്ച യൂട്യൂബ് ചാനലുകളുടെ പട്ടികയിൽ 'നയാ പാകിസ്താൻ' ഗ്രൂപ്പിന്റെ ചാനലുകളും ഉൾപ്പെടുന്നു. കർഷക പ്രതിഷേധം, പൗരത്വ നിയമ ഭേദഗതി എന്നിവ സംബന്ധിച്ചും ചാനലുകൾ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്നാണ് ആരോപണം.

ദി പഞ്ച് ലൈൻ, ഇന്റർനാഷ്ണൽ വെബ് ന്യൂസ്, ന്യൂസ് 24, ഖൽസ ടിവി, ദി നേക്കഡ് ട്രൂത്ത്, 48 ന്യൂസ്, ഫിക്ഷണൽ, ഹിസ്റ്റോറിക്കൽ ഫാക്ട്സ്, പഞ്ചാബ് വൈറൽ, നയാ പാകിസ്താൻ ഗ്ലോബൽ, കവർ സ്റ്റോറി അടക്കമുള്ള ചാനലുകൾക്കാണ് നിരോധനം ഏർപ്പെടുത്തിയത്. കശ്മീർ ഗ്ലോബൽ, കശ്മീർ വാച്ച് എന്നീ വെബ്സൈറ്റുകളും നിരോധിച്ചിട്ടുണ്ട്.

നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള വിശദീകരണ കുറിപ്പിൽ യൂട്യൂബ് ചാനലുകൾ പ്രസിദ്ധീകരിച്ച വ്യാജ വാർത്തകളുടെ സ്ക്രീൻ ഷോട്ടുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

അതിർത്തിക്കപ്പുറത്തു നിന്നും ഇന്ത്യാ വിരുദ്ധ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നത് നിരീക്ഷിച്ചിരുന്നെന്നും ഈ ചാനലുകൾ നിയമം ലംഘിച്ച് പാകിസ്താന്റെ അജണ്ടയാണ് പ്രചരിപ്പിച്ചിരുന്നതെന്നും ഇന്ത്യക്കെതിരേ പ്രവർത്തിക്കുന്നതിൽ നിന്നും അവരെ തടയേണ്ടതുണ്ടെന്ന് മന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു.