ദലിതനെ നേതാവായി അംഗീകരിക്കാനാവില്ല; ബിജെപിയില്‍ കൂട്ടരാജി
ദലിത് വിഭാഗത്തില്‍പ്പെട്ട മഹാരാജനെ ജില്ലാ പ്രസിഡന്റാക്കിയാല്‍ പാര്‍ട്ടി വ്യവസ്ഥയാകെ തകരും എന്നാണ് രാജിവെച്ച പാര്‍ട്ടി പ്രവര്‍ത്തകരുടെ നിലപാട്
ചെന്നൈ: തിരുനല്‍വേലിയില്‍ ബിജെപിയുടെ ജില്ല പ്രസിഡന്റായി ദലിത് സമുദായംഗത്തെ നിയമിച്ചതില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ കൂട്ടരാജി. ദലിത് വിഭാഗത്തില്‍പ്പെട്ട ഒരാള്‍ തങ്ങളുടെ നേതാവായി പ്രവര്‍ത്തിക്കേണ്ട എന്ന നിലപാട് വ്യക്തമാക്കിക്കൊണ്ട് ഇരുപത്തിലധികം ബിജെപി പ്രവര്‍ത്തകരാണ് ദ്രാവിഡ രാഷ്ട്രീയം ഏറ്റവും ശക്തമായ മേഖലകളില്‍ ഒന്നായ തിരുനെല്‍വേലിയില്‍ നിന്നും രാജിവച്ചത്.
തിരുനല്‍വേലി ജില്ല പ്രസിഡന്റായി ദലിതനായ എ. മഹാരാജനെ ആണ് നിയമിച്ചത്. ഇതോടെ നാടാര്‍- തേവര്‍ സമുദായങ്ങളില്‍പെട്ട ജില്ല തല ഭാരവാഹികളാണ് തെക്കന്‍ തമിഴക ജില്ലകളുടെ ചുമതല വഹിക്കുന്ന പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് നയിനാര്‍ നാഗേന്ദ്രന് രാജിക്കത്ത് നല്‍കിയത്. അടുത്തിടെ ബിജെപി സംസ്ഥാന പ്രസിഡന്റായി ദലിത് വിഭാഗത്തില്‍പ്പെട്ട അഡ്വ. എല്‍. മുരുകനെ നിയമിച്ചതും പാര്‍ട്ടിയിലെ മേല്‍ജാതിക്കാരായ ഭാരവാഹികള്‍ക്ക് രസിച്ചില്ല. എങ്കിലും, അവര്‍ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചിരുന്നില്ല. സവര്‍ണരായ ഭാരവാഹികളില്‍നിന്ന് ഇദ്ദേഹത്തിന് മതിയായ സഹകരണം ലഭ്യമാവുന്നില്ലെന്നും പാര്‍ട്ടിക്കകത്ത് ആക്ഷേപമുയര്‍ന്നിരുന്നു. അതിനിടയിലാണ് മഹാജന്റെ നിയമനവും പാര്‍ട്ടിയില്‍ വിവാദമാക്കിയത്.
ദലിത് വിഭാഗത്തില്‍പ്പെട്ട മഹാരാജനെ ജില്ലാ പ്രസിഡന്റാക്കിയാല്‍ പാര്‍ട്ടി വ്യവസ്ഥയാകെ തകരും എന്നാണ് രാജിവെച്ച പാര്‍ട്ടി പ്രവര്‍ത്തകരുടെ നിലപാട്. ദലിതനായ ജില്ല പ്രസിഡന്റിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാനാവില്ലെന്നും മഹാരാജനെ തല്‍സ്ഥാനത്ത്‌നിന്ന് മാറ്റണമെന്നുമാണ് മേല്‍ജാതിക്കാരുടെ ആവശ്യം. ഇത് പാര്‍ട്ടിയെ അലട്ടുന്ന കാര്യമാണ് . ഇത് അംഗീകരിക്കുന്നതുവരെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളുമായി സഹകരിക്കില്ലെന്നും അവര്‍ അറിയിച്ചു.
ബിജെപിയുടെ ജില്ലാ ലീഗല്‍ വിങ് പ്രസിഡന്റായി ദലിത് വിഭാഗത്തില്‍പ്പെട്ട് മറ്റൊരു നേതാവായ അഡ്വ ആര്‍സി കാര്‍ത്തിക്കിനെ നിയമിച്ചതിലും പാര്‍ട്ടിപ്രവര്‍ത്തകര്‍ മുമ്പ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തമിഴ്‌നാട്ടിലെ പിന്നാക്ക വിഭാഗങ്ങളാണ് ദ്രാവിഡ കക്ഷികളുടെ പിന്‍ബലം. ഇത് തകര്‍ക്കുകയെന്ന ലക്ഷ്യത്തൊടെയാണ് ബിജെപി കേന്ദ്ര നേതൃത്വം പിന്നാക്ക സമുദായങ്ങളില്‍പെട്ടവര്‍ക്ക് പ്രാമുഖ്യം നല്‍കുന്നത്. തമിഴകത്ത് ജാതീയമായ വേര്‍തിരിവുകള്‍ ഏറ്റവും പ്രകടമായി കാണപ്പെടുന്ന ജില്ലയാണ് തിരുനല്‍വേലി. അതേസമയം പ്രശ്നം സമാധാനപരമായ ചര്‍ച്ചകളിലൂടെ പരിഹരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് നയിനാര്‍ നാഗേന്ദ്രന്‍ പറഞ്ഞു.
