യുപി പോലിസ് മര്‍ദനത്തില്‍ മുസ് ലിം ബാലന്‍ കൊല്ലപ്പെട്ട സംഭവം: രണ്ട് പോലിസുകാരെ സസ്‌പെന്റ് ചെയ്തു; ഹോംഗാര്‍ഡിനെ സര്‍വീസില്‍ നിന്ന് പുറത്താക്കി

Update: 2021-05-22 09:54 GMT

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ പോലിസ് മര്‍ദനത്തില്‍ മുസ് ലിം ബാലന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് പോലിസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. സംഭവത്തില്‍ ഉള്‍പ്പെട്ട ഹോം ഗാര്‍ഡിനെ സര്‍വീസില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. സംഭവത്തില്‍ ഹോം ഗാര്‍ഡിനെ നേരത്തെ തന്നെ സസ്‌പെന്റ് ചെയ്തിരുന്നു. അന്വേഷണത്തെ തുടര്‍ന്ന് സര്‍വീസില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

കൊവിഡ് നിയന്ത്രണം ലംഘിച്ച് പച്ചക്കറി വില്‍പ്പന നടത്തി എന്നാരോപിച്ച് പോലിസ് പിടികൂടിയ ഫൈസല്‍ ഹുസൈന്‍ എന്ന 17 കാരനാണ് പോലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. കര്‍ഫ്യൂ നിയന്ത്രണങ്ങള്‍ ലംഘിച്ചു എന്നാരോപിച്ച് യുപി പോലിസ് പിടികൂടിയ ഫൈസല്‍ ഹുസൈനെ ക്രൂരമായി മര്‍ദിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. ഉന്നാവിലെ ബങ്കമാരു ടൗണിലെ സ്വന്തം വീടിന് മുന്‍പിലായിരുന്ന ഫൈസല്‍ പച്ചക്കറി വിറ്റത്. അവിടെ നിന്നാണ് ഫൈസലിനെ പോലിസ് കസ്റ്റഡിയിലെടുത്തതെന്നും ക്രൂര മര്‍ദനത്തിന് ഇരയാക്കിയതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. മര്‍ദനത്തെ തുടര്‍ന്ന് ബാലന്റെ ആരോഗ്യനില തകരാറിലാവുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. ലഖ്‌നൗവിലെ പ്രധാന റോഡ് ഉപരോധിച്ച പ്രദേശവാസികള്‍ കുറ്റക്കാരായ പോലിസുകാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. സംഭവം വിവാദമായതോടെ പോലിസുകാര്‍ക്കെതിരേ നടപടിയെടുത്ത് പ്രശ്‌നം ഒതുക്കി തീര്‍ക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. കുറ്റക്കാരായ രണ്ട് പോലിസ് ഉദ്യോഗസ്ഥര്‍ക്കും ഹോം ഗാര്‍ഡിനും എതിരേ നടപടിയെടുത്തതായും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലിസ് അറിയിച്ചു.