20 വര്‍ഷത്തിനിടെ രാജ്യത്ത് കസ്റ്റഡി കൊലപാതക കേസുകളിൽ ശിക്ഷിക്കപ്പെട്ടത് 26 പോലിസുകാര്‍ മാത്രം

2001-2020 കാലഘട്ടത്തിലെ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എന്‍സിആര്‍ബി) ക്രൈം ഇൻ ഇന്ത്യ (സിഐഐ) റിപോർട്ടുകളിൽ നിന്നാണ് ഈ വിവരങ്ങള്‍ ലഭ്യമായത്.

Update: 2021-11-17 01:06 GMT

ന്യൂഡല്‍ഹി: കഴിഞ്ഞ 20 വര്‍ഷത്തിനിടെ രാജ്യത്ത് സംഭവിച്ചത് 1,888 കസ്റ്റഡി കൊലപാതകങ്ങള്‍. 893 പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യുകയും 358 ഉദ്യോഗസ്ഥര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ഇക്കാലയളവില്‍ 26 പോലിസ് ഉദ്യോഗസ്ഥര്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്ന് ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു.

2001-2020 കാലഘട്ടത്തിലെ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എന്‍സിആര്‍ബി) ക്രൈം ഇൻ ഇന്ത്യ (സിഐഐ) റിപോർട്ടുകളിൽ നിന്നാണ് ഈ വിവരങ്ങള്‍ ലഭ്യമായത്. കഴിഞ്ഞ ചൊവ്വാഴ്ച ഉത്തർപ്രദേശിലെ കാസ്ഗഞ്ചിൽ അൽതാഫ് എന്ന യുവാവ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രസ്തുത റിപോര്‍ട്ടിന് പ്രാധാന്യമേറുന്നത്.

സംഭവത്തിന് ശേഷം കാസ്ഗഞ്ചിലെ കോട്വാലി പോലിസ് സ്റ്റേഷനിലെ അഞ്ച് പോലിസുകാരെ സസ്പെൻഡ് ചെയ്തിരുന്നു. ടോയ്ലെറ്റിലുള്ള വാട്ടർ പൈപ്പില്‍ ജാക്കറ്റിന്റെ ചരട് ഉപയോഗിച്ച് അൽതാഫ് തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. വാട്ടര്‍ പൈപ്പിന് നിലത്തു നിന്ന് രണ്ടടി മാത്രമാണ് പൊക്കമുള്ളത്.

അല്‍താഫിന്റെ കസ്റ്റഡി മരണത്തിൽ വകുപ്പുതല അന്വേഷണവും മജിസട്രേറ്റുതല അന്വേഷണവും ഒരേസമയം നടക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാണാതായ കേസിലാണ് അല്‍താഫിനെ അറസ്റ്റ് ചെയ്തത്.

എന്‍സിആര്‍ബിയുടെ രേഖകള്‍ പ്രകാരം കസ്റ്റഡി കൊലപാതകത്തില്‍ ഏറ്റവും അധികം പോലിസുകാര്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളത് 2006 ലാണ്. 11 പേരാണ് 2006 ല്‍ ശിക്ഷിക്കപ്പെട്ടത്. ഏഴ് ഉദ്യോഗസ്ഥര്‍ ഉത്തര്‍പ്രദേശില്‍ നിന്നുമുള്ളതായിരുന്നു. നാല് പേര്‍ മധ്യപ്രദേശില്‍ നിന്നും. കസ്റ്റഡി മരണം റിപോര്‍ട്ട് ചെയ്യപ്പെട്ട വര്‍ഷം തന്നെയാണൊ ഇവര്‍ ശിക്ഷിക്കപ്പെട്ടതെന്നത് രേഖകള്‍ വ്യക്തമാക്കുന്നില്ല.

ഏറ്റവും പുതിയ രേഖകള്‍ പ്രകാരം 2020 ല്‍ മാത്രം 76 കസ്റ്റഡി കൊലപാതകങ്ങളാണ് രാജ്യത്ത് സംഭവിച്ചത്. ഏറ്റവും കൂടുതല്‍ ഗുജറാത്തിലാണ് റിപോര്‍ട്ട് ചെയ്തിരിക്കുന്നത് (15 മരണം). ആന്ധ്രപ്രദേശ്, അസം, ബിഹാര്‍, ഛത്തിസ്ഗഢ്, ഹരിയാന, കര്‍ണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, പഞ്ചാബ്, തമിഴ്നാട്, തെലങ്കാന, പശ്ചിമ ബംഗാള്‍ എന്നിവയാണ് കസ്റ്റഡി കൊലപാതകങ്ങള്‍ നടന്നിട്ടുള്ള മറ്റ് സംസ്ഥാനങ്ങള്‍. ഈ കാലയളവില്‍ ഒരു ഉദ്യോഗസ്ഥന്‍ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല.

സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും സമര്‍പ്പിച്ച രേഖകളില്‍ നിന്ന് കസ്റ്റഡി കൊലപാതകങ്ങളെ എന്‍സിആര്‍ബി രണ്ട് വിഭാഗങ്ങളായി തരം തിരിച്ചാണ് നല്‍കിയിരിക്കുന്നത്. ഒന്ന് റിമാന്‍ഡിലുള്ളവരും രണ്ട് റിമാന്‍ഡിലല്ലാത്തവരും. ആദ്യ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ കോടതിയില്‍ ഹാജരാക്കിയതിന് ശേഷം ജുഡീഷ്യല്‍ റിമാന്‍ഡില്‍ കഴിയുന്നവരാണ്. രണ്ടാമത്തേത് അറസ്റ്റ് ചെയ്തതിന് ശേഷം കോടതിയില്‍ ഹാജരാക്കത്തവരും.

എന്‍സിആര്‍ബിയുടെ രേഖകള്‍ പ്രകാരം 2001 മുതല്‍ കസ്റ്റഡിയില്‍ വച്ച് കൊല്ലപ്പെട്ടവരില്‍ കൂടുതല്‍ പേരും റിമാന്‍ഡില്‍ അല്ലാത്തവരാണ്. 1,185 പേരാണ് ഇത്തരത്തില്‍ കൊല്ലപ്പെട്ടത്. റിമാന്‍ഡില്‍ കഴിഞ്ഞ 703 പേരും മരിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ പോലിസ് ഉദ്യോഗസ്ഥർക്കെതിരേ രജിസ്റ്റർ ചെയ്ത 893 കേസുകളിൽ 518 എണ്ണവും റിമാൻഡിൽ അല്ലാത്തവരുടെ കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ടാണ്.