ദലിത് യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ചു; പ്രക്ഷോഭത്തിനൊരുങ്ങി സംഘടനകള്‍

Update: 2022-01-16 08:59 GMT

കോയമ്പത്തൂര്‍: മൂന്ന് ദിവസം മുമ്പ് ആനമലയില്‍ ദലിത് യുവാവിനെ ആക്രമിച്ച ഏഴ് പേര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭവുമായി സംഘടനകള്‍. തിങ്കളാഴ്ച്ച പൊള്ളാച്ചിയില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്ന് സംഘടനാ നേതാക്കള്‍ അറിയിച്ചു.

കാമുകിയെ കാണാനെത്തിയ ദലിത് യുവാവാണ് ക്രൂരമര്‍ദനത്തിന് ഇരയായത്. ആനമലയിലെ ദലിത് ഇതര ഭൂവുടമയായ രാമസ്വാമിയുടെ വീട്ടിലെ ജോലിക്കാരിയായ 19 കാരിയെ കാണാനാണ് യുവാവ് എത്തിയത്. ഇയാളെ രാമസ്വാമിയുടെ നേതൃത്വത്തില്‍ മര്‍ദിക്കുകയായിരുന്നെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകനായ എം മതി അംബേദ്കര്‍ പറഞ്ഞു.

മധുര സ്വദേശിയായ ദലിത് ഇതര സമുദായത്തില്‍ നിന്നുള്ള യുവതിയുമായാണ് യുവാവ് പ്രണയത്തിലായത്. ആനമലയിലെ മക്കള്‍ ശക്തി നഗര്‍ സ്വദേശിയായ യുവാവ് രാമസാമിയുടെ പറമ്പില്‍ കൃഷിപ്പണി ചെയ്യുന്നതിനിടെയാണ് യുവതിയുമായി പ്രണയത്തിലായത്. പ്രണയ ബന്ധം അറിഞ്ഞ രാമസാമി ഏതാനും മാസം മുമ്പ് ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. രണ്ടാഴ്ച മുമ്പ് രാമസാമിയുടെ ഭാര്യ യുവാവിന്റെ അമ്മായിയെ വിളിച്ച് പ്രണയ ബന്ധം അവസാനിപ്പിക്കാന്‍ പറയണമെന്ന് ആവശ്യപ്പെട്ടിരുന്നു. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ മദ്യലഹരിയിലായിരുന്ന യുവാവ് വീട്ടുടമസ്ഥനെ കണ്ട് പെണ്‍കുട്ടിയെ തന്നോടൊപ്പം അയക്കാന്‍ ആവശ്യപ്പെട്ടു. 'രാമസാമി അത് നിരസിച്ചപ്പോള്‍ യുവാവ് വീട്ടില്‍ നിന്നും ഇറങ്ങിപ്പോന്നു. രാത്രി 11 മണിയോടെയാണ് തിരിച്ചെത്തി. രാത്രിയില്‍ വീണ്ടും പെണ്‍കുട്ടിയുമായി സംസാരിക്കാന്‍ ശ്രമിച്ചു. ഇതേ തുടര്‍ന്ന് രാമസ്വാമിയും ആറ് തൊഴിലാളികളും ചേരന്ന് ഇയാളെ തെങ്ങിന്‍ തോട്ടത്തിലേക്ക് കെട്ടിയിട്ട് മര്‍ദിച്ചു. ഒരു രാത്രി മുഴുവന്‍ തെങ്ങില്‍ കെട്ടിയിട്ട് മര്‍ദിച്ചതിന് ശേഷം പിറ്റേ ദിവസമാണ് വിട്ടയച്ചത്. സംഭവം പുറത്ത് പറഞ്ഞാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കി'. അംബേദ്കര്‍ പറഞ്ഞു.

പരിക്കേറ്റ യുവാവിനെ വേട്ടക്കാരന്‍പുത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹെഡ് കോണ്‍സ്റ്റബിള്‍ അഫ്‌സര്‍ അലി ശനിയാഴ്ച യുവാവിനെ സന്ദര്‍ശിക്കുകയും രാമസാമി, കേശവന്‍, കാളിമുത്ത്, രാമന്‍, രസതി, രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ എന്നിവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 143, 342, 323, 324, 506 (i) വകുപ്പുകള്‍ പ്രകാരം കേസെടുത്തു. 1989ലെ പട്ടികജാതിപട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരം രാമസാമിക്കെതിരേ പോലിസ് കേസെടുക്കണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ചാണ് നാളെ പ്രകടനം നടത്തുന്നത്.

Tags:    

Similar News