'സ്വത്തുക്കള്‍ കണ്ടുകെട്ടും'; യോഗിയുടെ ഭീഷണിക്കിടെ ഓക്‌സിജന്‍ കിട്ടാതെ 16 പേർ മരിച്ചു
സംസ്ഥാനത്ത് മെഡിക്കൽ ഓക്സിജന് ക്ഷാമമില്ലെന്നും അത്തരത്തിൽ വാർത്ത പ്രചരിപ്പിക്കുന്നവരുടെ സ്വത്ത് കണ്ടുകെട്ടുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഞെട്ടിക്കുന്ന റിപോർട്ട് പുറത്തുവരുന്നത്.
ലഖ്നോ: ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ കിട്ടാതെ പതിനാറ് രോഗികള്‍ മരണപ്പെട്ടതായി റിപോര്‍ട്ട്. ആഗ്രയിലെ പരാസ് ആശുപത്രിയിൽ എട്ട് പേരും കെഎംസി ആശുപത്രിയില്‍ അഞ്ച് പേരും ആനന്ദ് ആശുപത്രിയില്‍ മൂന്ന് പേരുമാണ് ഓക്‌സിജന്‍ ലഭിക്കാതെ മരണപ്പെട്ടതായി റിപോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. എല്ലാ ആശുപത്രികളിലെയും മെഡിക്കല്‍ സൂപ്രണ്ടുമാരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് മരണങ്ങള്‍ സ്ഥിരീകരിച്ചിരിക്കുന്നത്.
ഓകിസിജന്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്നലെ മരണപ്പെട്ട നാല് പേരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്നാണ് കെഎംസി ആശുപത്രി മേധാവി സുനില്‍ ഗുപ്ത പറഞ്ഞത്. മെഡിക്കൽ ഓക്സിജന്റെ അഭാവം മൂലം ഏഴ് മുതൽ എട്ട് വരെ കൊവിഡ് രോഗികൾ മരണപ്പെട്ടിട്ടുണ്ടെന്നും ഇതേക്കുറിച്ച് ഞങ്ങൾ ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടുണ്ടെന്നും ആഗ്രയിലെ പരാസ് ആശുപത്രി ജീവനക്കാരൻ തനു ചതുർവേദി പറഞ്ഞു.
സംസ്ഥാനത്ത് മെഡിക്കൽ ഓക്സിജന് ക്ഷാമമില്ലെന്നും അത്തരത്തിൽ വാർത്ത പ്രചരിപ്പിക്കുന്നവരുടെ സ്വത്ത് കണ്ടുകെട്ടുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഞെട്ടിക്കുന്ന റിപോർട്ട് പുറത്തുവരുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ മെഡിക്കൽ ഓക്സിജന്റെ കുറവുണ്ടായെന്നും എന്നാൽ ഇത് ഉടൻ പരിഹരിക്കുമെന്നും ആഗ്ര ജില്ലാ മജിസ്‌ട്രേറ്റ് പ്രഭു സിങ് പറഞ്ഞു.
ആഗ്ര നഗരത്തിലെ ആശുപത്രികളിൽ കൊവിഡ് രോഗികൾക്ക് കിടക്കകൾ ലഭ്യമല്ലെന്ന് വ്യക്തമാക്കുന്ന പോസ്റ്ററുകൾ ആശുപത്രി പരിസരത്ത് സ്ഥാപിക്കാൻ തുടങ്ങി. നിരവധി ആശുപത്രികൾ രോഗികളുടെ കുടുംബാംഗങ്ങളോട് സ്വന്തമായി ഓക്സിജൻ സിലിണ്ടറുകൾ സംഘടിപ്പിക്കാൻ ആവശ്യപ്പെട്ട് നോട്ടിസ് നൽകി.
കൊവിഡ് പ്രതിസന്ധി തുടരവെ ആശുപത്രികൾക്ക് പുതിയ നിർദേശവുമായി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് രംഗത്തുവന്നിരുന്നു. ഓക്സിജൻ ക്ഷാമത്തെ പറ്റി മാധ്യമങ്ങളോട് പറയുക, ഓക്‌സിജൻ ഇല്ലെന്ന് പറഞ്ഞ് രോഗികളെ മടക്കി അയക്കുക തുടങ്ങിയവ ചെയ്യുന്ന ആശുപത്രികൾ അടച്ചു പൂട്ടാനാണ് പോലിസിന് യുപി മുഖ്യമന്ത്രി നൽകിയിരിക്കുന്ന നിർദ്ദേശം. സംസ്ഥാനത്തെ പോലിസ് അധികൃതരുമായി ചേർന്ന ഓൺലൈൻ മീറ്റിങ്ങിലാണ് യോഗിയുടെ മുന്നറിയിപ്പ്. ഉത്തർപ്രദേശിൽ ഓക്‌സിജൻ ക്ഷാമം ഇല്ലെന്നും ആശുപത്രികൾ പൂഴ്ത്തിവെക്കുകയാണെന്നുമാണ് യോഗിയുടെ പക്ഷം.
