കഴിഞ്ഞ മൂന്നു വർഷത്തിനിടെ ജാർഖണ്ഡിൽ കൊല്ലപ്പെട്ടത് 51 മാവോവാദികൾ

പിടിയിലായ മാവോവാദികളിൽ നിന്ന് വൻ ആയുധ ശേഖരവും ലെവിയായി പിരിച്ചെടുത്ത 159 ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു

Update: 2022-08-16 14:55 GMT

റാഞ്ചി: കഴിഞ്ഞ മൂന്നു വർഷത്തിനിടെ ജാർഖണ്ഡിൽ 51 മാവോവാദികൾ കൊല്ലപ്പെട്ടെന്ന് ഡിജിപി നീരജ് സിൻഹ. ഇക്കാലയളവിൽ 1,526 പേർ അറസ്റ്റിലായെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ ദിനത്തിൽ പോലിസ് ഹെഡ്ക്വാട്ടേഴ്‌സിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു പോളിറ്റ്ബ്യൂറോ മെമ്പർ, ഒരു സെൻട്രൽ കമ്മിറ്റി മെമ്പർ, മൂന്ന് സ്‌പെഷ്യൽ ഏരിയാ കമ്മിറ്റി മെമ്പർമാർ, ഒരു റീജ്യണൽ കമ്മിറ്റി മെമ്പർ, 12 സോണൽ കമാൻഡർമാർ, 30 സബ് സോണൽ കമാൻഡർമാർ, 61 ഏരിയ കമാൻഡർമാർ എന്നിവരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നുണ്ടെന്ന് ഡിജിപി പറഞ്ഞു.

പിടിയിലായ മാവോവാദികളിൽ നിന്ന് വൻ ആയുധ ശേഖരവും ലെവിയായി പിരിച്ചെടുത്ത 159 ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു. 136 പോലിസ് ആയുധങ്ങൾ, 40 സാധാരണ ആയുധങ്ങൾ, 37,541 വെടിയുണ്ടകൾ, 9,616 ഡിറ്റണേറ്ററുകൾ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. കീഴങ്ങുന്ന മാവോവാദികൾക്കായുള്ള പുനരധിവാസ പദ്ധതിയും വിജയകരമായി നടപ്പാക്കുന്നുണ്ടെന്നും 57 മാവോവാദികൾ കീഴടങ്ങിയെന്നും ഡിജിപി പറഞ്ഞു.

Similar News