യുപിയിൽ ദലിത് പെൺകുട്ടിയെ കണ്ണുകൾ ചൂഴ്ന്നെടുത്ത് ബലാൽസംഗം ചെയ്ത് കൊന്നു

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയതിന് ഇയാൾക്കെതിരേ മറ്റൊരു കേസ് നിലവിലുണ്ട്

Update: 2019-09-02 05:32 GMT

ജലൗൻ: ഉത്തർപ്രദേശിലെ ജലൗനിൽ പതിനാല് വയസുള്ള ദലിത് പെൺകുട്ടിയെ കണ്ണുകൾ ചൂഴ്ന്നെടുത്ത് ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തി. സംഭവത്തെ തുടർന്ന് അയൽവാസിയെ അറസ്റ്റ് ചെയ്തതായി പോലിസ് പറഞ്ഞു. 

ജലൗൻ ജില്ലയിലെ 'അതാ' പ്രദേശത്ത് താമസിക്കുന്ന പെൺകുട്ടി ശനിയാഴ്ച വൈകുന്നേരം വീട്ടിൽ നിന്ന് പുറത്ത് പോയിരുന്നു. എന്നാൽ നേരം വൈകിയിട്ടും കുട്ടി തിരിച്ചെത്താത്തതിനെ തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ അന്നു രാത്രി തന്നെ പോലിസിൽ പരാതി നൽകിയിരുന്നു. ഞായറാഴ്ച ഉച്ചയോടെ ആളൊഴിഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് മുമ്പ് പീഡനത്തിനും ബലാത്സംഗത്തിനും ഇരയായതായി പോലിസ് പറയുന്നു.        

പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രഞ്ജിത് അഹിർവാറിനെ ഐപിസി 302, 363 വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്ത് കേസെടുത്തിട്ടുണ്ടെന്ന് ഝാൻസി സോണൽ ഡിഐജി സുഭാഷ് സിംഗ് ബാഗേൽ പറഞ്ഞു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയതിന് ഇയാൾക്കെതിരേ മറ്റൊരു കേസ് നിലവിലുണ്ട്. അറസ്റ്റു ചെയ്ത ആളെ ചോദ്യം ചെയ്യുകയാണെന്ന് ഡിഐജി പറഞ്ഞതായി എൻഡിടിവി റിപോർട്ട് ചെയ്യുന്നു. 

Similar News