കൊല്ലത്ത് മാതാപിതാക്കളെ മര്‍ദ്ദിച്ച് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി

രാജസ്ഥാന്‍ സ്വദേശികളായ മാതാപിതാക്കളെ മര്‍ദ്ദിച്ച് അവശരാക്കിയാണ് മകളെ തട്ടിക്കൊണ്ട് പോയത്. വഴിയോര കച്ചവടക്കാരാണ് ഇവര്‍. സംഭവത്തിനു പിന്നില്‍ ഓച്ചിറ സ്വദേശി റോഷനും സംഘവുമെന്ന് പോലിസ് പറഞ്ഞു.

Update: 2019-03-19 10:43 GMT

കൊല്ലം: കൊല്ലം ജില്ലയിലെ ഓച്ചിറയില്‍ രാജസ്ഥാന്‍ സ്വദേശിയായ 13കാരിയെ തട്ടിക്കൊണ്ടുപോയി. രാജസ്ഥാന്‍ സ്വദേശികളായ മാതാപിതാക്കളെ മര്‍ദ്ദിച്ച് അവശരാക്കിയാണ് മകളെ തട്ടിക്കൊണ്ട് പോയത്. വഴിയോര കച്ചവടക്കാരാണ് ഇവര്‍. സംഭവത്തിനു പിന്നില്‍ ഓച്ചിറ സ്വദേശി റോഷനും സംഘവുമാണെന്ന് പോലിസ് പറഞ്ഞു.

ഇന്നലെയാണ് സംഭവം. ഇന്ന് രാവിലെ പൊലിസില്‍ പരാതി നല്‍കിയെങ്കിലും നടപടിയെടുത്തിട്ടില്ല. തുടര്‍ന്ന് നാട്ടുകാര്‍ പൊലിസ് സ്‌റ്റേഷനിലെത്തി ബഹളമുണ്ടാക്കിയപ്പോഴാണ് അന്വേഷണം തന്നെ തുടങ്ങിയത്. ഓച്ചിറ വലിയകുളങ്ങര പ്രദേശത്താണ് ഇവര്‍ വഴിയോരക്കച്ചവടം നടത്തിയിരുന്നത്. ഒരു മാസമായി ഈ പ്രദേശത്ത് ഇവര്‍ കച്ചവടം നടത്തുകയാണ്. പ്ലാസ്റ്റര്‍ ഓഫ് പാരിസ് ഉപയോഗിച്ച് വിഗ്രഹങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന കുടുംബമാണിത്. ഇന്നലെ രാത്രി 11 മണിക്ക് ഒരു സംഘമാളുകള്‍ ഇവര്‍ താമസിക്കുന്ന ഷെഡ്ഡില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചു. തടയാന്‍ ശ്രമിച്ചപ്പോള്‍ അച്ഛനമ്മമാരെ മര്‍ദ്ദിച്ചു. അവശരാക്കി വഴിയില്‍ത്തള്ളിയ ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.

നാട്ടില്‍ത്തന്നെയുള്ള ചിലര്‍ ഉപദ്രവിക്കാറുണ്ടെന്ന് അച്ഛനമ്മമാര്‍ പൊലിസിന് മൊഴി നല്‍കി. പ്രദേശവാസികളായ നാല് യുവാക്കളാണ് ഉപദ്രവിക്കാറുള്ളതെന്നും അക്രമത്തിന് പിന്നിലാരാണെന്ന് വ്യക്തമല്ലെന്നും അച്ഛനമ്മമാര്‍ പറയുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഓച്ചിറ സ്വദേശി റോഷനും സംഘവുമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പോലിസിന് വ്യക്തമായത്. കൊല്ലം എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

Tags:    

Similar News