ആന്ധ്രയില്‍ കൊവിഡ് കെയര്‍ സെന്ററില്‍ തീപ്പിടിത്തം; മരണം 11 ആയി

പ്രാഥമിക വിവരമനുസരിച്ച് ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ട് തീപിടിത്തത്തിന് കാരണമാണെന്ന് പറയപ്പെടുന്നു.

Update: 2020-08-09 09:12 GMT

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് വിജയവാഡയിലെ കൊവിഡ് കെയര്‍ സെന്ററിലുണ്ടായ തീപ്പിടിത്തത്തില്‍ മരണം 11 ആയി. സംഭവ സമയത്ത് 30 ഓളം കൊവിഡ് രോഗികള്‍ ചികില്‍സയിലായിരുന്നു. പ്രാഥമിക വിവരമനുസരിച്ച് ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ട് തീപിടിത്തത്തിന് കാരണമാണെന്ന് പറയപ്പെടുന്നു.

സംഭവത്തില്‍ ആന്ധ്രാ മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി അന്വേഷണം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് മികച്ച ചികില്‍സ നല്‍കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. കൂടാതെ മരിച്ചവരുടെ കുടുംബത്തിന് 50 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മേദി ദുഃഖം രേഖപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് സ്വര്‍ണ പാലസ് എന്ന ഹോട്ടല്‍ പ്രത്യേക കൊവിഡ് കെയര്‍ സെന്ററാക്കി മാറ്റിയത്. ഹോട്ടലില്‍നിന്ന് ഇതുവരെ 20 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കെട്ടിടത്തിനുള്ളില്‍ പലരും കുടുങ്ങിക്കിടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. രമേശ് ആശുപത്രിയാണ് ഹോട്ടലിലെ കൊവിഡ് രോഗികളെ ചികില്‍സിക്കുന്നത്. 15 മുതല്‍ 20 പേര്‍ക്ക് വരെ അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. രണ്ട് മൂന്ന് പേര്‍ക്ക് ഗുരുതരമാണെന്ന് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കൃഷ്ണ ജില്ലാ കളക്ടര്‍ മുഹമ്മദ് ഇംതിയാസ് അറിയിച്ചു.








Tags: