വീണ്ടും ബാങ്കിങ് അഴിമതി; 3800 കോടി തട്ടിച്ച് ഭൂഷൺ പവർ ആൻഡ് സ്റ്റീൽ കമ്പനി
ഇന്ത്യയിലെ ഏറ്റവും വലിയ കടബാധ്യതയുള്ള കമ്പനികളിൽ ഒന്നാണ് ഭൂഷൺ പവർ ആൻഡ് സ്റ്റീൽ. ഇന്ത്യയുടെ പുതിയ പാപ്പര്‍ നിയമപ്രകാരം കടബാധ്യത പരിഹരിക്കുന്നതിനായി റിസർവ് ബാങ്ക് ഇന്ത്യ കോടതിയിലേക്ക് റഫർ ചെയ്ത ആദ്യത്തെ 12 കമ്പനികളിൽ ഒന്നാണിത്.
ന്യുഡൽഹിഃ 3,800 കോടി രൂപ വായ്പാ തട്ടിപ്പില്‍ കുടുങ്ങി വീണ്ടും പഞ്ചാബ് നാഷണൽ ബാങ്ക്. ഭൂഷൺ പവർ ആൻഡ് സ്റ്റീൽ കമ്പനിയാണ് വായ്പാ തട്ടിപ്പു നടത്തിയത്. ഫോറൻസിക് ഓഡിറ്റിനെ തുടർന്ന് ബാങ്കിംഗ് സംവിധാനത്തിൽ നിന്നും ഫണ്ട് വഴിതിരിച്ചുവിട്ടതായി കണ്ടെത്തുകയും സിബിഐ എഫഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു.
ബാങ്കുകളുടെ കൺസോർഷ്യത്തെ തെറ്റിദ്ധരിപ്പിച്ച് കമ്പനി ബാങ്ക് ഫണ്ട് അപഹരിച്ചതായും പിഎൻബി പ്രസ്താവനയിൽ പറഞ്ഞു. ബാങ്ക് രേഖകളിൽ കൃത്രിമം കാട്ടിയാണ് വൻതുക നേടിയെടുത്തത്. ഫോറൻസിക് ഓഡിറ്റ് അന്വേഷണത്തിലെ കണ്ടത്തെലുകളുടെ അടിസ്ഥാനത്തിൽ കമ്പനിക്കും ഡയറക്ടർമാർക്കുമെതിരെ സിബിഐ സ്വമേധയാ കേസെടുത്ത ശേഷം സമർപ്പിച്ച എഫ്ഐആറിന്റെയും അടിസ്ഥാനത്തിൽ ഇക്കാര്യം പിഎൻബി റിസർവ് ബാങ്കിന് റിപോർട്ട് ചെയ്തു.
ഇന്ത്യയിലെ ഏറ്റവും വലിയ കടബാധ്യതയുള്ള കമ്പനികളിൽ ഒന്നാണ് ഭൂഷൺ പവർ ആൻഡ് സ്റ്റീൽ. ഇന്ത്യയുടെ പുതിയ പാപ്പര്‍ നിയമപ്രകാരം കടബാധ്യത പരിഹരിക്കുന്നതിനായി റിസർവ് ബാങ്ക് ഇന്ത്യ കോടതിയിലേക്ക് റഫർ ചെയ്ത ആദ്യത്തെ 12 കമ്പനികളിൽ ഒന്നാണിത്.
2018 ൽ പുറത്തുവന്ന മറ്റൊരു അഴിമതിയിൽ പഞ്ചാബ് നാഷണൽ ബാങ്കിന് 13,000 കോടി രൂപ ബാധ്യത വരുത്തിവച്ചിരുന്നു. വജ്ര വ്യാപാരി നീരവ് മോദിയും മെഹുൽ ചോക്സിയും ബാങ്കിനെ വഞ്ചിച്ചുവെന്നാരോപിച്ച് കേസ് നിലവിലുണ്ടെങ്കിലും തട്ടിച്ച തുക ഇതുവരെയും തിരിച്ചുപിടിക്കാൻ ആയിട്ടില്ല.