യുക്രെയ്ന്‍ നഗരങ്ങളില്‍ വീണ്ടും റഷ്യന്‍ വ്യോമാക്രമണം; ഖാര്‍ക്കീവില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു, 34 പേര്‍ക്ക് പരിക്ക്
കീവ്: യുക്രെയ്‌നിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ തലസ്ഥാനമായ കീവ് അടക്കമുള്ള നഗരങ്ങളില്‍ റഷ്യന്‍ സേന വീണ്ടും വ്യാപകമായ വ്യോമാക്രമണം നടത്തി. പടിഞ്ഞാറന്‍ നഗരമായ ലീവിലും തെക്കന്‍ മേഖലയിലെ ഒഡേസയിലും രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കീവിലും റഷ്യന്‍ മിസൈലുകള്‍ പതിച്ചതായി യുക്രെയ്ന്‍ അറിയിച്ചു. കരിങ്കടല്‍ തീരത്ത് റഷ്യന്‍ യുദ്ധക്കപ്പല്‍ തീപ്പിടിച്ച് മുങ്ങിയതിനു പിന്നാലെയാണു യുക്രെയ്‌നിലാകെ മിസൈലാക്രമണം ശക്തമാക്കിയത്. ഇതോടെ റഷ്യ- യുക്രെയ്ന്‍ യുദ്ധം ശക്തമായി തുടരുകയാണെന്ന് വ്യക്തമായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
ഖാര്‍കീവിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ കമ്മ്യൂണിറ്റി അടുക്കള തകര്‍ത്തു. ശനിയാഴ്ച ഖാര്‍ക്കീവ് നഗരത്തില്‍ മാത്രം മിസൈല്‍ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 34 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഖാര്‍ക്കീവ് മേയര്‍ ഇഹോര്‍ തെരെഖോവ് പറഞ്ഞു. അസോസിയേറ്റഡ് പ്രസ് പത്രപ്രവര്‍ത്തകര്‍ മിസൈല്‍ ആക്രമണത്തിന്റെ വിവരങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. റഷ്യന്‍ ഷെല്ലാക്രമണത്തെത്തുടര്‍ന്ന് തകര്‍ന്ന കെട്ടിടത്തിന് പുറത്ത് കത്തിനശിച്ച കാറുകളുടെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ദുരന്തമേഖലകളിലും യുദ്ധമേഖലകളിലും ഭക്ഷണ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനായി സെലിബ്രിറ്റി ഷെഫ് ജോസ് ആന്‍ഡ്രേസ് നടത്തുന്ന വേള്‍ഡ് സെന്‍ട്രല്‍ കിച്ചനാണ് അടുക്കള സജ്ജീകരിച്ചത്. സര്‍ക്കാരിതര ഓര്‍ഗനൈസേഷന്റെ സ്റ്റാഫ് അംഗങ്ങള്‍ സുരക്ഷിതരാണെന്ന് ആന്‍ഡ്രേസ് ട്വീറ്റ് ചെയ്തു. ഇപ്പോള്‍ രാജ്യത്തുടനീളമുള്ള 30 നഗരങ്ങളില്‍ ഭക്ഷണമെത്തിയതായി സംഘടന പറയുന്നു. ഒരുദിവസം ഏകദേശം 300,000 ഭക്ഷണം നല്‍കുന്നു. ബുദ്ധിശൂന്യമായ യുദ്ധത്തിനിടയില്‍ ഭക്ഷണം നല്‍കുന്നത് ധൈര്യത്തിന്റെയും പ്രതിരോധത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും പ്രവര്‍ത്തനമാണ്' എന്നും തന്റെ ഗ്രൂപ്പിലെ പാചകക്കാര്‍ യുക്രെയ്‌നിനായി പാചകം ചെയ്യുമെന്നും ആന്‍ഡ്രേസ് പറഞ്ഞു.
രണ്ടാഴ്ച മുമ്പ് റഷ്യന്‍ സൈന്യം പിന്‍വാങ്ങിയതിന് ശേഷം കീവ് മേഖലയില്‍ മാത്രം 900ലധികം സാധാരണക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി യുക്രേനിയന്‍ അധികൃതര്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. 2,500 മുതല്‍ 3,000 വരെ യുക്രേനിയന്‍ സൈനികര്‍ യുദ്ധത്തില്‍ മരിച്ചതായി ഉദ്യോഗസ്ഥര്‍ കരുതുന്നു- സെലെന്‍സ്‌കി സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഏകദേശം 10,000 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും എത്രപേര്‍ അതിജീവിക്കുമെന്ന് പറയാന്‍ പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു.
1,982 സിവിലിയന്‍മാരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഓഫിസ് അറിയിച്ചു. വ്യാഴാഴ്ച യുക്രെയ്ന്‍ സേനയുടെ ആക്രമണത്തില്‍ തകര്‍ന്നുവെന്ന് പറയുന്ന യുദ്ധക്കപ്പലായ മോസ്‌ക്വ തീപ്പിടിച്ച് മുങ്ങിയെന്ന് റഷ്യ സ്ഥിരീകരിച്ചിരുന്നു. കപ്പലിലെ വെടിക്കോപ്പുകള്‍ക്കു തീപ്പിടിച്ചാണു മുങ്ങിയതെന്നാണു റഷ്യയുടെ വിശദീകരണം. യുക്രെയ്ന്‍ സേനയുടെ ആക്രമണത്തിലാണു കപ്പല്‍ മുങ്ങിയതെന്ന വാര്‍ത്ത റഷ്യയോ പാശ്ചാത്യശക്തികളോ സ്ഥിരീകരിച്ചിട്ടില്ല. 40 വര്‍ഷത്തിനിടെ യുദ്ധത്തില്‍ തകര്‍ന്ന് മുങ്ങുന്ന ഏറ്റവും വലിയ കപ്പലാണു മോസ്‌ക്വ.

