വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതില്‍ താര സംഘടനയില്‍ തര്‍ക്കം രൂക്ഷം;മാലാ പാര്‍വ്വതി ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്നും രാജിവെച്ചു

അതിജീവിതയായ നടിയുടെ പേര് പരസ്യമായി വിജയ് ബാബു പറഞ്ഞത് തെറ്റാണ്.വിജയ് ബാബുവിനെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും പുറത്താക്കണമെന്നാണ് ആഭ്യന്തര പരാതി പരിഹാര സമിതി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ വിജയ് ബാബു നല്‍കിയ കത്ത് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിക്കുകയാണ് ചെയ്തിരിക്കുന്നത്.അത് അച്ചടക്ക നടപടിയായി അംഗീകരിക്കാന്‍ കഴിയില്ല

Update: 2022-05-02 06:10 GMT

കൊച്ചി:ലൈംഗീക പീഢനത്തിരായാക്കിയെന്ന യുവനടിയുടെ പരാതിയെ തുടര്‍ന്ന് പോലിസ് കേസെടുത്ത നടനും നിര്‍മ്മാതാവുമായി വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതില്‍ താരസംഘടനയായ അമ്മയില്‍ തര്‍ക്കം രൂക്ഷമാകുന്നു.സംഘടനയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്നും നടി മാല പാര്‍വ്വതി രാജിവെച്ചു.അമ്മ സംഘടനയില്‍ നിന്നും താന്‍ രാജിവെയ്ക്കുന്നില്ലെന്നും ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്നാണ് രാജിവെയ്ക്കുന്നതെന്നും മാലാ പാര്‍വ്വതി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

അതിജീവിതയായ നടിയുടെ പേര് പരസ്യമായി വിജയ് ബാബു പറഞ്ഞത് തെറ്റാണ്.വിജയ് ബാബുവിനെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും പുറത്താക്കണമെന്നാണ് ആഭ്യന്തര പരാതി പരിഹാര സമിതി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ വിജയ് ബാബു നല്‍കിയ കത്ത് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിക്കുകയാണ് ചെയ്തിരിക്കുന്നത്. അത് അച്ചടക്ക നടപടിയായി അംഗീകരിക്കാന്‍ കഴിയില്ലെന്നും മാലാ പാര്‍വ്വതി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.ശ്വേതാമേനോനും കുക്കുവും രാജിവെയക്കുമെന്ന വികാരമാണ് തന്നോട് പങ്കുവെച്ചതെന്നും മാലാ പാര്‍വ്വതി പറഞ്ഞു.ശിക്ഷ വരുന്നതു വരെ ആരും കുറ്റക്കാരല്ല എന്നിരുന്നാലും എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഇരിക്കാന്‍ യോഗ്യനല്ലാത്ത സാഹചര്യത്തില്‍ അദ്ദേഹത്തെ മാറ്റണമെന്നാണ് തങ്ങള്‍ ആവശ്യപ്പെട്ടത്.അതി ജീവിതയുടെ പേര് ഒരു കാരണവശാലും പറയാന്‍ പാടില്ലാത്തതാണെന്നും മാലാ പാര്‍വ്വതി പറഞ്ഞു.

അമ്മയില്‍ നിന്നും ഒരംഗത്തെ പുറത്താന്‍ കഴിയില്ല.ബൈലോയില്‍ അങ്ങനെ പറയുന്നില്ല. ദിലീപിന്റെ വിഷയത്തിലും അതാണ് സംഭവിച്ചത്. എന്നാല്‍ വിജയ് ബാബു സംഘടനയുടെ സ്ഥാനത്തിരിക്കുന്ന വ്യക്തിയാണ്. ആ സ്ഥാനത്ത് നിന്നും മാറ്റണമെന്നാണ് തങ്ങള്‍ ആവശ്യപ്പെട്ടതെന്നും മാലാ പാര്‍വ്വതി പറഞ്ഞു.വിജയ് ബാബുവിനെതിരായ കേസില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതാണ്.വിജയ് ബാബുവിനെതിരെ എന്തു കൊണ്ട് നടപടിയെടുക്കുന്നില്ലെന്നതിന് അമ്മയുടെ ഏക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളാണ് മറുപടി പറയേണ്ടതെന്നും മാലാ പാര്‍വ്വതി പറഞ്ഞു.

തന്റെ പേരില്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളുടെ പേരില്‍ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായതാന്‍ സംഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും തന്റെ നിരപരാധിത്വം തെളിയും വരെ കമ്മിറ്റിയില്‍ നിന്നും തല്‍ക്കാലം മാറി നില്‍ക്കുകയാണെന്നും വ്യക്തമാക്കി വിജയ് ബാബു സംഘടനയ്ക്ക് കത്തു നില്‍കിയിരുന്നു.ഇന്നലെ ചേര്‍ന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ഈ കത്ത് അംഗീകരിക്കുകയായിരുന്നുവെന്നാണ് അമ്മ സംഘടന യോഗത്തിന് ശേഷം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കിയത്.