സ്റ്റുഡന്‍സ് പോലിസിന് ഹിജാബും സ്‌കാര്‍ഫും അനുവദിക്കാനാവില്ലെന്ന ഉത്തരവ് അംഗീകരിക്കാനാവില്ലെന്ന് വനിതാ ലീഗ്

Update: 2022-01-27 10:05 GMT

കോഴിക്കോട്: സ്റ്റുഡന്‍സ് പോലിസിന് ഹിജാബും സ്‌കാര്‍ഫും അനുവദിക്കാനാവില്ലെന്ന ആഭ്യന്തരവകുപ്പിന്റെ ഉത്തരവ് അംഗീകരിക്കാനാവില്ലെന്ന് വനിതാ ലീഗ്. മത വിശ്വാസപ്രകാരമുള്ള വസ്ത്രങ്ങള്‍ എസ്പിസിയുടെ മതേതര സ്വഭാവത്തെ ബാധിക്കുമെന്നത് വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്ന ഇന്ത്യന്‍ മതേതരത്വത്തിന്റെ അന്ത:സത്തക്ക് വിരുദ്ധമാണ്. ഗ്രേസ് മാര്‍ക്കും മറ്റും ലഭിക്കുന്ന എസ്പിസിയില്‍ മതത്തിന്റെ ഭാഗമായ വേഷങ്ങള്‍ അനുവദിക്കാത്തത് മൗലികാവകാശത്തിന്റെ ലംഘനമാണെന്നും വനിതാ ലീഗ് പ്രസിഡന്റ് സുഹ്‌റ മമ്പാട് പ്രതികരിച്ചു.

സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിഫോമില്‍ ഹിജാബും ഫുള്‍സ്ലീവും അനുവദിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളുകയായിരുന്നു. എസ്പിസിയില്‍ മതപരമായ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ നിലപാടറിയിച്ചത്. നിരവധി മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ എസ്പിസിയുടെ ഭാഗമായി പരിശീലനം നേടിയിട്ടുണ്ടെന്നും ഇത്തരമൊരു ആവശ്യം ആരുമുന്നയിച്ചിട്ടില്ലെന്നും ആഭ്യന്തരവകുപ്പ് വ്യക്തമാക്കി. ജെന്റര്‍ ന്യൂട്രല്‍ യൂണിഫോണാണ് നിലവിലുള്ളതെന്നും വകുപ്പ് അറിയിച്ചു. യൂനിഫോണില്‍ മതപരമായ മാറ്റം വേണമെന്നാവശ്യപ്പെട്ട് ഒരു വിദ്യാര്‍ത്ഥിനി ഹൈക്കോടതിയെ സമീപിച്ച പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പരിശോധന നടത്തി ആവശ്യം തള്ളിയത്. ഹൈക്കോടതി നിര്‍ദേശപ്രകാരമായിരുന്നു പരിശോധന.

കുറ്റിയാടി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയാണ് ഈ ആവശ്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചത്. സ്റ്റുഡന്റ് കേഡറ്റ് യൂണിഫോം ധരിച്ച് നില്‍ക്കുന്ന ഫോട്ടോ വാട്‌സാപ്പിലെ സ്‌കൂള്‍ ഗ്രൂപ്പിലേക്ക് അയക്കാന്‍ കുട്ടിയോട് അധ്യാപകര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ യൂണിഫോമിനൊപ്പം ഹിജാബും മുഴുക്കൈനീളമുള്ള ഷര്‍ട്ടുമാണ് കുട്ടി ധരിച്ചിരുന്നത്. എന്നാലിത് സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിഫോമല്ലെന്നും, അനുവദിക്കാനാകില്ലെന്നും, നിഷ്‌കര്‍ഷിച്ച വസ്ത്രം തന്നെ ധരിക്കണമെന്നും കുട്ടിയോട് അധ്യാപകര്‍ ആവശ്യപ്പെട്ടു.

എന്നാല്‍, ഭരണഘടനയുടെ 25(1) വകുപ്പ് പ്രകാരം ഇഷ്ടമുള്ള വസ്ത്രം ധരിക്കുകയെന്നത് തന്റെ അടിസ്ഥാനപരമായ അവകാശമാണെന്നും, മതപരമായ വസ്ത്രം താന്‍ ധരിക്കുന്നത് കൊണ്ട് സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ അച്ചടക്കത്തെയോ മറ്റുള്ളവരുടെ അവകാശത്തെയോ താന്‍ ഹനിക്കുന്നില്ലെന്നും കുട്ടി ഹര്‍ജിയില്‍ പറഞ്ഞു.