അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന: ദിലിപിനെതിരെ കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറിയെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍
കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ കൈമാറി.ശബ്ദം ദിലീപിന്റെയാണെന്ന് തെളിയിക്കാന്‍ അതിനു സപ്പോര്‍ട്ട് ചെയ്യുന്ന 20 ഓളം ശബ്ദ സാമ്പിളുകളും കൈമാറിയെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.വരും ദിവസങ്ങളില്‍ കുടുതല്‍ സാക്ഷികള്‍ തെളിവുകളുമായി രംഗത്തുവരുമെന്നും തങ്ങള്‍ തയ്യാറാണെന്ന് പലരും പറഞ്ഞിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗുഡാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറിയെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍.അന്വേഷണ സംഘത്തിനു മുമ്പാകെ മൊഴി നല്‍കിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ കൈമാറി.ശബ്ദം ദിലീപിന്റെയാണെന്ന് തെളിയിക്കാന്‍ അതിനു സപ്പോര്‍ട്ട് ചെയ്യുന്ന 20 ഓളം ശബ്ദ സാമ്പിളുകളും കൈമാറിയെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പല തവണ പല സ്ഥലങ്ങളില്‍ വെച്ചു പറഞ്ഞിട്ടുണ്ട്.
ഗൂഡാലോചന നടത്തിയെന്നത് കെട്ടിച്ചമച്ചതാണെന്ന ദിലീപിന്റെ വാദം അടിസ്ഥാന രഹിതമാണ്.അദ്ദേഹത്തിന് അങ്ങനെ പറയാതിരിക്കാന്‍ കഴിയില്ല.ഒരു തെളിവും താന്‍ കൃത്രിമമായി ഉണ്ടാക്കിയിട്ടില്ല.ശബ്ദരേഖയിലുള്ളത് ദിലീപിന്റെ ശബ്ദമല്ലെന്ന് അദ്ദേഹം നിഷേധിച്ചിട്ടില്ല.മുഖ്യമന്ത്രിയ്ക്ക് കൊടുത്ത പരാതിയില്‍ പോലും അദ്ദേഹത്തിന്റെ ശബ്ദമല്ലെന്നോ അനിയന്റെ ശബ്ദമല്ലെന്നോ പറഞ്ഞിട്ടില്ല.കേസിന്റെ അവസാന ഘട്ടമായപ്പോള്‍ പോലിസ് തന്നെ രംഗത്തിറക്കിയതാണെങ്കില്‍ ആരോപണമുന്നയിക്കുന്നവര്‍ അതിന്റെ തെളിവു പുറത്തു വിടട്ടെയെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു.അന്വേഷണ ഉദ്യോഗസ്ഥരുമായി ഇതിനു മുമ്പ് എപ്പോഴെങ്കിലും താന്‍ എന്തെങ്കിലും തരത്തില്‍ ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്റെ തെളിവ് പുറത്തുവിടട്ടെയെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.ഗൂഡാലോചനക്കേസിലെ വി ഐ പി ദിലീപുമായി ഏറ്റവും അടുത്തു നില്‍ക്കുന്ന ആളാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ചോദ്യത്തിനു മറുപടിയായി ബാലചന്ദ്രകുമാര്‍ പറഞ്ഞു.അദ്ദേഹം മന്ത്രിമാരെക്കുറിച്ചുമൊക്കെ പറയുന്നുണ്ട്.ഒരു മന്ത്രിയുടെ സാന്നിധ്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരെ തനിക്ക് ചീത്ത വിളിക്കണമെന്ന് വരെ അദ്ദേഹം പറയുന്നുണ്ട്.ഏതോ ഒരു മന്ത്രിയുടെ അടുത്ത സുഹൃത്താണ് അദ്ദേഹമെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
എല്ലാ മേഖലകളും കൈകാര്യം ചെയ്യാന്‍ കഴിവുള്ള ആളായതിനാലാണ് വി ഐ പി എന്ന പേര് അദ്ദേഹത്തിനിട്ടത്.അദ്ദേഹം തനിക്ക് പരിചിതനല്ല.ഇത്രയും നാള്‍ ഇക്കാര്യം പുറത്ത് പറയാതിരുന്നതിനു പിന്നിലെ കാര്യങ്ങള്‍ നാളെ കോടതിയില്‍ പറയുമെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.കേസില്‍ ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെയും തെളിവുകള്‍ ഉണ്ടെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു.സാക്ഷികളെ എങ്ങനെ സ്വധീനിച്ചെന്ന് അദ്ദേഹത്തിന്റെ അനിയനും സഹോദരി ഭര്‍ത്താവും കൂടി വിശദമാക്കുന്നതിന്റെ തെളിവുണ്ട്.തനിക്കെതിരെ ഭീഷണിയുണ്ട്. ഇക്കാര്യം താന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പരാതി നല്‍കിയതിനു ശേഷവും ദിലീപുമായി അടുപ്പുമുള്ള ഒരു നിര്‍മ്മാതാവ് തന്റെ വീടും വഴിയും ചോദിച്ച് തന്റെ സുഹൃത്തിനെ വിളിച്ചു. ഇക്കാര്യവും താന്‍ അന്വേഷണ സംഘത്തിനെ അറിയിച്ചിട്ടുണ്ട്.താനും ദിലീപുമായി ഉണ്ടായിരുന്ന സാമ്പത്തിക ഇടപാട് സുതാര്യമായിരുന്നു. താന്‍ സംവിധായകനെന്ന നിലയിലും അദ്ദേഹം നിര്‍മ്മാതാവെന്ന നിലയിലുള്ള സാമ്പത്തിക ഇടപാടായിരുന്നു.അത് ബാങ്ക് മുഖേനയാണ് നടന്നിരുന്നത്.ആ സിനിമ വേണ്ടെന്നു വെച്ചതും താനാണ് ഇതിന്റെ തെളിവും താന്‍ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.വരും ദിവസങ്ങളില്‍ കുടുതല്‍ സാക്ഷികള്‍ തെളിവുകളുമായി രംഗത്തുവരുമെന്നും തങ്ങള്‍ തയ്യാറാണെന്ന് പലരും പറഞ്ഞിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.പേടികൊണ്ടാണ് പലരും പുറത്ത് വരാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

