'പരശുരാമനെ ഗോഡ്‌സെയുമായി താരതമ്യപ്പെടുത്തി'; ബനാറസ് ഹിന്ദു സര്‍വകലാശാലാ പ്രഫസര്‍ക്കെതിരേ കേസ്

Update: 2022-01-07 14:57 GMT

വാരാണസി: പരശുരാമനെ 'കൊലയാളി' എന്ന് വിളിക്കുകയും മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെയുമായി താരതമ്യപ്പെടുത്തുകയും ചെയ്തതിന് ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ (ബിഎച്ച്‌യു) ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (ഐഎംഎസ്) പ്രഫസര്‍ക്കെതിരേ കേസെടുത്തു. വാരാണസി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകനായ സൗരഭ് തിവാരിയുടെ പരാതിയില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 295 എ, 153 എ (മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), ഐടി ആക്ട് സെക്ഷന്‍ 67 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വാരാണസിയിലെ ലങ്കാ പോലിസ് സ്‌റ്റേഷനിലാണ് കാര്‍ഡിയോളജി പ്രഫസര്‍ ഓം ശങ്കറിനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബ്രാഹ്മണ സമുദായത്തെ ഒപ്പംനിര്‍ത്തുന്നതിനായി സമാജ്‌വാദി പാര്‍ട്ടി (എസ്പി) അധ്യക്ഷന്‍ അഖിലേഷ് യാദവ് ലഖ്‌നോവിലെ പരശുരാമന്റെ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തിയതിനെ വിമര്‍ശിച്ചുള്ള പ്രഫസര്‍ ഓം ശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരേയാണ് നടപടി. പരശുരാമന്‍ പുരാണ കൊലപാതകിയും ഗോഡ്‌സെ ആധുനിക കൊലപാതകിയുമാണെന്നാണ് പോസ്റ്റില്‍ പറയുന്നത്. ഇവര്‍ രണ്ടും തമ്മില്‍ വ്യത്യാസമില്ലെന്ന് പോസ്റ്റില്‍ കുറ്റപ്പെടുത്തിയതായി എഫ്‌ഐആറില്‍ പറയുന്നു.

പരശുരാമനുവേണ്ടി വാദിക്കുന്നവര്‍ ഗോഡ്‌സെയ്ക്കും വേണ്ടി വാദിക്കുന്നു. പുതിയ സോഷ്യലിസം പിറവിയെടുക്കാന്‍ ഗോഡ്‌സെയുടെ ഒരു പ്രതിമ അനാച്ഛാദനം ചെയ്യണമെന്ന് എസ്പിയോട് പരിഹാസത്തോടെ പ്രഫസര്‍ ആരാഞ്ഞു. ഇത് എല്ലാ ബ്രാഹ്മണ വോട്ടുകളും എസ്പിക്ക് ലഭിക്കാന്‍ സഹായിക്കുമെന്നും ശങ്കര്‍ തന്റെ പോസ്റ്റില്‍ കുറിച്ചു. അതേസമയം, ബിജെപിയുടെ ബ്രാഹ്മണ നേതാക്കള്‍ വെള്ളിയാഴ്ച ലഖ്‌നോവില്‍ പരശുരാമന്റെ പ്രതിമ അനാച്ഛാദനം ചെയ്തു.

ബിജെപി എംപി റീത്ത ബഹുഗുണ ജോഷിയും മകന്‍ മായങ്ക് ജോഷിയും യുപി ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മയും യുപി മന്ത്രി ബ്രിജേഷ് പഥക്കും ചേര്‍ന്നാണ് ഹസോവീര്‍ ക്ഷേത്രത്തില്‍ പരശുരാമന്റെ പ്രതിമ അനാച്ഛാദനം ചെയ്തത്. സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് സംസ്ഥാന തലസ്ഥാനത്ത് ബ്രാഹ്മണ ഭഗവാന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ സംഭവം. രാജസ്ഥാനില്‍നിന്നാണ് ആറടി പ്രതിമ കൊണ്ടുവന്നത്. സംസ്ഥാന സര്‍ക്കാരിനോട് അതൃപ്തിയുള്ള ബ്രാഹ്മണ സമുദായത്തെ അനുനയിപ്പിക്കാനുള്ള ബിജെപിയുടെ മറ്റൊരു ശ്രമഫലമായാണ് ഈ നീക്കത്തെ കാണുന്നത്.