മുസ്‌ലിം സ്ത്രീകളെ അധിക്ഷേപിച്ച് 'ബുള്ളി ഭായ്' ആപ്പ്; എന്‍ജിനീയറിങ് വിദ്യാര്‍ഥി പിടിയില്‍

Update: 2022-01-03 17:52 GMT

ബംഗളൂരു: മുസ്‌ലിം സ്ത്രീകള്‍ക്കെതിരേ വിദ്വേഷ പ്രചാരണം നടത്തുകയും ചിത്രങ്ങള്‍ ലേലത്തില്‍ വയ്ക്കുകയും ചെയ്യുന്ന 'ബുള്ളി ഭായ്' ആപ്പ് പുറത്തിറക്കിയ സംഭവത്തില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി പിടിയില്‍. മുംബൈ പോലിസാണ് 21 വയസ്സുകാരനായ എന്‍ജിനീയറിങഗ് വിദ്യാര്‍ഥിയെ ബംഗളൂരുവില്‍നിന്ന് പിടികൂടിയത്. ഇയാളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും അത് അന്വേഷണത്തെ ബാധിക്കുമെന്നും മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി സതേജ് പാട്ടീല്‍ പറഞ്ഞു.

ആപ്പിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ആളുകളെയും പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ഉറപ്പുനല്‍കുന്നതായും മന്ത്രി അറിയിച്ചു. പ്രതിക്കെതിരേ ഐപിസിയിലെയും ഐടി നിയമത്തിലെയും പ്രസക്തമായ വകുപ്പുകള്‍ പ്രകാരമാണ് പോലിസ് കേസെടുത്തത്. 'ബുള്ളി ഭായ്' എന്ന ആപ്പ് വഴിയാണ് മുസ്‌ലിം സ്ത്രീകളെ അധിക്ഷേപിക്കുന്ന പ്രചാരണം നടത്തിയത്. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മുസ്‌ലിം സ്ത്രീകളുടെ ഫോട്ടോ ഉപയോഗിച്ചാണ് അധിക്ഷേപ പ്രചാരണം നടന്നത്.

ഞായറാഴ്ച വെസ്റ്റ് മുംബൈ സൈബര്‍ പോലിസ് സ്‌റ്റേഷന്‍ 'ബുള്ളി ബായ്' ആപ്പ് ഡെവലപ്പര്‍മാര്‍ക്കും ആപ്പ് പ്രൊമോട്ട് ചെയ്ത ട്വിറ്റര്‍ ഉപയോക്താക്കള്‍ക്കുമെതിരേ കേസെടുത്തിരുന്നു. നേരത്തെ ഡല്‍ഹി പോലിസ് ജിറ്റ്ഹബില്‍നിന്ന് ആപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ തേടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ ട്വിറ്ററിനോടും ആവശ്യപ്പെട്ടിരുന്നു. ട്വിറ്ററില്‍ ഈ ആപ്പിനെക്കുറിച്ച് ആദ്യം ട്വീറ്റ് ചെയ്തയാളുടെ വിവരങ്ങളും പോലിസ് തേടിയിട്ടുണ്ട്. ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകയുടെ പരാതിയിലാണ് 'ബുള്ളി ഭായ്' ആപ്പിന്റെ നിര്‍മാതാക്കള്‍ക്കെതിരേ ഡല്‍ഹി പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.

അപരിചിതരായ ചില ആളുകള്‍ ചേര്‍ന്ന് തന്റെ വ്യാജ ഫോട്ടോകള്‍ വെബ്‌പേജില്‍ അപ്‌ലോഡ് ചെയ്യുന്നുവെന്നും ഒപ്പം മോശം കമന്റുകള്‍ ഇടുന്നുവെന്നുമായിരുന്നു പരാതി. കമന്റുകള്‍ മുസ്‌ലിം വനിതകളെ അപമാനിക്കാന്‍ ലക്ഷ്യംവച്ചുള്ളവയാണെന്നും താനുള്‍പ്പെടെ നിരവധി മുസ്‌ലിം വനിതകളുടെ വിവരങ്ങള്‍ ഈ ആപ്പ് വഴി ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും മാധ്യമപ്രവര്‍ത്തക വ്യക്തമാക്കിയിരുന്നു. സമാനമായ 'സുള്ളി ഡീല്‍സ്' എന്ന ആപ്പ് വഴി നേരത്തെയും മുസ്‌ലിം സ്ത്രീകള്‍ക്കെതിരേ വ്യാപകമായി അധിക്ഷേപം നടത്തിയിരുന്നു.

മുസ്‌ലിം വിരുദ്ധ വിദ്വേഷവും ലിംഗവിവേചനവും ഊട്ടിയുറപ്പിച്ച് വലതുപക്ഷ ഹിന്ദുത്വര്‍ 80ലധികം മുസ്‌ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ സഹിതമാണ് ഓണ്‍ലൈനില്‍ ലേലത്തിന് വച്ചത്. സമൂഹത്തില്‍ ശ്രദ്ധിക്കപ്പെടുന്ന സ്ത്രീകളെ ഉന്നംവച്ചായിരുന്നു ആക്രമണം. ഇന്ത്യയിലെ മുസ്‌ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ ശേഖരിക്കുകയും അവരെ വില്‍പ്പനയ്‌ക്കെന്ന് പരസ്യം വയ്ക്കുകയും ചെയ്ത ആപ്പിനെതിരേ വ്യാപക പരാതിയെ തുടര്‍ന്ന് നടപടിയെടുത്തെങ്കിലും തുടരന്വേഷണമുണ്ടായില്ല.