വിദ്യാഭ്യാസ മേഖലയിലെ വിവേചനങ്ങൾ പരിഹരിക്കാൻ മലപ്പുറം ജില്ലാ വിഭജനം യാഥാർഥ്യമാക്കുക: കാംപസ് ഫ്രണ്ട്
മലപ്പുറം: വിദ്യാഭ്യാസ മേഖലയിലെ വിവേചനങ്ങൾ പരിഹരിക്കാൻ മലപ്പുറം ജില്ലാ വിഭജനം യാഥാർഥ്യമാക്കണമെന്ന് കാംപസ് ഫ്രണ്ട് മലപ്പുറം സെൻട്രൽ ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു. സർക്കാർ ആനുകൂല്യങ്ങളോരോന്നും അനുവദിക്കുമ്പോഴും വിതരണത്തിന്റെ മാനദണ്ഡം ജില്ലയെന്നതാകുമ്പോൾ മലപ്പുറത്തിന്റെ നാലിൽ ഒന്ന് ജനസംഖ്യയുള്ള ജില്ലകൾക്കും മലപ്പുറത്തിനും ഒരേ തോതിലാണ് ലഭിക്കുക. മലപ്പുറം ജില്ലയുടെ പിന്നോക്കാവസ്ഥയുടെ അടിസ്ഥാന കാരണവും ഇതു തന്നെയെന്നതിൽ സംശയമില്ല. ജില്ലയുടെ വിദ്യാഭ്യാസ മേഖലയിലും ഈ അവഗണന പ്രതിഫലിക്കുന്നത് വിദ്യാർത്ഥികളുടെ ഭാവിയെപ്പോലും ആശങ്കയുടെ നിഴലിലാക്കുകയാണ്. നിലവിലെ അവസ്ഥ പരിശോധിച്ചാൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളുള്ള ജില്ലയായിട്ട് പോലും മലപ്പുറത്ത് എഞ്ചിനീയറിംഗ്, ബിഎഡ്, ലോ, ഡെന്റൽ, ഹോമിയോപ്പതി, നഴ്സിംഗ്, അഗ്രികൾച്ചർ തുടങ്ങിയ സർക്കാർ കോളേജുകൾ ഒന്നുപോലുമില്ല. എസ്എസ്എൽസി കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനാവശ്യമായ സീറ്റുകളോ വിദ്യാർത്ഥി ആനുപാതികമായി സർക്കാർ കോളേജുകളോ ജില്ലയിലില്ല. മുസ്‌ലിം ന്യൂനപക്ഷത്തിന്റെ പിന്നോക്കവസ്ഥക്ക് പരിഹാരമെന്നോണം സച്ചാർ കമ്മീഷൻ നിർദേശിച്ച അലിഗഡ് ഓഫ് കാംപസ്, ഇഫ്ലൂ എന്നിവയും സർക്കാരുകളുടെ പിടിപ്പുകേടുമൂലം യാഥാർഥ്യമായില്ല. മലപ്പുറം ജില്ലയോട് തുടരുന്ന വിവേചനവും അവഗണനയും അവസാനിപ്പിക്കാതിരിക്കുന്നത് ഒരു വിഭാഗത്തോട് മാത്രം ലക്ഷ്യംവെച്ചുള്ള അനീതിയാണെന്നും എത്രയും പെട്ടന്ന് തന്നെ ജില്ലാ വിഭജനത്തിന് വേണ്ട നടപടികൾ കൈകൊള്ളണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.