മൂലമ്പിള്ളി പാക്കേജ് വിജ്ഞാപനം ചെയ്തിട്ട് ഇന്നേക്ക് ഒരു ദശാബ്ദം; ആനുകൂല്യങ്ങൾ ലഭിക്കാതെ നിരവധി കുടുംബങ്ങൾ

Update: 2021-06-06 06:56 GMT

കൊച്ചി: ഉമ്മൻചാണ്ടി സർക്കാർ 2011 ജൂൺ ആറാം തീയതി പരിഷ്കരിച്ച മൂലമ്പിള്ളി പാക്കേജ് വിജ്ഞാപനം ചെയ്തിട്ട് ഇന്ന് ഒരു ദശാബ്ദം തികയുന്നു. പദ്ധതിക്കുവേണ്ടി ഏഴ് വില്ലേജുകളിൽ നിന്ന് യാതൊരു പുനരധിവാസവും ഇല്ലാതെ 2008-ൽ അച്യുതാനന്ദൻ സർക്കാർ വഴിയാധാരമാക്കിയ 316 കുടുംബങ്ങളിൽ കേവലം 42 കുടുംബങ്ങൾക്ക് മാത്രമാണ് തങ്ങൾക്ക് അനുവദിക്കപ്പെട്ട പുനരധിവാസ പ്ലോട്ടുകളിൽ വീടുകൾ നിർമ്മിക്കാൻ ആയിട്ടുള്ളത്. ശേഷിക്കുന്ന ബഹുഭൂരിപക്ഷം കുടുംബങ്ങളും താൽക്കാലിക സംവിധാനങ്ങളിൽ നരക തുല്യമായ ജീവിതം തള്ളിനീക്കുകയാണ്. ഇതിനകം 32 പേർ ആനുകൂല്യങ്ങൾ ലഭിക്കാതെ മരണമടഞ്ഞു. നിരവധിപേർ രോഗപീഡകളാൽ വേട്ടയാടപ്പെട്ടു കൊണ്ടിരിക്കുകയാണ്. ചിലർ ഇതിനകം മനോരോഗികളായി. കുടുംബങ്ങൾ ശിഥിലമാക്കപ്പെട്ടു പുനരധിവാസത്തിനായി സർക്കാർ കണ്ടെത്തിയ ഏഴ് സൈറ്റുകളിൽ അഞ്ചും ചതുപ്പു നികത്തിയ സ്ഥലങ്ങളാണ് ആണ്. ഇവ വാസയോഗ്യമായ ഭൂമികൾ അല്ലെന്ന് പൊതുമരാമത്തു വകുപ്പ് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. കുടിവെള്ളം വൈദ്യുതി ഗതാഗത സൗകര്യമുള്ള റോഡ് , ഡ്രെയിനേജ്, രണ്ടുനില കെട്ടിടം പണിയാവുന്ന എ ക്ലാസ് ഭൂമി നൽകുന്നതുവരെ കുടുംബങ്ങൾക്ക് വാടകയിനത്തിൽ പ്രതിമാസം 5000രൂപ വച്ച് നൽകണമെന്ന് ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ 2008-ലെ വിധിയും സർക്കാർ നടപ്പിലാക്കിയിട്ടില്ല. പുനരധിവാസ ഉത്തരവുപ്രകാരം ലഭിക്കേണ്ട ജോലിയും സർക്കാർ ഇതുവരെ നൽകിയിട്ടില്ല. വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി ബലിയാട് ആക്കപ്പെടുന്ന കുടുംബങ്ങൾക്ക് കോവിഡ് മഹാമാരി കാലത്തെങ്കിലും എന്തെങ്കിലും ആനുകൂല്യം കേരള ബഡ്ജറ്റിൽ പ്രതീക്ഷിച്ചിരുന്നു. അതും ഇപ്പോൾ അനുവദിച്ചിട്ടില്ല. പ്രക്ഷോഭത്തിന് മുതിരുന്ന കുടുംബങ്ങളെ കോവിഡ് നിബന്ധനകൾ കാണിച്ച് അധികാരികൾ ഭീഷണിപ്പെടുത്തി കൊണ്ടിരിക്കുകയാണ്. വികസനപ്രവർത്തനങ്ങൾക്ക് വേണ്ടി കിടപ്പാടം വിട്ടുകൊടുക്കുന്നു കുടുംബങ്ങളെ ഇങ്ങനെ വേട്ടയാടുന്നത് അനുകരണീയം അല്ലെന്ന കോർഡിനേഷൻ കമ്മിറ്റിക്ക് വേണ്ടി

ജനറൽ കൺവീനർ ഫ്രാൻസിസ് കളത്തിങ്കൽ, വിപി വിൽസൺ, പ്രൊഫസർ കെ അരവിന്ദാക്ഷൻ, ജസ്റ്റിസ് പി കെ ഷംസുദ്ദീൻ, ഫാദർ പ്രശാന്ത് പാലപ്പള്ളി, സി ആർ നീലകണ്ഠൻ, ഹാഷിം , .റെജികുമാർ, കുരുവിള മാത്യൂസ്, ഏലൂർ ഗോപിനാഥ് , മൈക്കിൾ കോതാട്, ജസ്റ്റിൻ വടുതല, മേരി ചേച്ചി മൂലമ്പള്ളി, സാബു എളമക്കര, വികെ അബ്ദുൽ ഖാദർ ,സുരേഷ് ചേരാനല്ലൂർ, ജോർജ് അമ്പാട്ട് തുടങ്ങിയവർ പ്രസ്താവിച്ചു.