സി കെ ജാനുവിന് കെ സുരേന്ദ്രന്‍ ലക്ഷങ്ങള്‍ പണമായി നല്‍കി; ബിജെപി കള്ളപ്പണ ഇടപാടിന് തെളിവായി പുതിയ വെളിപ്പെടുത്തല്‍
പിസി അബ്ദുല്ല
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ മറവില്‍ കേരള ബിജെപി നടത്തിയ ലക്ഷങ്ങളുടെ കള്ളപ്പണ ഇടപാടിന് കൂടുതൽ തെളിവുമായി പുതിയ വെളിപ്പെടുത്തല്‍. സുല്‍ത്താന്‍ ബത്തേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്ന സികെ ജാനുവിന് കെ സുരേന്ദ്രന്‍ ലക്ഷങ്ങള്‍ പണമായി നല്‍കിയതിന്‍റെ വിവരങ്ങളാണ് പുറത്തായത്.
സികെ ജാനുവിന് കെ സുരേന്ദ്രന്‍ ആദ്യം പത്തു ലക്ഷം രൂപയും പിന്നീട് ഒരു കോടിയോളം രൂപയും നേരിട്ടു നല്‍കിയെന്നാണ് തിരഞ്ഞെടുപ്പ് കാലത്ത് ജാനുവിനൊപ്പം പ്രവര്‍ത്തിച്ച ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന ഖജാഞ്ചി സികെ പ്രസീത വെളിപ്പെടുത്തിയത്. ജാനുവുമായുള്ള പണമിടപാട് ശരിവയ്ക്കുന്ന കെ സുരേന്ദ്രനുമായുള്ള ഫോൺ സംഭാഷണലും പ്രസീത പുറത്തു വിട്ടു.
പല ഘട്ടങ്ങളിലായി ജാനുവിന് ബിജെപി ലക്ഷങ്ങള്‍ നല്‍കിയെന്നും പ്രസീത പറയുന്നു.
അതേസമയം, ആരോപണങ്ങല്‍ സികെ ജാനു നിഷേധിച്ചു.
സാമ്പത്തികമായ ആരോപണങ്ങളെ തുടര്‍ന്ന് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്തു നിന്ന് നേരത്തെ സികെ ജാനുവിനെ നീക്കം ചെയ്തിരുന്നു.
പിന്നാലെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും ജാനുവിനെ കഴിഞ്ഞ ദിവസം പുറത്താക്കി. നിയമ സഭാ തിരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്ന ജാനു ബിജെപി നേതാക്കളുമായി ചേര്‍ന്ന് വോട്ടു തിരിമറിയിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കി എന്ന പരാതിയിലാണ് ഉയര്‍ന്നത്.
ജാനുവിനെതിരായ പരാതിയില്‍ അന്വേഷണം നടത്താൻ പാര്‍ട്ടി കമ്മീഷനെ നിയോഗിച്ചിരുന്നു. കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പുറത്താക്കല്‍ തീരുമാനമെന്ന് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പ്രകാശന്‍ മൊറാഴ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
2016ല്‍ സി കെ ജാനുവാണ് പാര്‍ട്ടി രൂപീകരിച്ചത്.
ബിജെപി നേതാക്കളുമായി ചേര്‍ന്ന് വോട്ട് വില്‍പന നടത്തി ജാനു സാമ്പത്തിക നേട്ടമുണ്ടാക്കി എന്ന ആരോപണം വിവാദമായതിനു പിന്നാലെയാണ് ബിജെപി സംസ്ഥാന നേതൃത്വത്തെ തന്നെ കൂടുതല്‍ വെട്ടിലാക്കി പുതിയ സാമ്പത്തിക ആരോപണങ്ങള്‍.

