പാലത്തായി കേസിലെ അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ; പത്മരാജന്റെ ജാമ്യം റദ്ദാക്കാൻ സർക്കാർ ഇടപെടണം: കാംപസ് ഫ്രണ്ട്
കണ്ണൂർ: പാലത്തായി കേസിലെ അന്വേഷണസംഘത്തിന്റെ കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ ബിജെപി നേതാവ് പത്മരാജന്റെ ജാമ്യം റദ്ദാക്കാൻ സർക്കാർ ഇടപെടണമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി എം മുഹമ്മദ് രിഫ ആവശ്യപ്പെട്ടു. സ്കൂളിലെ ശുചിമുറിയിൽവെച്ച് അധ്യാപകനായ പത്മരാജൻ പീഡിപ്പിച്ചെന്നായിരുന്നു പെൺകുട്ടിയുടെ മൊഴി. മൊഴികളുടെ അടിസ്ഥാനത്തിൽ അന്വേഷണസംഘം നടത്തിയ പരിശോധനയിലാണ് ശുചിമുറിയിലെ ടൈലുകളിൽ നിന്ന് രക്തക്കറ കണ്ടെത്തിയത്. ഇതിനൊപ്പം മറ്റു രീതിയിലുള്ള ശാസ്ത്രീയ പരിശോധനകളും അന്വേഷണത്തിന്റെ ഭാഗമായി നടന്നു. തുടർന്ന് പെൺകുട്ടി പീഡനത്തിനിരയായി എന്ന് അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു. 2020 ജനുവരിയിലാണ് ഒമ്പതു വയസ്സുകാരി പീഡനത്തിനിരയായി എന്ന് പോലീസിൽ പരാതി നൽകിയത്. എന്നാൽ ആദ്യഘട്ടം മുതൽ പ്രതിയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു സർക്കാരും പോലീസും സ്വീകരിച്ചത്. തുടർന്ന്, കാംപസ് ഫ്രണ്ട് ഉൾപ്പെടെയുള്ള വിദ്യാർഥി സംഘടനകളുടെയും സാമൂഹിക പ്രവർത്തകരുടെയും വ്യാപകമായ പ്രതിഷേധങ്ങളുടെ അടിസ്ഥാനത്തിൽ പത്മരാജനെ അറസ്റ്റ് ചെയ്തെങ്കിലും ബി.ജെ.പി - സിപിഎം ഒത്തുകളിയുടെ ഭാഗമായി അന്വേഷണത്തിലെ പാകപ്പിഴവ് മൂലം ജാമ്യം ലഭിക്കുകയായിരുന്നു. നിസാര വകുപ്പുകളാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്റെ പുറത്തായ ഫോൺകോളും പ്രതിഭാഗത്തിന് സഹായകമായി. തുടങ്ങി പ്രതിക്ക് രക്ഷപ്പെടാനുള്ള എല്ലാ സാഹചര്യമൊരുക്കുകയും ചെയ്തു. നിലവിൽ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള അന്വേഷണ സംഘത്തിൻ്റെ പുതിയ കണ്ടെത്തെലുകൾ പ്രതീക്ഷ നൽകുന്നതാണ്. എത്രയും വേഗം പത്മരാജന്റെ ജാമ്യം റദ്ദാക്കാനുള്ള ഇടപെടലുകൾ സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാവേണ്ടതുണ്ട്. മാത്രമല്ല, പ്രതിക്ക് രക്ഷപ്പെടാൻ സാഹചര്യമൊരുക്കുന്ന തരത്തിൽ അന്വേഷണത്തിൽ അലംഭാവം കാണിച്ച ഉന്നത ഉദ്യോഗസ്ഥനുൾപ്പെടെയുള്ള മുഴുവൻ പോലീസുകാർക്കെതിരെയും നടപടിയെടുക്കുകയും ചെയ്യേണ്ടതുണ്ട്. പെൺകുട്ടിക്കു നീതി ലഭിക്കും വരെ തുടർന്നും സമരരംഗത്തുണ്ടാകുമെന്നും മുഹമ്മദ് രിഫ പറഞ്ഞു.