ഡല്‍ഹി കലാപം: മാധ്യമവിലക്ക് ആര്‍എസ്എസിനെയും പോലിസിനെയും വിമര്‍ശിച്ചതിന്

Update: 2020-03-06 17:32 GMT

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപം റിപോര്‍ട്ട് ചെയ്തതിനു മലയാളം വാര്‍ത്താചാനലുകളായ ഏഷ്യാനെറ്റ്, മീഡിയാ വണ്‍ ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് ആര്‍എസ്എസിനെയും കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഡല്‍ഹി പോലിസിനെയും വിമര്‍ശിച്ചതിനെന്നു വ്യക്തമാവുന്നു. കലാപത്തില്‍ ആര്‍എസ്എസിനെ ചോദ്യംചെയ്യുകയും ഡല്‍ഹി പോലിസിന്റെ നിഷ്‌ക്രിയത്വം ചൂണ്ടിക്കാട്ടുകയും ചെയ്തു, ആഭ്യന്തര മന്ത്രി അമിത് ഷാ യോഗം വിളിച്ച് മണിക്കൂറുകള്‍ക്കു ശേഷമാണ് കേന്ദ്രസേനയെത്തിയതെന്നു വാര്‍ത്ത നല്‍കി തുടങ്ങിയവയാണ് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം ചാനലുകള്‍ക്കു നല്‍കിയ നോട്ടീസില്‍ പറയുന്നത്. മാത്രമല്ല, കലാപത്തിനു തിരികൊളുത്തിയ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവ് കപില്‍ മിശ്രയുടെ പരാമര്‍ശങ്ങള്‍ റിപോര്‍ട്ടില്‍ നല്‍കിയതും കപില്‍ മിശ്രയ്‌ക്കെതിരേ പോലിസ് കേസെടുത്തില്ലെന്നു വാര്‍ത്ത നല്‍കിയതും സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്നവയാണെന്ന വിധത്തിലാണ് നോട്ടീസിലുള്ളത്. ആര്‍എസ്എസിനെയും പോലിസിനെയും ചാനല്‍ പ്രതിസ്ഥാനത്ത് നിര്‍ത്തിയെന്നും നോട്ടീസിലുണ്ട്. ഇത്തരത്തില്‍ ആര്‍എസ്എസിനെ വിമര്‍ശിച്ചതാണ് ചാനലുകള്‍ക്കെതിരായ നടപടികള്‍ക്ക് കാരണമെന്നു രേഖാമൂലം വെളിപ്പെടുത്തുകയാണ് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം.

   


     

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപം സംബന്ധിച്ച് ഫെബ്രുവരി 25നു വൈകീട്ട് 6.58 മുതല്‍ 7.09 വരെ നല്‍കിയ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് മാനേജിങ് ഡയറക്ടര്‍ക്ക് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തില്‍ വിങ് എ ഡയറക്ടര്‍ അമിത് കഠോഛ് നല്‍കിയ നോട്ടീസിലുള്ളത്. ഫെബ്രുവരി 25നു വൈകീട്ട് 6.58 മുതല്‍ 7.09 മുതല്‍ 10.45 മിനുട്ട് ദൈര്‍ഘ്യത്തില്‍ നല്‍കിയ വാര്‍ത്തയില്‍ സായുധ കലാപകാരികള്‍ മതം ചോദിച്ച് ആക്രമിച്ചു, നൂറു കണക്കിന് കടകള്‍, വീടുകള്‍, വാഹനങ്ങള്‍ തുടങ്ങിയവ കത്തിച്ചു, 150ഓളം പേര്‍ക്ക് പരിക്കേറ്റു, കലാപം നടക്കുമ്പോള്‍ തെരുവുകളില്‍ പോലിസ് മൂക സാക്ഷികളായി നിന്നു, ജാഫറാബാദില്‍ ആരംഭിച്ച കലാപം അശോക് നഗര്‍, മൗജ്പൂര്‍ എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു, പള്ളികള്‍ ആക്രമിക്കുമ്പോള്‍ ഡല്‍ഹി പോലിസ് മൗനികളായി, ഹിന്ദു ഭൂരിപക്ഷ മേഖലയില്‍ മുസ് ലിം വീടുകള്‍ വ്യാപകമായി ആക്രമിച്ചു, ജയ് ശ്രീറാം വിളിച്ചാണ് ആക്രമണം നടത്തിയത് തുടങ്ങിയ കാര്യങ്ങള്‍ റിപോര്‍ട്ട് ചെയ്തപ്പോള്‍ ഒരു പ്രത്യേക സമുദായത്തെയും അവരുടെ ആരാധനാലയങ്ങളും ആക്രമിക്കപ്പെട്ടെന്ന രീതിയില്‍ വാര്‍ത്തകള്‍ നല്‍കിയെന്നാണ് നോട്ടീസില്‍ പറയുന്നത്. ഇതുപ്രകാരം 1984ലെ കേബിള്‍ നെറ്റ് വര്‍ക്ക് നിയമത്തിലെ ചട്ടങ്ങള്‍ ചാനലുകള്‍ ലംഘിച്ചെന്നാണ് മന്ത്രാലയത്തിന്റെ നോട്ടീസില്‍ വ്യക്തമാക്കിയിട്ടുള്ളത്.

    മീഡിയാ വണ്‍ ചാനല്‍ ഫെബ്രുവരി 25ന് വൈകീട്ട് 6.10നു 6.47നും ഇടയില്‍ 30 മിനുട്ട് പ്രക്ഷേപണം ചെയ്ത വാര്‍ത്തയില്‍ ഡല്‍ഹി കറസ്‌പോണ്ടന്റ് ഹസനുല്‍ ബന്ന സിഎഎ വിരുദ്ധ പ്രക്ഷോഭകര്‍ക്കു നേരെ രണ്ടു മണി മുതല്‍ ഒമ്പത് മണി വരെ വെടിവയ്പുണ്ടായെന്നും അഞ്ചുപേര്‍ക്ക് പരിക്കേറ്റെന്നും വാര്‍ത്ത നല്‍കിയെന്നും മന്ത്രാലയത്തിന്റെ നോട്ടീസിലുണ്ട്. പോലിസ് സംഭവ സ്ഥലം സന്ദര്‍ശിക്കാനോ കലാപകാരികളെ തടയാനോ ശ്രമിച്ചില്ല, പോലിസ് സിഎഎ അനുകൂലികള്‍ക്ക് പിന്തുണ നല്‍കുന്നത് കാണാം, വ്യാപാര സ്ഥാപനങ്ങള്‍ കത്തിക്കുമ്പോള്‍ ഡല്‍ഹി പോലിസ് നിഷ്‌ക്രിയരായി, മുസ് ലിം ഭൂരിപക്ഷ മേഖലയായ ചാന്ദ് ബാഗിലാണ് ഏറ്റവും കൂടുതല്‍ അക്രമം അരങ്ങേറിയത് തുടങ്ങിയ വാര്‍ത്തകള്‍ അക്രമത്തിനു പ്രേരിപ്പിക്കുന്നതും ക്രമസമാധാനപാലനത്തിന് അപകടകരവുമാണെന്നാണ് പ്രക്ഷേപണ വിലക്കിന് ആധാരമായ കാരണങ്ങളില്‍ വ്യക്തമാക്കിയിട്ടുള്ളത്.