ന്യൂനപക്ഷങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കും, തലസ്ഥാനം വാരാണസി; 'ഹിന്ദു രാഷ്ട്ര'യുടെ കരട് ഭരണഘടന തയ്യാര്‍

വിദ്യാഭ്യാസം, പ്രതിരോധം, ക്രമസമാധാനം, വോട്ടിങ് സംവിധാനം, രാഷ്ട്രത്തലവന്റെ അവകാശങ്ങള്‍ മുതലായവയിലെ വ്യവസ്ഥകള്‍ വിശദമായി പ്രതിപാദിക്കുന്ന കരട് ഭരണഘടനയില്‍ മുസ്‌ലിംകളും ക്രിസ്ത്യാനികളും ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ വോട്ടവകാശം എടുത്തുകളയുമെന്ന് വ്യക്തമാക്കുന്നു.

Update: 2022-08-13 08:28 GMT

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ അലഹാബാദില്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ സംഘടിപ്പിച്ച ധര്‍മ്മ സന്‍സദില്‍ പാസാക്കിയ ഇന്ത്യയെ 'ഹിന്ദു രാഷ്ട്രം' ആക്കാനുള്ള പ്രമേയത്തിന്റെ ചുവട് പിടിച്ച് 'ഹിന്ദുരാഷ്ട്ര' 'ഭരണഘടനയുടെ' ആദ്യ കരട് തയ്യാറായി. 32 പേജുള്ള കരട് 2023ല്‍ പ്രയാഗ്‌രാജില്‍ നടക്കുന്ന അടുത്ത ധര്‍മ്മ സന്‍സദില്‍ അവതരിപ്പിക്കുമെന്നു ഹിന്ദു രാഷ്ട്ര നിര്‍മാണ്‍ സമിതി അംഗവും ശങ്കരാചാര്യ പരിഷത്ത് പ്രസിഡന്റുമായ സ്വാമി ആനന്ദ് സ്വരൂപ് പറഞ്ഞു.

വിദ്യാഭ്യാസം, പ്രതിരോധം, ക്രമസമാധാനം, വോട്ടിങ് സംവിധാനം, രാഷ്ട്രത്തലവന്റെ അവകാശങ്ങള്‍ മുതലായവയിലെ വ്യവസ്ഥകള്‍ വിശദമായി പ്രതിപാദിക്കുന്ന കരട് ഭരണഘടനയില്‍ മുസ്‌ലിംകളും ക്രിസ്ത്യാനികളും ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ വോട്ടവകാശം എടുത്തുകളയുമെന്ന് വ്യക്തമാക്കുന്നു.

സാധാരണ പൗരന് ലഭിക്കുന്ന അവകാശങ്ങളൊഴികെയുള്ളവയെ മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ലഭിക്കൂവെന്നും കരട് ഭരണഘടന പറയുന്നു. പണ്ഡിതന്മാരും വിദഗധരുമടങ്ങുന്ന 30 പേരുള്ള സംഘമാണ് 750 പേജുള്ള ഭരണഘടനയുടെ കരട് തയ്യാറാക്കി കൊണ്ടിരിക്കുന്നത്.

ഫെബ്രുവരിയില്‍ നടന്ന ഈ വര്‍ഷത്തെ ധര്‍മ്മ സന്‍സദില്‍ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാന്‍ ഭരണഘടന തയാറാക്കുമെന്ന് പ്രമേയം പാസാക്കിയിരുന്നു. ശാംഭവി പീതാധീശ്വറാണ് കരട് തയാറാക്കാന്‍ നേതൃത്വം നല്‍കുന്നത്. ഹിന്ദു രാഷ്ട്ര നിര്‍മാണ്‍ സമിതി തലവന്‍ കമലേശ്വര്‍ ഉപാധ്യായ, സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ബിഎന്‍ റെഡ്ഡി, പ്രതിരോധ വിദഗ്ധന്‍ ആനന്ദ് വര്‍ധന്‍, സനാതന്‍ ധര്‍മ്മ പണ്ഡിതന്‍ ചന്ദ്രമണി മിശ്ര, വേള്‍ഡ് ഹിന്ദു ഫെഡറേഷന്‍ പ്രസിഡന്റ് അജയ് സിങ് തുടങ്ങിയവര്‍ കമ്മറ്റിയിലുണ്ട്.

'750 പേജുള്ളതായിരിക്കും ഭരണഘടന. അതിന്റെ രൂപരേഖ സംബന്ധിച്ച് മതപണ്ഡിതന്മാരുമായും വിവിധ മേഖലകളിലെ വിദഗ്ധരുമായും ചര്‍ച്ചകളും സംവാദങ്ങളും നടത്തും. ഏകദേശം 300 പേജുകള്‍ പ്രയാഗ്‌രാജില്‍ 2023ല്‍ നടക്കുന്ന മാഗ് മേളയില്‍ പുറത്തിറക്കും. അതിനായി ധരം സന്‍സദ് നടക്കും' ആനന്ദ് സ്വരൂപ് വ്യക്തമാക്കി. വിദ്യാഭ്യാസം, പ്രതിരോധം, ക്രമസമാധാനം, വോട്ടിംഗ് സമ്പ്രദായം തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി 32 പേജുകള്‍ ഇതുവരെ തയ്യാറാക്കിയതായും ഇയാള്‍ പറഞ്ഞു.

പുതിയ ഭരണഘടന പ്രകാരം വാരണാസിയാവും രാജ്യത്തിന്റെ തലസ്ഥാനം. കാശിയില്‍ മത പാര്‍ലമെന്റ്' സ്ഥാപിക്കും. 'അഖണ്ഡ് ഭാരത്' മാപ്പ് കരട് പദ്ധതിയുടെ മുഖപേജില്‍ കൊടുത്തിട്ടുണ്ട്. ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ശ്രീലങ്ക, മ്യാന്‍മര്‍ തുടങ്ങി ഇന്ത്യയില്‍ നിന്ന് വേര്‍പെട്ട രാജ്യങ്ങള്‍ ഹിന്ദുരാഷ്ട്രയില്‍ ഒരുനാള്‍ ലയിക്കുമെന്ന് കാണിക്കാനാണ് ഇത് ഉള്‍പ്പെടുത്തിയതെന്ന് ആനന്ദ് സ്വരൂപ് പറഞ്ഞു.

എല്ലാ ജാതിയിലുംപെട്ട ആളുകള്‍ക്ക് രാജ്യത്ത് ജീവിക്കാമെങ്കിലും ഹിന്ദു അല്ലാത്തവരെ വോട്ട് ചെയ്യാന്‍ അനുവദിക്കില്ലെന്ന് 'ഭരണഘടന'യെ കുറിച്ച് വിശദീകരിക്കവെ സ്വരൂപ് പറഞ്ഞു. 'ഹിന്ദു രാഷ്ട്ര ഭരണഘടനയുടെ കരട് അനുസരിച്ച് മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും പൗരന്റെ എല്ലാ അവകാശങ്ങളും നല്‍കുമെങ്കിലും വോട്ടവകാശം നല്‍കില്ല. ഏതൊരു സാധാരണ പൗരനും ചെയ്യുന്നത് പോലെ തങ്ങളുടെ ബിസിനസ് ചെയ്യാനും ജോലി നേടാനും വിദ്യാഭ്യാസം നേടാനും അനുവദിക്കും. എന്നാല്‍, അവര്‍ക്ക് വോട്ട് ചെയ്യാനുള്ള പൗരാവകാശം ഉണ്ടാവില്ല' സ്വരൂപ് പറഞ്ഞു. 'ത്രേതായുഗത്തിലേയും ദ്വാപരയുഗത്തിലേയും ശിക്ഷാ സമ്പ്രദായം നടപ്പാക്കും' തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പ്രായം 25 വയസ്സായി നിജപ്പെടുത്തും. 16 വയസ്സ് പൂര്‍ത്തിയാകുന്നതോടെ വോട്ടവകാശം ലഭിക്കും. മത പാര്‍ലമെന്റിലേക്ക്' ആകെ 543 അംഗങ്ങളെ തിരഞ്ഞെടുക്കും. പുതിയ സംവിധാനം ബ്രിട്ടീഷ് കാലഘട്ടത്തിലെ നിയമങ്ങളും നിയന്ത്രണങ്ങളും ഇല്ലാതാക്കും. എല്ലാം 'വര്‍ണ്ണാശ്രമ' സമ്പ്രദായത്തിലാണ് നടപ്പാക്കുക. ത്രേതായുഗത്തിലേയും ദ്വാപരയുഗത്തിലേയും ശിക്ഷാ സമ്പ്രദായത്തില്‍ അധിഷ്ഠിതമായിരിക്കും നീതിന്യായ വ്യവസ്ഥ. ഗുരുകുല സമ്പ്രദായം പുനരുജ്ജീവിപ്പിക്കും. ആയുര്‍വേദം, ഗണിതം, നക്ഷത്രം, ഭൂഗര്‍ഭം, ജ്യോതിഷം തുടങ്ങിയ വിഷയങ്ങളില്‍ വിദ്യാഭ്യാസം നല്‍കും. ഓരോ പൗരനും നിര്‍ബന്ധിത സൈനിക പരിശീലനം ഏര്‍പ്പാടാക്കും. കൃഷി പൂര്‍ണമായും നികുതിരഹിതമാക്കും ആനന്ദ് സ്വരൂപ് പറഞ്ഞു.

Tags:    

Similar News