ആരാണ് ഫലസ്തീന്‍ ഇസ്‌ലാമിക് ജിഹാദ്?

സയണിസ്റ്റ് അധിനിവേശത്തില്‍ നിന്നും ഫലസ്തീന്‍ രാജ്യം മോചിപ്പിച്ചു 1948 മുമ്പുണ്ടായിരുന്നത് പോലെ സ്വതന്ത്ര രാജ്യമാക്കുക എന്നതാണ് ഈ സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം.

Update: 2022-08-07 14:58 GMT

ഗസാ സിറ്റി: ഇസ്രായേല്‍ അധിനിവേശത്തില്‍നിന്ന് ഫലസ്തീന് സമ്പൂര്‍ണ മോചനം എന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു പോരാട്ട സംഘടനയാണ് ഫലസ്തീന്‍ ഇസ്ലാമിക് ജിഹാദ് (പിഐജെ).

ഫലസ്തീന്‍ ഇസ്‌ലാമിക ജിഹാദ് മുന്നണി എന്നര്‍ത്ഥം വരുന്ന ഹര്‍ക്കത്തുല്‍ ജിഹാദ് അല്‍ ഇസ്‌ലാമി ഫീ ഫലസ്തീന്‍ എന്നതാണ് ഈ സംഘടനയുടെ പൂര്‍ണ്ണ രൂപം. 1981ല്‍ രൂപം കൊണ്ട സംഘടന സായുധ പോരാട്ടത്തിലൂടെയുള്ള ഫലസ്തീന്‍ വിമോചനമാണ് മുന്നോട്ട് വയ്ക്കുന്നത്. സയണിസ്റ്റ്  അധിനിവേശത്തില്‍ നിന്നും ഫലസ്തീന്‍ രാജ്യം മോചിപ്പിച്ചു 1948 മുമ്പുണ്ടായിരുന്നത് പോലെ സ്വതന്ത്ര രാജ്യമാക്കുക എന്നതാണ് ഈ സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം. ഇതേ ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്ന ഹമാസ് കഴിഞ്ഞാല്‍ ഫലസ്തീനില്‍ ഏറ്റവും സ്വാധീനമുള്ള സംഘടന കൂടിയാണിത്. രൂപംകൊണ്ടതു മുതല്‍ ഇസ്രയേലിന്റെ കടന്നുകയറ്റങ്ങള്‍ക്കെതിരേ ശക്തമായ നിരവധി പ്രത്യാക്രമണങ്ങള്‍ സംഘടന നടത്തിയിട്ടുണ്ട്. ഫലസ്തീന്‍ ജനതയുടെ വിമോചനത്തിനൊപ്പം ഇസ്രായേലിന്റെ നാശവും പ്രഖ്യാപിത ലക്ഷ്യമായി ഉയര്‍ത്തിക്കാട്ടുന്ന ഗസ മുനമ്പിനെ ഭരിക്കുന്ന ഫലസ്തീന്‍ വിമോചന പ്രസ്ഥാനമായ ഹമാസിനോട് ഈ ഗ്രൂപ്പിന് നിരവധി സമാന കാഴ്ചപ്പാടുകളുണ്ട്.

മുഖ്യധാരാ ഫലസ്തീന്‍ രാഷ്ട്രീയത്തില്‍ ഇടപെടാത്തതിനാലും ഭരണത്തിന്റെ പ്രായോഗിക പരിഗണനകള്‍ ഇല്ലാത്തതിനാലും അടുത്തിടെ ഇസ്രായേലിനെതിരേ ശക്തമായ നിലപാടാണ് സംഘടന കൈകൊണ്ട് വരുന്നത്. അതുകൊണ്ടു തന്നെ ഇസ്രായേലിന്റെ സഖ്യരാജ്യങ്ങളായ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഉള്‍പ്പെടെ പല രാജ്യങ്ങളും ഈ സംഘടനയെ കരിമ്പട്ടികയിലാണ് പെടുത്തിയിരിക്കുന്നത്. സംഘടനയുടെ സായുധ വിഭാഗമായ അല്‍കുദ്‌സ് ബ്രിഗേഡുകള്‍ ഇസ്രായേലിനെതിരെ ശരീരത്തില്‍ ബോംബ് വച്ച് കെട്ടി നടത്തുന്ന സ്‌ഫോടനമുള്‍പ്പെടെ നിരവധി ആക്രമണങ്ങളില്‍ പങ്കാളികളാണെന്ന് അവകാശപ്പെട്ടിട്ടുണ്ട്.

1982ല്‍ ഗസയിലെ വിദ്യാര്‍ത്ഥികള്‍ സ്ഥാപിച്ച ഗ്രൂപ്പിന് സിറിയയിലെ ഡമാസ്‌കസില്‍ ആസ്ഥാനമുണ്ട്.

മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ഒരു ശാഖയായി രൂപീകരിക്കപ്പെട്ട പിഐജെയെ ഇറാനിലെ ഇസ്‌ലാമിക ഭരണകൂടം ആശയപരമായി സ്വാധീനിച്ചിട്ടുണ്ട്.

ഓസ്‌ലോ ഉടമ്പടി തള്ളിക്കളയുകയും പരമാധികാര ഇസ്‌ലാമിക ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന പോരാട്ട സംഘങ്ങളിലൊന്നാണിത്. ഇത് ഇസ്രായേലിന്റെ സൈനിക നാശത്തിന് ആഹ്വാനം ചെയ്യുകയും ദ്വിരാഷ്ട്ര പരിഹാരം നിരസിക്കുകയും ചെയ്യുന്നു.

സംഘടനയുടെ സാമ്പത്തിക പിന്തുണ ചരിത്രപരമായി പ്രധാനമായും സിറിയയില്‍ നിന്നും ഹിസ്ബുള്ളയില്‍ നിന്നുമാണ്. 2014 മുതല്‍, ഇറാനില്‍ നിന്നുള്ള ഫണ്ടുകളുടെ പിന്തുണയോടെ ജകഖ അതിന്റെ ശക്തി ക്രമാനുഗതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.

പിഐജെയുടെ സായുധ വിഭാഗമായ അല്‍ഖുദ്‌സ് ബ്രിഗേഡ്‌സ് 1981ല്‍ രൂപീകരിച്ചത്. ഇത് വെസ്റ്റ് ബാങ്കിലും ഗസ മുനമ്പിലും സജീവമാണ്. ഹെബ്രോണ്‍, ജെനിന്‍ നഗരങ്ങള്‍ ആണ് സംഘടനയുടെ വെസ്റ്റ് ബാങ്കിലെ പ്രധാന ശക്തികേന്ദ്രങ്ങള്‍.

Tags:    

Similar News