ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്കയുമായി സഹകരിക്കില്ല; വൈറ്റ് ഹൗസിന്റെ അവകാശവാദം തള്ളി സ്‌പെയിന്‍
മാഡ്രിഡ്: ഇറാനെതിരായ യുദ്ധത്തില്‍ അമേരിക്കന്‍ സൈന്യവുമായി സഹകരിക്കാന്‍ ധാരണയായെന്ന വൈറ്റ് ഹൗസിന്റെ പ്രസ്താവനയെ തള്ളി സ്‌പെയിന്‍. വാണിജ്യ ഉപരോധം ഏര്‍പ്പെടുത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിക്കിടയിലും തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്ന് സ്പാനിഷ് സര്‍ക്കാര്‍ വ്യക്തമാക്കി. ഇറാനെതിരായ സൈനിക നീക്കങ്ങള്‍ക്ക് രാജ്യത്തെ സൈനിക താവളങ്ങള്‍ അനുവദിക്കില്ലെന്ന സ്‌പെയിന്റെ തീരുമാനത്തില്‍ മാറ്റമുണ്ടായതായി ബുധനാഴ്ച വൈറ്റ് ഹൗസ് വക്താവ് കരോലിന്‍ ലീവിറ്റ് സൂചിപ്പിച്ചിരുന്നു. 'പ്രസിഡന്റിന്റെ സന്ദേശം സ്‌പെയിന്‍ വ്യക്തമായി മനസ്സിലാക്കിയിട്ടുണ്ട്. കഴിഞ്ഞ മണിക്കൂറുകളില്‍ യുഎസ് സൈന്യവുമായി സഹകരിക്കാന്‍ അവര്‍ സമ്മതിച്ചിട്ടുണ്ട്,' എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.
എന്നാല്‍ ഈ അവകാശവാദം സ്‌പെയിന്‍ വിദേശകാര്യ മന്ത്രി ജോസ് മാനുവല്‍ അല്‍ ബാരസ് നിഷേധിച്ചു. ഇറാനെതിരായ യുദ്ധത്തില്‍ സ്‌പെയിന്‍ നിലപാട് മാറ്റിയിട്ടില്ലെന്നും സൈനിക താവളങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ സ്പാനിഷ് പ്രധാനമന്ത്രി പെട്രോ സാഞ്ചസും അമേരിക്കയും ഇസ്രായേലും നടത്തുന്ന സൈനിക നീക്കങ്ങളെ വീണ്ടും വിമര്‍ശിച്ചു. ഇറാനിലെ യുദ്ധം ലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ അപകടത്തിലാക്കുന്ന തീക്കളിയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
യുദ്ധത്തെ എതിര്‍ക്കുന്ന സ്‌പെയിന്റെ നിലപാടിനെ ചൊവ്വാഴ്ച ട്രംപ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സ്‌പെയിനുമായുള്ള വ്യാപാരബന്ധങ്ങള്‍ അവസാനിപ്പിക്കാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. എന്നാല്‍ സാമ്പത്തിക ഭീഷണികള്‍ക്ക് വഴങ്ങില്ലെന്നായിരുന്നു സ്പാനിഷ് സര്‍ക്കാരിന്റെ പ്രതികരണം. ബോംബുകളിലൂടെ ലോകത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നത് വെറും മിഥ്യാധാരണയാണെന്നും യ്‌പെയ്ന്‍ പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
അതേസമയം അമേരിക്കയുടെയും ഇസ്രായേലിന്റെയും നീക്കങ്ങള്‍ക്കെതിരേ സ്‌പെയിന്‍ സ്വീകരിച്ച നിലപാടിനെ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ അഭിനന്ദിച്ചു. സ്‌പെയിന്റെ നിലപാട് ഉത്തരവാദിത്തപരമാണെന്നും പാശ്ചാത്യ രാജ്യങ്ങളില്‍ ഇപ്പോഴും വിവേകമുള്ള നേതാക്കള്‍ ഉണ്ടെന്നതിന് ഇതാണ് തെളിവെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യന്‍ യൂണിയനിലെ പല രാജ്യങ്ങളും അമേരിക്കന്‍ നിലപാടിനെ പരോക്ഷമായി പിന്തുണയ്ക്കുമ്പോള്‍ സ്‌പെയിന്‍ വ്യത്യസ്തമായ നിലപാടാണ് സ്വീകരിക്കുന്നത്. ഗസയിലെ ഇസ്രായേല്‍ സൈനിക നടപടികളെയും സ്‌പെയിന്‍ ശക്തമായി വിമര്‍ശിച്ചിരുന്നു.

