ന്യൂനപക്ഷങ്ങളെ 'രണ്ടാം തരം പൗരന്മാരായി' മാറ്റുന്നത് ഇന്ത്യയെ വിഭജിക്കും: രഘുറാം രാജന്‍

'ഈ രാജ്യത്തെ ലിബറല്‍ ജനാധിപത്യത്തിന് സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്താണ്. ഇന്ത്യന്‍ വികസനത്തിന് ഇത് അത്യാവശ്യമാണോ? നമ്മള്‍ തീര്‍ച്ചയായും അതിനെ ശക്തിപ്പെടുത്തണം. ഇന്ത്യയില്‍നിന്ന് ജനാധിപത്യം തിരിച്ചുനടക്കുന്ന എന്ന തോന്നല്‍ ചില ഭാഗങ്ങളിലുണ്ട്. വളര്‍ച്ചയ്ക്കായി ശക്തമായ നേതൃത്വം വേണമെന്നുള്ള ചിന്തയുണ്ട്. ഈ വാദം തെറ്റാണ്. ജനങ്ങളും ആശയങ്ങളും വേണ്ട, ചരക്കും മൂലധനവും മാത്രം മതി വികസനത്തിന് എന്ന കാലഹരണപ്പെട്ട വികസന മാതൃകയില്‍ അധിഷ്ഠിതമാണത്.' മുന്‍ ഐഎംഎഫ് തലവന്‍ പറഞ്ഞു.

Update: 2022-07-31 04:30 GMT

റായ്പൂര്‍: റായ്പൂര്‍: സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നതിന് അത്യന്താപേക്ഷിതമായ ലിബറല്‍ ജനാധിപത്യത്തെയും അതിന്റെ സ്ഥാപനങ്ങളെയും ശക്തിപ്പെടുത്തുന്നതിലാണ് ഇന്ത്യയുടെ ഭാവിയെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍.കോണ്‍ഗ്രസ് സംഘടനയായ ആള്‍ ഇന്ത്യ പ്രഫഷണല്‍ കോണ്‍ഗ്രസിന്റെ അഞ്ചാമത് കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ വര്‍ധിച്ചു വരുന്ന അതിക്രമങ്ങളിലുള്ള ആശങ്കയും അദ്ദേഹം പങ്കുവച്ചു. 

ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൗരന്മാരാക്കി മാറ്റുന്നത് ഇന്ത്യയെ വിഭജിക്കുമെന്നും രാജന്‍ മുന്നറിയിപ്പു നല്‍കി. 'ഇന്ത്യയുടെ സാമ്പത്തിക വികസനത്തിന് എന്തുകൊണ്ട് ലിബറല്‍ ജനാധിപത്യം ആവശ്യമാണ്' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു രാജന്‍.

'ഈ രാജ്യത്തെ ലിബറല്‍ ജനാധിപത്യത്തിന് സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്താണ്. ഇന്ത്യന്‍ വികസനത്തിന് ഇത് അത്യാവശ്യമാണോ? നമ്മള്‍ തീര്‍ച്ചയായും അതിനെ ശക്തിപ്പെടുത്തണം. ഇന്ത്യയില്‍നിന്ന് ജനാധിപത്യം തിരിച്ചുനടക്കുന്ന എന്ന തോന്നല്‍ ചില ഭാഗങ്ങളിലുണ്ട്. വളര്‍ച്ചയ്ക്കായി ശക്തമായ നേതൃത്വം വേണമെന്നുള്ള ചിന്തയുണ്ട്. ഈ വാദം തെറ്റാണ്. ജനങ്ങളും ആശയങ്ങളും വേണ്ട, ചരക്കും മൂലധനവും മാത്രം മതി വികസനത്തിന് എന്ന കാലഹരണപ്പെട്ട വികസന മാതൃകയില്‍ അധിഷ്ഠിതമാണത്.' മുന്‍ ഐഎംഎഫ് തലവന്‍ പറഞ്ഞു.

ഭൂരിപക്ഷ ഏകാധിപത്യ പ്രവണതയെ എതിര്‍ത്തു തോല്‍പ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗത്തെ രണ്ടാം തരം പൗരന്മാരാക്കുന്നത് രാജ്യത്തെ വിഭജിക്കും. ആഭ്യന്തര അവജ്ഞ സൃഷ്ടിക്കും. വിദേശത്ത് ഇന്ത്യയുടെ സ്ഥാനം ദുര്‍ബലമാകുകയും ചെയ്യും' അദ്ദേഹം മുന്നറിയിപ്പു നല്‍കി.

ശ്രീലങ്കയിലെയും പാകിസ്താനിലെയും സാമ്പത്തിക സാഹചര്യങ്ങള്‍ ഇന്ത്യയിലുണ്ടാകില്ലെന്നും രാജന്‍ കൂട്ടിച്ചേര്‍ത്തു. ന്യൂനപക്ഷത്തിന് മേലുള്ള അതിക്രമങ്ങളും തൊഴില്‍ സൃഷ്ടിക്കാന്‍ പരാജയപ്പെട്ടതുമാണ് ലങ്കയിലെ സാമ്പത്തിക അസ്ഥിരതയ്ക്ക് കാരണം അദ്ദേഹം ചൂണ്ടിക്കാട്ടി.

'നമുക്ക് ആവശ്യത്തിന് വിദേശ വിനിമയ ശേഖരമുണ്ട്. കരുതല്‍ നിക്ഷേപങ്ങളില്‍ ആര്‍ബിഐ മികച്ച ജോലിയാണ് ചെയ്തിട്ടുള്ളത്. ശ്രീലങ്കയിലെയോ പാകിസ്താനിലെയോ പോലെയുള്ള പ്രശ്‌നങ്ങള്‍ ഇന്ത്യയിലുണ്ടാകില്ല. നമ്മുടെ വിദേശകടം കുറച്ചേയുള്ളൂ. ഇതാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ മികച്ചതാക്കി നിലനിര്‍ത്തുന്നത്.' അദ്ദേഹം പറഞ്ഞു.

Tags:    

Similar News