പാമ്പുകടിയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവം: സ്‌കൂളുകളുടെ സുരക്ഷ നേരിട്ട് പരിശോധിക്കണം; കര്‍ശന നടപടികളുമായി ജില്ലാ കലക്ടര്‍

വയനാട്ടിലെ സ്‌കൂളുകളുടെ സുരക്ഷ നേരിട്ട് പരിശോധിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് വയനാട് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. പാമ്പുകടിയേറ്റാല്‍ എന്തുചെയ്യണമെന്നകാര്യത്തില്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്ക് പരിശീലനം നല്‍കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Update: 2019-11-22 01:04 GMT

കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരിയിലെ സ്‌കൂളില്‍ പാമ്പുകടിയേറ്റ് വിദ്യാര്‍ഥിനി മരിക്കാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിര്‍ദേശങ്ങളുമായി ജില്ലാ കലക്ടര്‍. വയനാട്ടിലെ സ്‌കൂളുകളുടെ സുരക്ഷ നേരിട്ട് പരിശോധിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് വയനാട് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. പാമ്പുകടിയേറ്റാല്‍ എന്തുചെയ്യണമെന്നകാര്യത്തില്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്ക് പരിശീലനം നല്‍കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ നേതൃത്വം നല്‍കണം. പരിശീലനം അവഗണിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും കലക്ടറുടെ ഉത്തരവില്‍ പറയുന്നു.

സുല്‍ത്താന്‍ ബത്തേരിയിലെ ഗവ. സര്‍വജന വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ക്ലാസ് മുറിയില്‍നിന്ന് പാമ്പുകടിയേറ്റ് അഞ്ചാംക്ലാസ് വിദ്യാര്‍ഥിനി ഷെഹ്‌ല ഷെറിനാണ് കഴിഞ്ഞ ദിവസം മരിച്ചത്. വയനാട്ടിലെ മുഴുവന്‍ സ്‌കൂളും പരിസരവും ഉടന്‍ വൃത്തിയാക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടറും ഉത്തരവിട്ടിട്ടുണ്ട്. ഇന്നുതന്നെ ജില്ലയിലെ എല്ലാ സ്‌കൂളും പരിസരവും വൃത്തിയാക്കണമെന്നാണ് നിര്‍ദേശം. എല്ലാ ക്ലാസ് മുറികളും പ്രധാനാധ്യാപകന്‍ പിടിഎയുടെ നേതൃത്വത്തില്‍ പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തണം. ടോയ്‌ലറ്റും ടോയ്‌ലറ്റിലേക്ക് പോവുന്ന വഴികളും ഇന്നുതന്നെ വൃത്തിയാക്കണമെന്നും ഉത്തരവില്‍ നിര്‍ദേശമുണ്ട്. ക്ലാസ് മുറിയില്‍ കുട്ടികള്‍ ചെരിപ്പുപയോഗിക്കുന്നത് വിലക്കരുതെന്നും ഉത്തരവില്‍ പറയുന്നു.

എല്ലാ മാസവും പരിശോധന തുടരണം. കളിസ്ഥലങ്ങളില്‍ അടക്കം വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കണം. അടിയന്തരസാഹചര്യത്തില്‍ ഇടപെടുന്നതില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് വീഴ്ചപറ്റി. ജാഗ്രതക്കുറവ് തുടര്‍ന്നാല്‍ നടപടിയെടുക്കുമെന്നും ഉത്തരവില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ക്ലാസ് മുറിയില്‍ കുട്ടികള്‍ ചെരിപ്പുപയോഗിക്കുന്നത് വിലക്കരുതെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസറുടെ അന്വേഷണ റിപോര്‍ട്ട് ഇന്ന് കലക്ടര്‍ക്ക് കൈമാറും. അതേസമയം, പാമ്പുകടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്. വയനാട്ടില്‍ ഇന്ന് കെഎസ്‌യു വിദ്യാഭ്യാസബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.  

Tags:    

Similar News