പോസ്റ്റല്‍ വോട്ട് അട്ടിമറി: രമേശ് ചെന്നിത്തലയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

പോലിസ് ഉദ്യോഗസ്ഥരുടെ മുഴുവന്‍ പോസ്റ്റല്‍ വോട്ടുകളും പിന്‍വലിക്കണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം. ആരോപണം സംബന്ധിച്ച് എഡിജിപിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വതന്ത്ര കമീഷനെ വച്ച് അന്വേഷണം നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്‍കണമെന്നും കൃത്യത്തില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

Update: 2019-05-14 04:21 GMT

കൊച്ചി: സര്‍ക്കാര്‍ അനുകൂല പോലിസ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയ പോസ്റ്റല്‍ വോട്ട് അട്ടിമറിയില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

പോലിസ് ഉദ്യോഗസ്ഥരുടെ മുഴുവന്‍ പോസ്റ്റല്‍ വോട്ടുകളും പിന്‍വലിക്കണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം. ആരോപണം സംബന്ധിച്ച് എഡിജിപിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വതന്ത്ര കമീഷനെ വച്ച് അന്വേഷണം നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്‍കണമെന്നും കൃത്യത്തില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

പോലിസിനെതിരേയുള്ള ആരോപണത്തില്‍ സംസ്ഥാന പോലിസ് നടത്തുന്ന അന്വേഷണം ഫലപ്രദമാകില്ല. അതു കൊണ്ട് സ്വതന്ത്ര അന്വേഷണ ഏജന്‍സിയുടെ അന്വേഷണം അനിവാര്യമാണെന്നു ഹരജിയില്‍ പറയുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍, തിരഞ്ഞെടുപ്പ് ചീഫ് ഓഫിസര്‍, സംസ്ഥാന പോലിസ് മേധാവി, എഡിജിപി ( ഇന്റലിജന്‍സ്), സംസ്ഥാന സര്‍ക്കാര്‍ എന്നിവരാണ് എകക്ഷികള്‍.

അസോസിയേഷന്‍ ഭാരവാഹികള്‍ പോസ്റ്റ് ഓഫിസുകളില്‍ നിന്നു ബാലറ്റുകള്‍ ശേഖരിച്ച് യഥാര്‍ഥ വോട്ടര്‍മാര്‍ക്ക് പകരക്കാരായി വോട്ടു ചെയ്തുവെന്ന മാധ്യമ റിപോര്‍ട്ടുകള്‍ ഞെട്ടലുളവാക്കിയെന്ന് ഹരജിയില്‍ പറയുന്നു. പോലിസ് അസോസിയേഷന്‍ ഭാരവാഹികള്‍ ഇടതുപക്ഷ സ്ഥാനാര്‍ഥികളുടെ ഉപകരണമായി വര്‍ത്തിച്ചു. തിരഞ്ഞെടുപ്പു ചുമതലയുണ്ടായിരുന്ന പോലിസ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നു ഗുരുതര കൃത്യവിലോപമാണുണ്ടായത്.

55000 ലധികം വോട്ടുകള്‍ യഥാര്‍ഥ വോട്ടര്‍മാര്‍ക്കു പകരമായി പോലിസ് അസോസിയേഷന്‍ ഭാരവാഹികള്‍ ചെയ്തിട്ടുണ്ടെന്ന് ഹരജിയില്‍ ആരോപിക്കുന്നു.




Tags:    

Similar News