മാസ്ക് ധരിച്ചില്ലെന്നാരോപിച്ച് യുവാവിന്റെ കാൽ പോലിസ് ഒടിച്ചു

കാൽ ഡോറിന് ഇടയിൽ ഉണ്ടെന്ന് പറഞ്ഞിട്ടും രണ്ടുതവണ വലിച്ച് അടയ്ക്കാൻ എസ് ഐ ശ്രമിച്ചെന്ന് അജികുമാർ പറയുന്നു.

Update: 2021-08-26 07:24 GMT

കോട്ടയം: മാസ്കുവച്ചില്ലെന്നാരോപിച്ച് യുവാവിന്റെ കാൽ പൊലീസ് ഒടിച്ചു. കോട്ടയം മെഡിക്കൽകോളേജിൽ ഭാര്യയ്ക്ക് കൂട്ടിരിക്കാനെത്തിയ പള്ളം മാവിളങ്ങ് സ്വദേശി അജികുമാറിന്റെ കാലാണ് ഒടിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് പോലിസ് കണ്ട്രോൾ റൂം ഗ്രേഡ് എസ്ഐ എം സി രാജുവിനെ സസ്പെൻഡ് ചെയ്തു. അന്വേഷണത്തിൽ പോലിസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന് കണ്ടതിനെത്തുടർന്നാണ് നടപടി.

കഴിഞ്ഞ ചെവ്വാഴ്ചയാണ് സംഭവം നടന്നത്. ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിന് മുൻവശം നിൽക്കുന്നതിനിടെ പോലിസ് എത്തി അതിക്രമം കാണിച്ചു എന്നാണ് അജി കുമാർ പരാതിപ്പെടുന്നത്. സ്ഥലത്തുണ്ടായിരുന്നവരും അജികുമാർ പറഞ്ഞത് അംഗീകരിക്കുകയായിരുന്നു.

പോലിസ് വാഹനത്തിൽ കയറ്റി കൊണ്ടുപോകുമ്പോഴാണ് അതിക്രമം ഉണ്ടായത്. വാഹനത്തിലേക്ക് തള്ളി കയറ്റിയപ്പോൾ കാൽ ഡോറിന് ഇടയിൽ കുരുങ്ങി പൊട്ടൽ ഏൽക്കുകയായിരുന്നു എന്ന് അജികുമാറും ദൃക്സാക്ഷികളും പറയുന്നു. കാൽ ഡോറിന് ഇടയിൽ ഉണ്ടെന്ന് പറഞ്ഞിട്ടും രണ്ടുതവണ വലിച്ച് അടയ്ക്കാൻ എസ് ഐ ശ്രമിച്ചെന്ന് അജികുമാർ പറയുന്നു.

അതേസമയം പരിക്കേറ്റ അജികുമാറിനെതിരെയും പോലിസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മാസ്ക് വച്ചില്ല എന്നാരോപിച്ചാണ് കേസ് രജിസ്റ്റർ ചെയ്തത്. പോലിസ് അതിക്രമം വ്യാപകമാകുന്നെന്ന വിമർശനവുമായി പ്രതിപക്ഷം സർക്കാരിനെ കടന്നാക്രമിക്കുമ്പോളാണ് മനുഷ്യത്വമില്ലാത്ത പ്രവർത്തികൾ പോലിസിൽ നിന്നുണ്ടാകുന്നത്.