ആര്‍എസ്എസ് മേധാവിയുമായി കൂടിക്കാഴ്ച: പദവിയില്‍ തുടരാന്‍ ഗവര്‍ണര്‍ക്ക് അര്‍ഹതയില്ലെന്ന് അജ്മല്‍ ഇസ്മായീല്‍

ആര്‍എസ്എസ് നടപ്പാക്കാന്‍ ശ്രമിക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിന് കേരളത്തില്‍ ചുവടുറപ്പിക്കാന്‍ പലതരം തന്ത്രങ്ങളാണ് അവര്‍ പയറ്റുന്നത്. അതിന്റെ ഭാഗമായാണ് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് കേരളത്തില്‍ സന്ദര്‍ശനവും സ്വകാര്യ കൂടിക്കാഴ്ചകളും നടത്തിയത്.

Update: 2022-09-19 13:12 GMT

തിരുവനന്തപുരം: രാജ്യത്തിന്റെ റിപബ്ലിക്കിനെയും ഭരണഘടനയെയും തകര്‍ത്തുകൊണ്ടിരിക്കുന്ന ആര്‍എസ്എസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തിയ ആരിഫ് മുഹമ്മദ് ഖാന് ഭരണഘടനാ പദവിയായ ഗവര്‍ണര്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായീല്‍.

ആര്‍എസ്എസ് നടപ്പാക്കാന്‍ ശ്രമിക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിന് കേരളത്തില്‍ ചുവടുറപ്പിക്കാന്‍ പലതരം തന്ത്രങ്ങളാണ് അവര്‍ പയറ്റുന്നത്. അതിന്റെ ഭാഗമായാണ് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് കേരളത്തില്‍ സന്ദര്‍ശനവും സ്വകാര്യ കൂടിക്കാഴ്ചകളും നടത്തിയത്. ഇതിന്റെ തുടര്‍ച്ചയാണ് പൊതുഖജനാവിലെ പണമുപയോഗിച്ചാണ് ഗവര്‍ണര്‍ തൃശൂരില്‍ ആര്‍എസ്എസ് ജില്ലാ നേതാവിന്റെ വസതിയിലെത്തി മോഹന്‍ ഭഗവതിനെ സന്ദര്‍ശിച്ചത്. രാജ്യത്തെ ഭരണഘടനാപരമായ ഒരു പദവിയിലുമില്ലാത്ത മോഹന്‍ ഭഗവതുമായി ഗവര്‍ണര്‍ എന്തു വിഷയമാണ് ചര്‍ച്ച ചെയ്തതെന്ന് അറിയാന്‍ പൊതുസമൂഹത്തിന് താല്‍പ്പര്യമുണ്ട്. എന്തു ദേശ താല്‍പ്പര്യമാണ് കൂടിക്കാഴ്ച നടത്താന്‍ ഗവര്‍ണറെ പ്രേരിപ്പിച്ചതെന്നു വ്യക്തമാക്കണം. രാജ്യത്തു നടന്ന വിധ്വംസക പ്രവര്‍ത്തനങ്ങളിലും സ്‌ഫോടനങ്ങളിലും ആര്‍എസ്എസ്സിനുള്ള പങ്ക് ആര്‍എസ്എസ്സുകാരന്‍ തന്നെ കോടതിയില്‍ വെളിപ്പെടുത്തിയ പശ്ചാത്തലത്തില്‍ ഈ സംഘനേതാവുമായി നടത്തിയ കൂടിക്കാഴ്ച പൗരന്മാര്‍ ആശങ്കയോടെയാണ് കാണുന്നത്.

അസമിലെ ഗുവാഹത്തിയില്‍ ബുധനാഴ്ച ആരംഭിക്കുന്ന ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള പ്രജ്ഞാവാഹിന്റെ ലോക്സ്ഥാന്‍ പരിപാടിയിലും മുഖ്യാതിഥിയാണ് ആരിഫ് മുഹമ്മദ് ഖാന്‍. ആര്‍എസ്എസ്സിനു വേണ്ടി ഗവര്‍ണര്‍ നടത്തുന്ന യാത്രകളെല്ലാം പൊതുഖജനാവിലെ പണമുപയോഗിച്ചാണ്. ഗുജറാത്ത് വംശഹത്യയില്‍ ഇരകളാക്കപ്പെട്ടവര്‍ക്ക് സഹായം നല്‍കാന്‍ ഡല്‍ഹിയുടെ തെരുവോരങ്ങളില്‍ മുതലക്കണ്ണീര്‍ ഒഴുക്കിയ ആരിഫ് മുഹമ്മദ് ഖാന്റെ ഈ മനംമാറ്റം കേവലം സ്വാര്‍ത്ഥതയുടെയും അധികാര രാഷ്ട്രീയത്തിന്റെയും കൂടിയാണ്. പൗരത്വ നിഷേധത്തിലുള്‍പ്പെടെ ആര്‍എസ്എസ്സിന്റെ മെഗാഫോണായാണ് ആരിഫ് മുഹമ്മദ് ഖാന്‍ പ്രവര്‍ത്തിച്ചത്. ഗവര്‍ണര്‍ പദവിയില്‍ നിന്ന് സംഘപരിവാര രാഷ്ട്രീയത്തിന് കേരളത്തില്‍ മണ്ണൊരുക്കാനുള്ള പ്രചാരകനായി ആരിഫ് മുഹമ്മദ് ഖാന്‍ മാറിയിരിക്കുകയാണെന്നും അജ്മല്‍ ഇസ്മായീല്‍ അഭിപ്രായപ്പെട്ടു.

Tags:    

Similar News