കാരിഷ് എണ്ണപ്പാടം ആക്രമിക്കുമെന്ന ഹിസ്ബുല്ല ഭീഷണി; സുരക്ഷ ഉയര്‍ത്തി ഇസ്രായേല്‍

'ലെബനന്‍ അതിന്റെ ന്യായമായ ആവശ്യങ്ങള്‍ നേടുന്നതിന് മുമ്പ് കാരിഷ് പാടത്തുനിന്ന് ഇന്ധനവും വാതകവും വേര്‍തിരിച്ചെടുക്കാന്‍ തങ്ങള്‍ അനുവദിക്കില്ല'- അദ്ദേഹം വ്യക്തമാക്കി. കരിഷില്‍ നിന്ന് വാതകം വേര്‍തിരിച്ചെടുക്കുന്നത് സെപ്റ്റംബറില്‍ ആരംഭിക്കുമെന്ന് സയണിസ്റ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നുവെങ്കിലും പിന്നീട് അത് മാറ്റിവച്ചിരുന്നു.

Update: 2022-09-19 11:32 GMT

തെല്‍അവീവ്: മെഡിറ്ററേനിയന്‍ കടലിലെ ലബനാന്‍ അതിര്‍ത്തിയിലെ കാരിഷ് പ്രകൃതി വാതക പാടം ആക്രമിക്കുമെന്ന ഹിസ്ബുല്ല സെക്രട്ടറി ജനറല്‍ ഹസന്‍ നസ്‌റുല്ലയുടെ ഭീഷണയെതുടര്‍ന്ന് ഇസ്രായേല്‍ ജാഗ്രതാ ഉയര്‍ത്തുകയും ഏത് സാഹചര്യവും നേരിടാന്‍ തയ്യാറെടുക്കാന്‍ സൈനികരോട് ഉത്തരവിടുകയും ചെയ്തതായി ഹീബ്രു വാല ന്യൂസ് സൈറ്റ് അറിയിച്ചു. ലെബനന്‍ അതിന്റെ അവകാശങ്ങള്‍ നേടുന്നതിന് മുമ്പ് ഇസ്രായേല്‍ ഏകപക്ഷീയമായി കാരിഷ് പ്രകൃതി വാതക പാടത്തുനിന്ന് വാതകം വേര്‍തിരിച്ചെടുത്തത് ഒരു 'റെഡ് ലൈന്‍' ആണെന്ന് ലബനാന്‍ പോരാട്ട ഗ്രൂപ്പായ ഹിസ്ബുല്ലയുടെ മേധാവി ഹസ്സന്‍ നസ്‌റുല്ല ശനിയാഴ്ച വ്യക്തമാക്കിയിരുന്നു.

'ലെബനന്‍ അതിന്റെ ന്യായമായ ആവശ്യങ്ങള്‍ നേടുന്നതിന് മുമ്പ് കാരിഷ് പാടത്തുനിന്ന് ഇന്ധനവും വാതകവും വേര്‍തിരിച്ചെടുക്കാന്‍ തങ്ങള്‍ അനുവദിക്കില്ല'- അദ്ദേഹം വ്യക്തമാക്കി. കരിഷില്‍ നിന്ന് വാതകം വേര്‍തിരിച്ചെടുക്കുന്നത് സെപ്റ്റംബറില്‍ ആരംഭിക്കുമെന്ന് സയണിസ്റ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നുവെങ്കിലും പിന്നീട് അത് മാറ്റിവച്ചിരുന്നു.

എന്നാല്‍, ലബനാന്‍ അതിന്റെ ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കുന്നത് വരെ കാരിഷ് എണ്ണപ്പാടത്തുനിന്ന് എണ്ണയും വാതകവും വേര്‍തിരിച്ചെടുക്കാന്‍ ഇസ്രായേലിനെ അനുവദിക്കില്ലെന്നതാണ് പ്രധാന കാര്യമെന്ന് ഇമാം ഹുസൈന്‍ കൊല്ലപ്പെട്ടതിന്റെ 40 ദിവസം നീണ്ടുനില്‍ക്കുന്ന ദുഃഖാചരണത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തുന്ന അര്‍ബൈന്‍ അനുസ്മരണത്തിനായി ഒത്തുകൂടിയ ജനക്കൂട്ടത്തോട് നസ്‌റുല്ല പറഞ്ഞു.

മെഡിറ്ററേനിയന്‍ കടലിലെ ലെവന്റ് ബേസിനിലാണ് കാരിഷ്, ടാനിന്‍ പ്രകൃതി വാതക പാടങ്ങള്‍ സ്ഥിതി ചെയ്യുന്നത്. രണ്ടു പാടങ്ങളും എനര്‍ജിയന്‍ ഓയില്‍ ആന്റ് ഗ്യാസിന്റെ ഉപസ്ഥാപനമായ എനര്‍ജിയന്‍ ഇസ്രായേലിന്റെ ഉടമസ്ഥതയിലുള്ളതാണ്. നോബിള്‍ എനര്‍ജി കണ്ടെത്തിയ രണ്ടു പാടങ്ങളും 2016 ഡിസംബറില്‍ എനര്‍ജിയന്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് ഏറ്റെടുത്തു.

ഈ മേഖലകള്‍ സംയുക്തമായി 88 ബില്യണ്‍ ക്യുബിക് മീറ്റര്‍ പ്രകൃതിവാതകവും 44 ദശലക്ഷം ബാരല്‍ ദ്രാവകങ്ങളും ഉണ്ടെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്.

Tags:    

Similar News