ഇന്ത്യ എഴുന്നേറ്റ് നില്‍ക്കുകയാണ്; പ്രക്ഷോഭത്തെ പിന്തുണച്ച് അരുന്ധതി റോയ്

സ്‌നേഹവും ഐക്യദാര്‍ഢ്യവും വര്‍ഗീയതയെയും ഫാസിസത്തെയും നോക്കിലൂടെയും വാക്കിലൂടെയും ഭയപ്പെടുത്തുന്ന ദിവസമാണിതെന്ന് അവര്‍ പറഞ്ഞു.

Update: 2019-12-19 10:36 GMT

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ രാജ്യവ്യാപകമായി തെരുവിലിറങ്ങിയ പ്രക്ഷോഭകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ അരുന്ധതി റോയ്. സ്‌നേഹവും ഐക്യദാര്‍ഢ്യവും വര്‍ഗീയതയെയും ഫാസിസത്തെയും നോക്കിലൂടെയും വാക്കിലൂടെയും ഭയപ്പെടുത്തുന്ന ദിവസമാണിതെന്ന് അവര്‍ പറഞ്ഞു. സര്‍ക്കാരിനെ 'തുറന്നുകാട്ടുന്നതാണ്' പ്രതിഷേധമെന്നും അവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

തങ്ങള്‍ ഇപ്പോഴും മുന്നേറുന്നു, ഇന്ത്യ എഴുന്നേറ്റു നില്‍ക്കുകയാണ്. ഈ സര്‍ക്കാര്‍ തുറന്നുകാട്ടപ്പെടുകയും അവമതിക്കപ്പെടുകയും ചെയ്യുന്നു. സ്‌നേഹവും ഐക്യദാര്‍ഢ്യവും വര്‍ഗീയതയെയും ഫാസിസത്തെ നോക്കിലൂടെയും വാക്കിലൂടെയും ഭയപ്പെടുത്തുന്ന ദിവസമാണിത്. ഭരണഘടനാവിരുദ്ധമായ സിഎബി, എന്‍ആര്‍സി എന്നിവയ്‌ക്കെതിരേ എല്ലാവരും പ്രതിഷേധിക്കേണ്ടതുണ്ട്.

ദലിതര്‍, മുസ്‌ലിംകള്‍, ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍, സിഖുകാര്‍, ആദിവാസികള്‍, മാര്‍ക്‌സിസ്റ്റുകള്‍, അംബേദ്കറിസ്റ്റുകള്‍, കര്‍ഷകര്‍, തൊഴിലാളികള്‍, വിദ്യാഭ്യാസ വിചക്ഷണര്‍, എഴുത്തുകാര്‍, കവികള്‍, ചിത്രകാരന്മാര്‍, ഭൂരിപക്ഷം വിദ്യാര്‍ഥികള്‍ തുടങ്ങിയവരാണ് രാജ്യത്തിന്റെ ഭാവി.

ഇത്തവണ നിങ്ങള്‍ക്ക് ഞങ്ങളെ തടയാനാവില്ല. അവര്‍ പറഞ്ഞു. വിവാദ നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നപ്പോള്‍ എഴുത്തുകാരനും ചരിത്രകാരനുമായ രാംചന്ദ്ര ഗുഹയും പോലീസ് കസ്റ്റഡിയിലെടുത്തു.

Tags: