മേഘാലയയില്‍ ജയില്‍ചാടിയ നാല് വിചാരണ തടവുകാരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

സെപ്തംബര്‍ 10ന് മേഘാലയയിലെ ഷില്ലോംഗിലെ ജോവായ് ജയിലില്‍ നിന്ന് രക്ഷപ്പെട്ട ആറ് വിചാരണ തടവുകാരില്‍ നാലു പേരാണ് വെസ്റ്റ് ജയന്തിയാ ഹില്‍സ് ജില്ലയിലെ ഷാങ്പംഗ് ഗ്രാമത്തില്‍ കൊല്ലപ്പെട്ടതെന്ന് പോലിസ് പറഞ്ഞു.

Update: 2022-09-12 05:31 GMT
ഷില്ലോങ്: ജയില്‍ചാടിയ നാല് വിചാരണ തടവുകാരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. മേഘാലയയിലെ ഷാങ്പുങ് ഗ്രാമത്തിന് സമീപമുള്ള വനത്തില്‍വച്ചാണ് ഞായറാഴ്ച ആള്‍ക്കൂട്ടം രക്ഷപ്പെട്ട തടവുകാരെ മര്‍ദ്ദിച്ച് കൊന്നത്. സെപ്തംബര്‍ 10ന് മേഘാലയയിലെ ഷില്ലോംഗിലെ ജോവായ് ജയിലില്‍ നിന്ന് രക്ഷപ്പെട്ട ആറ് വിചാരണ തടവുകാരില്‍ നാലു പേരാണ് വെസ്റ്റ് ജയന്തിയാ ഹില്‍സ് ജില്ലയിലെ ഷാങ്പംഗ് ഗ്രാമത്തില്‍ കൊല്ലപ്പെട്ടതെന്ന് പോലിസ് പറഞ്ഞു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ, സംഘം ഒരു ചായക്കടയില്‍ എത്തിയപ്പോള്‍ തടവുകാരില്‍ ഒരാളെ നാട്ടുകാര്‍ തിരിച്ചറിയുകയായിരുന്നുവെന്ന് ഷാന്‍പുങ് ഗ്രാമത്തലവന്‍ ആര്‍ റബോണ്‍ പറഞ്ഞു. ഇതോടെ, ഗ്രാമവാസികള്‍ തടവുകാരെ അടുത്തുള്ള വനത്തിലേക്ക് ഓടിച്ചിട്ട് വടി ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു. നാലു പേരും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു.


മറ്റ് രണ്ട് വിചാരണത്തടവുകാര്‍ രക്ഷപ്പെട്ടോ അതോ പരിക്കേറ്റോ എന്ന കാര്യം അറിവായിട്ടില്ലെന്ന്  നാല് വിചാരണ തടവുകാര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍സ് ജെ കെ മാരക് അറിയിച്ചു. 'തങ്ങളുടെ ഉദ്യോഗസ്ഥര്‍ പ്രദേശത്ത് എത്തിയിട്ടുണ്ട്, കൂടുതല്‍ വിവരങ്ങള്‍ക്കായി താന്‍ കാത്തിരിക്കുകയാണ്'-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് ഗാര്‍ഡിനെ കുത്തി പരിക്കേല്‍പ്പിച്ചും ജയിലറെ കീഴ്‌പ്പെടുത്തിയും വിചാരണത്തടവുകാര്‍ ജോവായ് ജയിലില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് പോലിസ് ഉദ്യോഗസ്ഥര്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

തടവുകാര്‍ രക്ഷപ്പെട്ട സംഭവത്തില്‍ ജയില്‍ ജീവനക്കാര്‍ക്കെതിരെ ജോവായ് പോലിസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും അതില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി വെസ്റ്റ് ജയന്തിയാ ഹില്‍സ് പോലീസ് സൂപ്രണ്ട് ബികെ മാരക് പറഞ്ഞു. അറസ്റ്റിലായ ജയില്‍ ജീവനക്കാരില്‍ ഒരു ഹെഡ് വാര്‍ഡനും നാല് വാര്‍ഡനുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊല്ലപ്പെട്ടവരില്‍ രണ്ട് കൊലപാതകക്കേസുകളില്‍ പ്രതിയായ ഐ ലവ് യു തലാംങും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മാരക് പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.രമേഷ് ദഖര്‍, റിക്കാമെന്‍ലാങ് ലാമറെ, ഷിദോര്‍ക്കി ദഖാര്‍, ലോഡ്സ്റ്റാര്‍ ടാങ്, കൊലപാതക കുറ്റവാളി മര്‍സങ്കി തരാങ് എന്നിവരാണ് ജയിലില്‍ നിന്ന് രക്ഷപ്പെട്ട മറ്റ് പ്രതികള്‍.

Tags:    

Similar News