യുവതിയുടെ പരാതി; എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് ബംഗാള്‍ പോലിസ്

Update: 2024-04-07 15:25 GMT

കൊല്‍ക്കത്ത: ബംഗാളില്‍ എന്‍.ഐ.എ സംഘത്തിനെതിരെ ആക്രമണം നടന്നു മണിക്കൂറുകള്‍ക്കു പിന്നാലെ ദേശീയ അന്വേഷണ ഏജന്‍സിക്കെതിരെ കേസും. ഈസ്റ്റ് മെദിനിപൂരിലെ ഭൂപതിനഗര്‍ പോലിസ് ആണ് എന്‍.ഐ.എയ്ക്കെതിരെ പീഡനത്തിനു കേസെടുത്തിരിക്കുന്നത്. സി.ആര്‍.പി.എഫിനെതിരെയും നടപടിയുണ്ട്. ഭൂപതിനഗര്‍ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് ഈസ്റ്റ് മെദിനിപൂര്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. തന്നെയും ഭര്‍ത്താവിനെയും എന്‍.ഐ.എ, സി.ആര്‍.പി.എഫ് സംഘം ആക്രമിച്ചെന്ന് യുവതി പരാതിയില്‍ ആരോപിച്ചു. തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ ഇടപെട്ടെന്നും പരാതിയില്‍ പറയുന്നു. ഐ.പി.സി 325, 34, 354, 354(ബി), 427, 448, 509 വകുപ്പുകളാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ ചുമത്തിയത്. രാത്രി വൈകി വീടിന്റെ വാതില്‍ പൊളിച്ചാണ് ഉദ്യോഗസ്ഥര്‍ അകത്തു കടന്നതെന്ന് പോലിസ് പറഞ്ഞു.

അതേസമയം, ഭൂപതിനഗറില്‍ നടന്ന ആക്രമണത്തില്‍ എന്‍.ഐ.എ പോലിസില്‍ പരാതി നല്‍കി. സംഭവത്തില്‍ ഇതുവരെ ഒരാളെയും അറസ്റ്റ് ചെയ്തിട്ടില്ല. 2022 ഡിംസബര്‍ മൂന്നിന് ഭൂപതിനഗറില്‍ മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിലാണ് എന്‍.ഐ.എ അന്വേഷണം നടക്കുന്നത്. സംഭവത്തില്‍ മൂന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കഴിഞ്ഞ ദിവസം ഏജന്‍സി അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയായിരുന്നു അന്വേഷണ സംഘത്തിനുനേരെ ആക്രമണം നടന്നത്. സംഭവത്തില്‍ ഒരു ഉദ്യോഗസ്ഥന് സാരമല്ലാത്ത പരിക്കേറ്റു. എന്‍.ഐ.എ വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.







Tags:    

Similar News