ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോക്ക് കൊവിഡ്

കൊവിഡുമായി ബന്ധപ്പെട്ട ബ്രസീല്‍ പ്രസിഡന്റിന്റെ പ്രസ്താവനകള്‍ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. സാധാരണ പനിയേക്കാളും വലിയ രോഗമൊന്നുമല്ല കൊവിഡെന്നായിരുന്നു ബോള്‍സോനാരോയുടെ പ്രസ്താവന.

Update: 2020-07-07 16:11 GMT

ബ്രസീലിയ: ബ്രസീല്‍ പ്രസിഡന്റ് ജെയ്ര്‍ ബൊല്‍സൊണാരോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. പ്രസിഡന്റ് തന്നെയാണ് രോഗബാധ സ്ഥിരീകരിച്ച വിവരം അറിയിച്ചത്.

കൊവിഡുമായി ബന്ധപ്പെട്ട ബ്രസീല്‍ പ്രസിഡന്റിന്റെ പ്രസ്താവനകള്‍ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. സാധാരണ പനിയേക്കാളും വലിയ രോഗമൊന്നുമല്ല കൊവിഡെന്നായിരുന്നു ബോള്‍സോനാരോയുടെ പ്രസ്താവന.

രോഗവ്യാപന സാധ്യത അങ്ങേയറ്റം അപകടകരമായി നില്‍ക്കുമ്പോള്‍ എല്ലാ നിയന്ത്രണങ്ങളും ബൊല്‍സൊണാരോ പിന്‍വലിച്ചിരുന്നു. മാസ്‌ക് വയ്‌ക്കേണ്ട കാര്യമില്ലെന്നും ബൊല്‍സൊണാരോ പറഞ്ഞിരുന്നു. നിയന്ത്രണങ്ങള്‍ ഒരു മുന്‍കരുതലുമില്ലാതെ പിന്‍വലിക്കുക വഴി ബ്രസീലിലെ രോഗബാധാനിരക്ക് അപകടകരമാംവിധം കൂടിയിരുന്നു.

സാമ്പത്തികവ്യവസ്ഥയെ തക!ര്‍ക്കുമെന്ന കാരണം പറഞ്ഞാണ് വളരെക്കുറച്ച് കാലം മാത്രം നടപ്പാക്കിയ ലോക്ക്ഡൗണ്‍ ബൊല്‍സൊണാരോ പിന്‍വലിച്ചത്. മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്ന എല്ലാ ചട്ടങ്ങളും ബൊല്‍സൊണാരോ എടുത്തുകളഞ്ഞു.

ബ്രസീല്‍ പോലെ വലിയ ജനസാന്ദ്രതയുള്ള ഒരു രാജ്യത്തെ ഭരണാധികാരി ഇത്ര നിരുത്തരവാദിത്തപരമായ പ്രസ്താവന നടത്തുന്നതിനിടെ രാജ്യത്തിനകത്ത് നിന്ന് തന്നെ വലിയ പ്രതിഷേധങ്ങളുയര്‍ന്നിരുന്നു.കൊവിഡ് രോഗികളുടെ എണ്ണത്തില്‍ അമേരിക്കക്ക് താഴെയാണ് ബ്രസീലിന്റെ സ്ഥാനം. 16 ലക്ഷം പേര്‍ക്കാണ് ബ്രസീലില്‍ കോവിഡ് സ്ഥിരീകരിച്ചത്. 65,000 പേര്‍ രോഗം ബാധിച്ച് മരിച്ചെന്നാണ് ജോണ്‍സ് ഹോപ്പിന്‍സ് യൂനിവേഴ്‌സിറ്റി വ്യക്തമാക്കുന്നത്.

നിലവില്‍ ബ്രസീലിലെ രോഗബാധാനിരക്ക് അപകടകരമാംവിധം കുതിച്ചുയരുകയാണ്. ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞു. വിദഗ്ധ ചികിത്സ കിട്ടാതെയാണ് പലരും മരണമടഞ്ഞതെന്നും മരണനിരക്ക് കുത്തനെ കൂടുകയാണെന്നും പല ലോകമാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുമുണ്ട്.

Tags:    

Similar News