മൂന്നാം മുറ: പോലിസുകാര്‍ക്കെതിരേ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് മുഖ്യമന്ത്രി

മുഷ്ടിയുപയോഗിച്ചല്ല, ബുദ്ധിയുപയോഗിച്ചാണ് പോലിസ് മികവു കാണിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള പോലിസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ 31ാം സംസ്ഥാന സമ്മേളനം മുണ്ടയാട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Update: 2019-09-02 11:22 GMT

മുണ്ടയാട് (കണ്ണൂര്‍): പോലിസില്‍ മൂന്നാംമുറയും ലോക്കപ്പ് മര്‍ദ്ദനവും നടക്കാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 1957ലെ ആദ്യ ഇഎംഎസ് സര്‍ക്കാര്‍ അംഗീകരിച്ച പോലിസ് നയത്തില്‍ തന്നെ വ്യക്തമാക്കിയതാണ് ഇക്കാര്യം. ഒറ്റപ്പെട്ടനിലയില്‍ ഇപ്പോഴും ഇതു നിലനില്‍ക്കുന്നുവെന്നത് ഒട്ടും അഭിമാനകരമല്ല. ഇത്തരം വൈകല്യം തുടരുന്നവര്‍ക്കെതിരെ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. മുഷ്ടിയുപയോഗിച്ചല്ല, ബുദ്ധിയുപയോഗിച്ചാണ് പോലിസ് മികവു കാണിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള പോലിസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ 31ാം സംസ്ഥാന സമ്മേളനം മുണ്ടയാട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പോലിസിന് കളങ്കമുണ്ടാക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങള്‍ പോലും ഉണ്ടാകാന്‍ പാടില്ല. ശരി ചെയ്താല്‍ പോലിസിന്റെ സംരക്ഷണത്തിന് സര്‍ക്കാര്‍ ഒപ്പമുണ്ടാകും. തെറ്റ് ചെയ്താല്‍ മുഖം നോക്കാതെ നടപടിയുണ്ടാകും.

അന്വേഷണത്തില്‍ തല്പരകക്ഷികള്‍ നയിക്കുന്ന വഴിയിലൂടെയല്ല സഞ്ചരിക്കേണ്ടത്. അന്വേഷണ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണം. വിവരങ്ങള്‍ ചോര്‍ത്തുന്ന സ്ഥിതി ഉണ്ടാകരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Tags:    

Similar News