മഅ്ദനിക്ക് കേരളത്തിലെത്തി ബന്ധുക്കളെ കാണാനുള്ള അവസരമൊരുക്കണം; കെ ബി ഗണേഷ് കുമാര്‍

മാനുഷിക പരിഗണനയോടെയുള്ള അനുകൂല നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.

Update: 2023-05-20 11:00 GMT

കൊല്ലം: മഅ്ദനിക്ക് നാട്ടിലെത്തി ബന്ധുക്കളെ കാണാന്‍ അവസരമൊരുക്കണമെന്ന് അഭ്യര്‍ഥിച്ച് കെ.ബി ഗണേഷ് കുമാര്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടി കെ.സി വേണുഗോപാലിന് കത്തയച്ചു. ബി.ജെ.പി സര്‍ക്കാരിന്റെ കര്‍ശന നിബന്ധനകള്‍ മൂലം കേരളത്തിലെത്തി രോഗിയായ പിതാവിനെ അടക്കം സന്ദര്‍ശിക്കാനുള്ള അവസരം നഷ്ടപ്പെട്ട വ്യക്തിയാണ് മഅ്ദനി. കര്‍ണാടകയിലെ പുതിയ കോണ്‍ഗ്രസ് സര്‍ക്കാരില്‍നിന്ന് മഅ്ദനിയുടെ കാര്യത്തില്‍ മാനുഷിക പരിഗണനയോടെയുള്ള അനുകൂല നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ വര്‍ഗീയതക്കും ഫാസിസത്തിനും എതിരെ മതേതര-ജനാധിപത്യ ശക്തി നേടിയ കരുത്തുറ്റ വിജയം അഭിമാനകരമായ നവപാഠമാണ്. കര്‍മനിരതമായ പ്രയത്നങ്ങളിലൂടെയും ചിട്ടയായ പ്രവര്‍ത്തനങ്ങളിലുടെയും കോണ്‍ഗ്രസ് വിജയത്തിന് നേതൃത്വം കൊടുത്ത വേണുഗോപാലിനെ ഗണേഷ് കുമാര്‍ അഭിനന്ദിച്ചു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഏറ്റവും അടിയന്തര പരിഗണനയോടെ മഅ്ദനിയുടെ കാര്യത്തില്‍ അനുകൂല നടപടിയുണ്ടാവുന്നതിന് ആത്മാര്‍ഥമായ ഇടപെടല്‍ ഉണ്ടാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

കത്തിന്റെ പൂര്‍ണരൂപം:

പ്രിയപ്പെട്ട കെസി,

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ വര്‍ഗ്ഗീയതയ്ക്കും ഫാസിസത്തിനും എതിരെ മതേതര-ജനാധിപത്യ ശക്തി നേടിയ കരുത്തുറ്റ വിജയം തെരഞ്ഞെടുപ്പു രാഷ്ട്രീയരംഗത്ത് അഭിമാനകരമായ ഒരു നവപാഠമാണ്. താങ്കളുടെ നേതൃത്വത്തില്‍ നടന്ന കര്‍മ്മനിരതമായ പ്രയത്‌നങ്ങളുടെയും ചിട്ടയായ പ്രവര്‍ത്തനങ്ങളുടെയും ഫലമായി കൈവരിക്കുവാന്‍ കഴിഞ്ഞ ഈ തിളക്കമാര്‍ന്ന വിജയത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.

ഈ സന്ദര്‍ഭത്തില്‍ പ്രധാനപ്പെട്ട ഒരു വിഷയം അങ്ങയുടെ ശ്രദ്ധയില്‍പ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നു. ഇസ്‌ളാമിക പണ്ഡിതനായ ശ്രീ അബ്ദുള്‍ നാസര്‍ മഅദനി വളരെ വര്‍ഷങ്ങളായി കര്‍ണാടക സംസ്ഥാനത്ത് ജയിലില്‍ കഴിയുകയാണല്ലോ. വൃദ്ധയായ മാതാവിനെ കാണുന്നതിനും ചികില്‍സയ്ക്കുമായി കേരളത്തിലേക്ക് വരുന്നതിന് ബഹുമാനപ്പെട്ട സുപ്രീം കോടതിയില്‍ നിന്നും അദ്ദേഹത്തിന് അനുകൂലമായ വിധി ഉണ്ടായിട്ടും, അറുപത് ലക്ഷത്തോളം രൂപ കെട്ടിവയ്ക്കണമെന്ന കര്‍ണാടകത്തിലെ മുന്‍ ബി. ജെ. പി. സര്‍ക്കാരിന്റെ നിലപാട് കാരണം അദ്ദേഹം ബാംഗ്ലൂരിലെ ജയിലില്‍ത്തന്നെ കഴിയുകയാണ്.

ഇത്രയും ഭീമമായ തുക കെട്ടിവയ്ക്കുന്നതിനുള്ള സാമ്പത്തികശേഷി ഇല്ലാത്തതിനാല്‍ രോഗിയും അവശനുമായി അനിശ്ചിതമായി തടവറയില്‍ കഴിയേണ്ട ദുരിതത്തിലാണ് ശ്രീ. മഅദനി കര്‍ണാടകത്തിലെ പുതിയ കോണ്‍ഗ്രസ് സര്‍ക്കാരില്‍ നിന്നും ഇക്കാര്യത്തില്‍ മാനുഷിക പരിഗണനയോടെയുള്ള അനുകൂല നടപടി ഉണ്ടാകുമെന്നു പ്രത്യാശിക്കുകയാണ്. കര്‍ണാടക പോലീസില്‍ നിന്നും അത്യാവശ്യത്തിനുള്ള സുരക്ഷാ സംവിധാനം ഒരുക്കിക്കൊണ്ടും, കേരളാ പോലീസിന്റെ സഹായം തേടിക്കൊണ്ടും ശ്രീ മഅദനിക്ക് കേരളത്തില്‍ വന്നു ബന്ധുമിത്രാദികളെ കണ്ടു മടങ്ങുന്നതിന് അനുമതി ലഭ്യമാക്കുവാനുള്ള സഹായം താങ്കളില്‍ നിന്നും ഉണ്ടാകണമെന്ന് അഭ്യര്‍ഥിക്കുന്നു. പുതിയ സര്‍ക്കാര്‍ നിലവില്‍ വരുമ്പോള്‍ ഏറ്റവും അടിയന്തിര പരിഗണനയോടെ ഇക്കാര്യത്തില്‍ അനുകൂല നടപടിയുണ്ടാകുന്നതിന് താങ്കളുടെ ആത്മാര്‍ഥമായ ഇടപെടല്‍ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ.






Tags:    

Similar News