അഫ്ഗാനില്‍ സമാധാനം ഉറപ്പുവരുത്താന്‍ ഇന്ത്യയുടെ സഹായം ആവശ്യമെന്ന് താലിബാന്‍ ആഭ്യന്തര മന്ത്രി

അഫ്ഗാനിസ്ഥാന്റെ ഭൂമി ഒരു രാജ്യത്തിനും എതിരായി ഉപയോഗിക്കില്ലെന്ന് തന്റെ സര്‍ക്കാര്‍ അയല്‍ രാജ്യങ്ങള്‍ക്കും ലോകത്തിനും ഉറപ്പുനല്‍കുന്നുവെന്നും അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന അല്‍ഖാഇദ, ലഷ്‌കറെ ത്വയ്ബ എന്നിവയെക്കുറിച്ചുള്ള ഇന്ത്യന്‍ സുരക്ഷാ സ്ഥാപനങ്ങളുടെ ആശങ്കകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

Update: 2022-08-03 05:58 GMT

കാബൂള്‍: വികസന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിന് തന്റെ രാജ്യത്തിന്  ഇന്ത്യന്‍ സര്‍ക്കാരിന്റെ സഹായം ആവശ്യമാണെന്ന് ഊന്നിപ്പറഞ്ഞ് അഫ്ഗാന്‍ ആഭ്യന്തര മന്ത്രി സിറാജുദ്ദീന്‍ ഹഖാനി. ഇത് പ്രതിസന്ധിയിലായ രാജ്യത്തിന് വലിയ സഹായമാകുമെന്നും സിഎന്‍എന്‍ന്യൂസ് 18ന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

'സമാധാനപരമായ അന്തരീക്ഷം ഉറപ്പാക്കാന്‍ തങ്ങള്‍ക്ക് ഇന്ത്യയുടെ സഹകരണം ആവശ്യമാണ്. തങ്ങള്‍ക്ക് ലോജിസ്റ്റിക്കല്‍ പിന്തുണ ആവശ്യമാണ്. പൂര്‍ത്തിയാകാത്ത പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ഈ മേഖലയില്‍ ഇന്ത്യയുടെ സാന്നിധ്യം തങ്ങള്‍ക്ക് ആവശ്യമാണ്' ഹഖാനി ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കാബൂളിലെ ഇന്ത്യന്‍ എംബസി വീണ്ടും തുറക്കാനുള്ള ഇന്ത്യയുടെ നീക്കത്തെ സ്വാഗതം ചെയ്ത ഹഖാനി, വ്യാപാര സ്ഥാപനങ്ങളും നയതന്ത്ര സ്ഥാപനങ്ങളും ദേശീയ സ്ഥാപനങ്ങളും ഭദ്രവും സുരക്ഷിതവുമാണെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

2001 സെപ്തംബര്‍ 11 ആക്രമണത്തിന്റെ ആസൂത്രകനെന്ന് അമേരിക്ക ആരോപിക്കുന്ന അല്‍ഖാഇദാ നേതാവ് അയ്മാന്‍ അല്‍ അല്‍സവാഹിരി കൊല്ലപ്പെടുന്നതിന് രണ്ട് ദിവസം മുമ്പാണ് ഹഖാനി നെറ്റ്‌വര്‍ക്ക് മേധാവിയും അഫ്ഗാന്‍ ആഭ്യന്തര മന്ത്രിയുമായ സിറാജുദ്ദീന്‍ ഹഖാനി ന്യൂസ് 18ന് അഭിമുഖം നല്‍കിയത്.

അഫ്ഗാനിസ്ഥാന്റെ ഭൂമി ഒരു രാജ്യത്തിനും എതിരായി ഉപയോഗിക്കില്ലെന്ന് തന്റെ സര്‍ക്കാര്‍ അയല്‍ രാജ്യങ്ങള്‍ക്കും ലോകത്തിനും ഉറപ്പുനല്‍കുന്നുവെന്നും അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന അല്‍ഖാഇദ, ലഷ്‌കറെ ത്വയ്ബ എന്നിവയെക്കുറിച്ചുള്ള ഇന്ത്യന്‍ സുരക്ഷാ സ്ഥാപനങ്ങളുടെ ആശങ്കകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

Tags:    

Similar News