കേരളത്തില്‍ ഇന്ന് മുതല്‍ ക്രിക്കറ്റ് പൂരം; കെസിഎല്ലിലെ ആദ്യ അങ്കം കൊല്ലം സെയ്ലേഴ്‌സും കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സും തമ്മില്‍

Update: 2025-08-21 06:21 GMT

തിരുവനന്തപുരം: ഇനി ക്രിക്കറ്റ് ആവേശത്തിന്റെ മൂന്നാഴ്ച്ചക്കാലം. അനന്തപുരിയില്‍ കേരളത്തിന്റെ ക്രിക്കറ്റ് പൂരത്തിന് അരങ്ങുണരുകയാണ്. ആറ് ടീമുകള്‍, 33 മല്‍സരങ്ങള്‍. ഉശിരന്‍ പോരാട്ടങ്ങള്‍ക്കൊപ്പം പുത്തന്‍ താരോദയങ്ങള്‍ക്കുമായുള്ള കാത്തിരിപ്പിലാണ് കേരളത്തിലെ ക്രിക്കറ്റ് ആരാധകര്‍. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മല്‍സരങ്ങള്‍ നടക്കുക. റണ്ണൊഴുകുന്ന പിച്ചില്‍ കൂറ്റന്‍ സ്‌കോറുകള്‍ പ്രതീക്ഷിക്കാമെന്നാണ് പരിശീലന മല്‍സരം നല്‍കുന്ന സൂചന.

അദാനി ട്രിവാണ്‍ഡ്രം റോയല്‍സ്, ഏരീസ് കൊല്ലം സെയിലേഴ്‌സ്, ആലപ്പി റിപ്പിള്‍സ്, കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, ഫിന്‌സ് തൃശൂര്‍ ടൈറ്റന്‍സ്, കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ് എന്നിവയാണ് ലീഗില്‍ പങ്കെടുക്കുന്ന ടീമുകള്‍. ഓരോ ദിവസം രണ്ട് മല്‍സരങ്ങള്‍ വീതമാണുള്ളത്. ഉച്ചയ്ക്ക് 2.30നാണ് ആദ്യ മല്‍സരം തുടങ്ങുക. ആദ്യ ദിനമൊഴികെ മറ്റെല്ലാ ദിവസവും വൈകിട്ട് 6.45ന് രണ്ടാം മല്‍സരവും നടക്കും. ലീഗ് ഘട്ടത്തില്‍ ഓരോ ടീമുകളും പരസ്പരം രണ്ട് തവണ വീതം ഏറ്റുമുട്ടും. കൂടുതല്‍ പോയിന്റുള്ള നാല് ടീമുകള്‍ സെമിയിലേക്ക് മുന്നേറും. സെപ്റ്റംബര്‍ അഞ്ചിനാണ് സെമി ഫൈനല്‍ മല്‍സരങ്ങള്‍ നടക്കുക. ഏഴിന് ഫൈനല്‍ പോരാട്ടവും അരങ്ങേറും.

കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ കൊല്ലം സൈലേഴ്‌സും കാലിക്കറ്റ് ഗ്ലോബ്സ്റ്റാറും ആദ്യ മല്‍സരത്തില്‍ ഏറ്റമുട്ടുക. കളിക്ക് ശേഷം ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകള്‍ അരങ്ങേറും. വര്‍ണാഭമായി നടത്തുന്ന പരിപാടിയില്‍ കെ.സി.എല്‍ ബ്രാന്‍ഡ് അംബാസിഡര്‍ മോഹന്‍ലാല്‍ പങ്കെടുക്കും. ഉദ്ഘാടനത്തോട് അനുബന്ധിച്ച് അമ്പത് കലാകാരന്മാര്‍ പങ്കെടുക്കുന്ന കേരളത്തിന്റെ വിവിധ കലാരൂപങ്ങള്‍ കോര്‍ത്തിണക്കിയുള്ള നൃത്ത-സംഗീത വിരുന്നും അരങ്ങേറും.

തുടര്‍ന്ന് 7.45ന് ട്രിവാന്‍ഡ്രവും കൊച്ചിയും തമ്മിലുള്ള രണ്ടാം മല്‍സരവും നടക്കും. കഴിഞ്ഞ സീസണിലെ കരുത്തരെ നിലനിര്‍ത്തിയും വിഷ്ണു വിനോദിനെയും എം എസ് അഖിലിനെയും പോലുള്ള പുതിയ താരങ്ങളെ ഉള്‍പ്പെടുത്തിയും കൂടുതല്‍ കരുത്തോടെയാണ് കൊല്ലം സെയിലേഴ്‌സ് ഇത്തവണ ടൂര്‍ണ്ണമെന്റിനെത്തുന്നത്. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും ഷറഫുദ്ദീനും അഭിഷേക് ജെ നായരും, വത്സല്‍ ഗോവിന്ദും, ബിജു നാരായണനും തുടങ്ങി പ്രതിഭകളുടെ നീണ്ടൊരു നിര തന്നെ കൊല്ലം ടീമിലുണ്ട്. മറുവശത്ത് കാലിക്കറ്റും കരുത്തരാണ്. രോഹന്‍ കുന്നുമ്മല്‍ നയിക്കുന്ന ടീമില്‍ സല്‍മാന്‍ നിസാര്‍, അഖില്‍ സ്‌കറിയ, അന്‍ഫല്‍ പള്ളം തുടങ്ങിയവരാണ് ശ്രദ്ധേയ താരങ്ങള്‍. ഇവരെ കൂടാതെ വെടിക്കെട്ട് ബാറ്റര്‍ സച്ചിന്‍ സുരേഷ്, മുതിര്‍ന്ന താരവും ഓള്‍ റൗണ്ടറുമായ മനു കൃഷ്ണ തുടങ്ങിയവരെയും പുതുതായി ടീമിലെത്തിച്ചിട്ടുമുണ്ട്.

രണ്ടാം മല്‍സത്തില്‍ ഏറ്റുമുട്ടുന്ന ട്രിവാന്‍ഡ്രവും കൊച്ചിയും ഒപ്പത്തിനൊപ്പം നില്ക്കുന്ന ടീമുകളാണ്. സാലി വിശ്വനാഥ് നയിക്കുന്ന കൊച്ചിയുടെ പ്രധാന കരുത്ത് സഞ്ജു സാംസന്റെ സാന്നിധ്യം തന്നെ. ടൂര്‍ണ്ണമെന്റിന് മുന്നോടിയായുള്ള പ്രദര്‍ശന മത്സരത്തിലൂടെ താന്‍ ഫോമിലാണെന്ന് സഞ്ജു വ്യക്തമാക്കിക്കഴിഞ്ഞു. പരിചയസമ്പത്തും യുവനിരയും ഒന്നിക്കുന്നൊരു ടീമാണ് ഇത്തവണ കൊച്ചിയുടേത്. ജോബിന്‍ ജോബി, നിഖില്‍ തോട്ടത്ത്, വിപുല്‍ ശക്തി, ആല്‍ഫി ഫ്രാന്‍സിസ് ജോണ്‍ തുടങ്ങിയവരാണ് ബാറ്റര്‍മാര്‍. വിനൂപ് മനോഹരന്‍, കെ ജെ രാകേഷ്, ജെറിന്‍ പി എസ്, തുടങ്ങിയ ഓള്‍ റൗണ്ടര്‍മാരും കെ എം ആസിഫും അഖിന്‍ സത്താറുമടങ്ങുന്ന കരുത്തുറ്റൊരു ബൗളിങ് നിരയും കൊച്ചിയ്ക്കുണ്ട്.

കൃഷ്ണപ്രസാദ് എന്ന പുതിയ ക്യാപ്റ്റന് കീഴിലാണ് ഇത്തവണ ട്രിവാന്‍ഡ്രം റോയല്‍സിന്റെ വരവ്. അബ്ദുള്‍ ബാസിദ്, ഗോവിന്ദ് പൈ, സുബിന്‍ എസ്, റിയ ബഷീര്‍ എന്നിവരടങ്ങുന്ന കരുത്തുറ്റ ബാറ്റിങ് നിരയാണ് റോയല്‍സിന്റേത്. ബേസില്‍ തമ്പിയുടെയും വി അജിത്തിന്റെയും വരവോടെ ബൗളിങ് നിരയും ശക്തം. പരിശീലന മല്‌സരത്തില്‍ ബാറ്റ് കൊണ്ടും പന്ത് കൊണ്ടും തിളങ്ങിയ അഭിജിത് പ്രവീണ്‍ ആണ് റോയല്‍സിന്റെ മറ്റൊരു പ്രതീക്ഷ.

ആദ്യ സീസണെ അപേക്ഷിച്ച് കൂടുതല്‍ തയ്യാറെടുപ്പുകളോടെയും പുതുമകളോടെയുമാണ് രണ്ടാം സീസണ്‍ എത്തുന്നത്. അമ്പയര്‍മാരുടെ തീരുമാനം പുനപരിശോധിക്കാനുള്ള ഡിആര്‍എസ് സംവിധാനം ഇത്തവണ കെസിഎല്ലിലുമുണ്ട്. ഇത്തവണ മുഴുവന്‍ മല്‌സരങ്ങളും സ്റ്റാര്‍ സ്‌പോര്‍ട്‌സ്- 3, ഏഷ്യാനെറ്റ് പ്ലസ് തുടങ്ങിയ ചാനലുകളില്‍ തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്. ഏഷ്യാനെറ്റ് പ്ലസിലൂടെ ഗള്‍ഫ് നാടുകളിലുള്ളവര്‍ക്കും മല്‍സരം കാണാന്‍ കഴിയും. കൂടാതെ, ഫാന്‍കോഡ് ആപ്പിലൂടെയും തല്‍സമയം ആസ്വദിക്കാം.





Tags: