വനിതാ ഏഷ്യന്‍ കപ്പ്; ദേശീയ ഗാനം ആലപിക്കാതെ ഇറാന്‍ ഫുട്‌ബോള്‍ ടീമിന്റെ നിശബ്ദ പ്രതിഷേധം

Update: 2026-03-03 16:14 GMT

ഗോള്‍ഡ് കോസ്റ്റ്: ഇറാനും അമേരിക്ക-ഇസ്രായേല്‍ സഖ്യവും തമ്മിലുള്ള യുദ്ധം തുടരുന്നതിനിടെ, ലോകത്തെ ആരാധകരെ അമ്പരപ്പിച്ച് ഇറാന്‍ വനിതാ ഫുട്‌ബോള്‍ ടീം. ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ തങ്ങളുടെ ആദ്യ മല്‍സരത്തിന് മുന്നോടിയായി ദേശീയ ഗാനം ആലപിക്കാതെയാണ് ഇറാന്‍ താരങ്ങള്‍ നിശബ്ദമായി പ്രതിഷേധിച്ചത്.

ദക്ഷിണ കൊറിയയ്ക്കെതിരായ മല്‍സരത്തിന് മുന്നോടിയായി സിബസ് സൂപ്പര്‍ സ്റ്റേഡിയത്തില്‍ ഇറാന്റെ ദേശീയ ഗാനം മുഴങ്ങിയപ്പോള്‍, താരങ്ങളോ പരിശീലക മര്‍സിയ ജാഫരിയോ അത് പാടാന്‍ തയ്യാറായില്ല. തല ഉയര്‍ത്തിപ്പിടിച്ച് അനങ്ങാതെ നിന്ന താരങ്ങളുടെ മുഖത്ത് രാജ്യത്തെ നിലവിലെ സാഹചര്യത്തിലുള്ള പ്രതിഷേധം വ്യക്തമായിരുന്നു. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കഴിഞ്ഞ ദിവസം ഇസ്രായേല്‍-യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് താരങ്ങളുടെ പ്രതിഷേധം. 

മല്‍സരശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഖാംനഈയുടെ മരണത്തെക്കുറിച്ചും പ്രതിഷേധത്തെക്കുറിച്ചും ക്യാപ്റ്റന്‍ സെഹ്റ ഘന്‍ബരിയോടും പരിശീലകയോടും ചോദ്യങ്ങള്‍ ഉയര്‍ന്നുവെങ്കിലും എഎഫ്സി പ്രതിനിധി ഇത് തടഞ്ഞു. രാഷ്ട്രീയ വിഷയങ്ങള്‍ സംസാരിക്കാതെ കളിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു നിര്‍ദ്ദേശം.

മല്‍സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ദക്ഷിണ കൊറിയ ഇറാനെ തോല്‍പിച്ചിരുന്നു. ചോ യു റി, കിം ഹ്യെ റി, കോ യൂ ജിന്‍ എന്നിവരാണ് കൊറിയയ്ക്കായി ഗോളുകള്‍ നേടിയത്. കനത്ത പ്രതിരോധം തീര്‍ത്തെങ്കിലും രണ്ടാം പകുതിയില്‍ വരുത്തിയ പിഴവുകള്‍ ഇറാന്‍ ടീമിന് തിരിച്ചടിയായി. എന്നാല്‍ മല്‍സരഫലത്തേക്കാള്‍ അന്താരാഷ്ട്ര കായിക വേദിയില്‍ ഇറാന്‍ താരങ്ങള്‍ പ്രകടിപ്പിച്ച രാഷ്ട്രീയ നിലപാടാണ് ആരാധകര്‍ ചര്‍ച്ചയാക്കിയത്.