കരാര്‍ സംബന്ധിച്ച് അന്തിമ തീരുമാനമായില്ല; കേരള ബ്ലാസ്റ്റേഴ്‌സിന്റെ വാര്‍ത്താസമ്മേളനം തടഞ്ഞ് ജിസിഡിഎ

Update: 2026-02-21 09:12 GMT

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ വാര്‍ത്താ സമ്മേളനം തടഞ്ഞ് ജിസിഡിഎ. നാളെ നടക്കാനിരിക്കുന്ന മുംബൈ സിറ്റിക്കെതിരായ മല്‍സരത്തിന് മുന്നോടിയായുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ വാര്‍ത്താസമ്മേളനമാണ് ജിസിഡിഎ തടഞ്ഞത്. വാടക കരാര്‍ സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ലെന്നും അതിനാല്‍ തന്നെ ബ്ലാസ്റ്റേഴ്സിന് വാര്‍ത്ത സമ്മേളനം നടത്താന്‍ അനുമതി ഇല്ലെന്നുമാണ് സ്റ്റേഡിയം സുരക്ഷ വിഭാഗം പറയുന്നത്.

സ്റ്റേഡിയം വാടകയുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും തമ്മില്‍ ധാരണയാവാത്തതാണ് ഇത്തരം ഒരു നീക്കത്തിലേക്ക് നയിച്ചതെന്നാണ് റിപോര്‍ട്ട്. ഇത്തവണത്തെ ഇന്ത്യന്‍ സൂപര്‍ ലീഗില്‍ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മാച്ച് നടക്കാനാരിക്കെയാണ് ഇന്ന് വാര്‍ത്താസമ്മേളനം തീരുമാനിച്ചിരുന്നത്. വാര്‍ത്താസമ്മേളത്തിനായി ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഡേവിഡ് കറ്റാലയും ഒരു താരവും സ്റ്റേഡിയത്തില്‍ എത്തിയിരുന്നു. പ്രസ് മീറ്റിന് എത്തിയ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ സുരക്ഷ വിഭാഗം സ്റ്റേഡിയത്തില്‍ നിന്ന് പുറത്താക്കി. പിന്നാലെ ഓണ്‍ലൈനായാണ് ബ്ലാസ്റ്റേഴ്സ് വാര്‍ത്താസമ്മേളനം നടത്തിയത്.

സ്റ്റേഡിയം ഉടമസ്ഥരായ ജിസിഡിഎയുമായി വാടക സംബന്ധിച്ച് നടന്ന ചര്‍ച്ചകള്‍ എങ്ങുമെത്താത്തതിനെ തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേിയത്തില്‍നിന്നും ഹോം ഗ്രൗണ്ട് മാറ്റുന്നതടക്കം ചര്‍ച്ചയായിരുന്നു. ഹോം മല്‍സരങ്ങള്‍ കോഴിക്കോട് ഇഎംഎസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലേക്ക് മാറ്റാനായിരുന്നു ആലോചനയെങ്കിലും സൗകര്യക്കുറവിനാല്‍ വീണ്ടും കൊച്ചിയില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. നാളെ വൈകീട്ടാണ് ആദ്യം ഹോം മല്‍സരം നടക്കാന്‍ പോകുന്നത് അതിന് മുന്‍പായി പ്രശ്നം പരിഹരിക്കുമെന്നാണ് പ്രതീക്ഷ. ബ്ലാസ്റ്റേഴ്സ് അധികൃതരും ജിസിഡിഎ അധികൃതരും തമ്മില്‍ ചര്‍ച്ച നടക്കുന്നുണ്ട്. ആദ്യ മല്‍സരത്തില്‍ മോഹന്‍ബഗാനോട് എതിരില്ലാത്ത രണ്ടുഗോളിന് തോറ്റ ബ്ലാസ്റ്റേഴ്‌സിന് സീസണിലെ രണ്ടാം മല്‍സരത്തില്‍ മുംബൈക്കെതിരേ വിജയം അനിവാര്യമാണ്. ആദ്യ മല്‍സരത്തില്‍ ചെന്നൈയിന്‍ എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് മുംബൈ സിറ്റിയുടെ വരവ്.

Tags: