ബലോട്ടലിക്കെതിരേ വംശീയാധിക്ഷേപം; ആരാധകന് വിലക്ക്; സ്റ്റേഡിയം അടച്ചിടും

Update: 2019-11-05 15:22 GMT

റോം: മരിയാ ബലോട്ടലിയെ വംശീയമായി അധിക്ഷേപിച്ച ഇറ്റാലിയന്‍ ആരാധകന് 11 വര്‍ഷം വിലക്ക്. ബ്രിസക്കയും ഹെല്ലാസ് വരോണയും തമ്മിലുള്ള സീരി എ മല്‍സരത്തിനിടെയാണ് ബലോട്ടലിക്കെതിരേ വംശീയ അധിക്ഷേപം ഉണ്ടായത്. തുടര്‍ന്ന് വരോണ ക്ലബ്ബ് അധികൃതരാണ് ആരാധകനെ മല്‍സരം കാണുന്നതില്‍ നിന്ന് 11 വര്‍ഷത്തേക്ക് വിലക്കിയത്.

മല്‍സരം നടന്ന സ്‌റ്റേഡിയം അടുത്ത മല്‍സരത്തിന് അടച്ചിടുമെന്ന് ക്ലബ്ബ് വ്യക്തമാക്കി. അടച്ചിട്ട സ്‌റ്റേഡിയത്തിലായിരിക്കും വരോണയുടെ അടുത്ത മല്‍സരം നടക്കുക. മല്‍സരത്തില്‍ ബ്രിസക്ക 2-1ന് തോറ്റിരുന്നു. തുടര്‍ന്നാണ് വരോണ ആരാധകന്‍ ബലോട്ടലിയെ അധിക്ഷേപിച്ചത്. നിലവില്‍ ദേശീയ ടീമില്‍ കളിക്കുന്ന ബലോട്ടലി ഇറ്റാലിയന്‍ താരമാകില്ലെന്നും പൗരത്വം മാത്രം ഉണ്ടായാല്‍ പോരെന്നും ആരാധകന്‍ വിളിച്ചു പറഞ്ഞിരുന്നു. തുടര്‍ന്ന് ബലോട്ടലി പന്ത് ഗ്യാലറിയിലേക്ക് അടിക്കുകയും ഗ്രൗണ്ട് വിടുകയും ചെയ്തിരുന്നു. തുടര്‍ന്ന് മല്‍സരം അല്‍പ്പനേരം തടസ്സപ്പെട്ടിരുന്നു.

എന്നാല്‍ താരത്തിനെതിരേ വംശീയാധിക്ഷേപം നടന്നിട്ടില്ലെന്ന് വരോണ മേയര്‍ വ്യക്തമാക്കി. മല്‍സരത്തിനിടെയുള്ള ആര്‍പ്പുംവിളിയും ബലോട്ടലി മറ്റൊരു തരത്തില്‍ കണ്ടെതാണെന്നും അദ്ദേഹം പറഞ്ഞു.

Similar News