ഒരു സീസണില്‍ 20 കോടിയുടെ നഷ്ടം; ഐഎസ്എല്‍ ടീമുകളുടെ ഭാവി ഇനി എങ്ങോട്ട് ?

താരങ്ങളുടെ താമസസൗകര്യവും മറ്റു ചെലവുമടക്കം മൊത്തം 40 കോടിയോളം രൂപ ഒരു ക്ലബ്ബിന് ചെലവ് മാത്രം വരും. നല്‍കുന്ന രജിസ്‌ട്രേഷന്‍ ഫീയില്‍നിന്നും പോയിന്റ് ടേബിള്‍ സ്ഥാനം അനുസരിച്ച് തിരിച്ചുകിട്ടുന്ന പണവും സ്‌പോണ്‍സര്‍ഷിപ്പില്‍നിന്നും മറ്റും ലഭിക്കുന്നതുമാണ് ഏകവരുമാനം.

Update: 2021-01-30 09:09 GMT

ടി പി ജലാല്‍

പനാജി: രാജ്യത്തെ പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പായ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പ്രതിസന്ധിയിലേക്ക്. ഓരോ സീസണിലും ക്ലബ്ബുകള്‍ക്ക് ശരാശരി 20 കോടി രൂപയുടെ നഷ്ടമാണുണ്ടാക്കുന്നതെന്നാണ് പുതിയ റിപോര്‍ട്ട്. ടീമുകളുടെ ചെലവ് വരുന്നത് പ്രധാനമായും കളിക്കാരുടെ ശമ്പളത്തിലാണ്. ഒരു ക്ലബ്ബ് ഐഎസ്എല്‍ നടത്തിപ്പുകാരായ റിലയന്‍സിന്റെ സബ്‌സിഡിയറി കമ്പനിയായ എഫ്എസ്ഡിഎലിന് (ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡവലപ്‌മെന്റ് ലിമിറ്റഡ്) എല്ലാ വര്‍ഷവും 15 കോടി രൂപ രജിസ്‌ട്രേഷന്‍ ഫീ ആയി നല്‍കണം. ഇതിന് പുറമെ ശമ്പളത്തിനും മറ്റുമായി 16.5 കോടി രൂപയും ചെലവഴിക്കണമെന്നാണ് സംഘാടകരുടെ നിര്‍ദേശം.

താരങ്ങളുടെ താമസസൗകര്യവും മറ്റു ചെലവുമടക്കം മൊത്തം 40 കോടിയോളം രൂപ ഒരു ക്ലബ്ബിന് ചെലവ് മാത്രം വരും. നല്‍കുന്ന രജിസ്‌ട്രേഷന്‍ ഫീയില്‍നിന്നും പോയിന്റ് ടേബിള്‍ സ്ഥാനം അനുസരിച്ച് തിരിച്ചുകിട്ടുന്ന പണവും സ്‌പോണ്‍സര്‍ഷിപ്പില്‍നിന്നും മറ്റും ലഭിക്കുന്നതുമാണ് ഏകവരുമാനം. ഇത് കിഴിച്ചാലും 20 കോടിയിലധികം രൂപ ഓരോ സീസണിലും നഷ്ടമായി വരുന്നുണ്ട്. യുവതാരങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിനായി റിലയന്‍സ് ഫൗണ്ടേഷന്‍ 2 കോടി തിരിച്ചുതരുമെന്നും പറയുന്നുണ്ട്. എന്നാല്‍, ഇതും താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്. അതേസമയം, കളിക്കാരുടെ ശമ്പളപരിധി നിയമം ലംഘിക്കുന്ന ടീമുകള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്താന്‍ സംഘാടകര്‍ മുന്നിലുമാണ്.

ബംഗളൂരു എഫ്‌സിക്ക് ഓരോ സീസണിലും 25 കോടിയുടെ ബാധ്യത വരുന്നതായി ടീം ഉടമ ഐഎസ്എല്‍ സ്ഥാപക നിത അംബാനിക്ക് കത്തെഴുതിയിരുന്നു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയിലുള്ള രാജ്യത്തെ ഏറ്റവും വിജയകരമായ ഫുട്‌ബോള്‍ ക്ലബ്ബുകളിലൊന്നായ ബംഗളൂരു എഫ്‌സിയുടെ അവസ്ഥ ഇതാണെങ്കില്‍ പിന്നെ ബാക്കി ടീമുകളുടെ നിലനില്‍പ്പ് പറയേണ്ടതില്ല. ബംഗളൂരു എഫ്‌സിയുടെ സ്‌പോണ്‍സര്‍മാരായ ജെഎസ്ഡബ്ല്യുവിനാണ് ഇതിന്റെ ആഘാതം കൂടുതല്‍ സംഭവിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഫുട്‌ബോളിലെ ഒരുതരം ത്വരയാണ് ബംഗളൂരു എഫ്‌സി. ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഉള്‍പ്പെടുന്ന ടീമില്‍ നിരവധി അന്താരാഷ്ട, ദേശീയ താരങ്ങളുണ്ട്.

കഴിഞ്ഞ രണ്ടുതവണ ഐലീഗ് നേടിയ ടീം 2017-18 സീസണിലെ ഐഎസ്എല്‍ ജേതാക്കളുമാണ്. എന്നാല്‍, ഇതൊന്നും ടീമിന് സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനുള്ള നേട്ടങ്ങളാവുന്നില്ല. നഷ്ടത്തിലുള്ളത് വെറും ബംഗളൂരു എഫ്‌സി മാത്രമല്ല. 2019ല്‍ പൂനെ സിറ്റി എഫ്‌സി അടച്ചുപൂട്ടിയത് കനത്ത സാമ്പത്തിക പ്രയാസത്തിലാണ്. നഷ്ടം കുറക്കാനാണ് ഡല്‍ഹി ടീം ഒഡീഷ എഫ്‌സിക്ക് വിറ്റത്. എഫ്‌സി ഗോവയും കടുത്ത പ്രതിസന്ധിയിലാണ്. കേരള ബ്ലാസ്റ്റേഴ്‌സ് ഉടമകള്‍ സംസ്ഥാനത്തിന്് പുറത്തുള്ളവരായതിനാല്‍ വെളിപ്പെടുത്തിയിട്ടില്ല. മുടക്കിയ പണത്തിന് ഭാവിയില്‍ ലക്ഷ്യം നേടാമെന്ന പ്രതീക്ഷയിലാണ് മിക്ക ക്ലബ്ബുകളും ഇപ്പോള്‍ തള്ളിക്കൊണ്ടുപോവുന്നത്.

ക്ലബ്ബുകള്‍ മല്‍സരിച്ച് മികച്ച വേതനം വാഗ്ദാനം ചെയ്യുന്നത് യൂറോപ്പിലും ആസ്‌ത്രേലിയയിലും കളിച്ച പരിചയസമ്പന്നരെ (പ്രായക്കൂടുതലുള്ളവരാണെങ്കിലും) ഇന്ത്യയിലേക്ക് ആകര്‍ഷിപ്പിക്കുകയാണ്. ലോകഫുട്‌ബോള്‍ ക്ലബ്ബുകളുടെ പ്രധാന വരുമാനം മല്‍സരത്തിലെ ടെലിവിഷന്‍ വഴി ലഭിക്കുന്നതാണ്. എന്നാല്‍, ഐഎസ്എല്ലിന്റെ ബ്രോഡ്കാസ്റ്റര്‍ ടൂര്‍ണമെന്റ് നടത്തിപ്പുകാര്‍തന്നെ ആയതിനാല്‍ ആ വരുമാനവും ടീമുകള്‍ക്ക് ലഭിക്കുന്നില്ല. ഈ തരത്തില്‍ വരുമാനം എല്ലാ മേഖലയിലും അടഞ്ഞുനില്‍ക്കുന്നതിനാല്‍ ഒരോ ടീമും വര്‍ഷം തോറും കടുത്ത പ്രതിസന്ധിയിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്.

സംഘാടകര്‍ക്കും ഇത്തവണ കനത്ത നഷ്ടമാണുണ്ടായിട്ടുള്ളത്. പ്രധാനമായും കൊവിഡാണ് പ്രശ്‌നം. ടിക്കറ്റ് വരുമാനത്തിന്റെ അഭാവം, സ്‌പോണ്‍സര്‍ഷിപ്പ്, ചാംപ്യന്‍ഷിപ്പിന്റെ ആരവം നിലനിര്‍ത്തുന്നതിനുള്ള അധിക ചെലവ് തുടങ്ങിയവ വന്‍ബാധ്യതയാണ് വരുത്തുന്നത്. ഇത് ശരിക്കും രാജ്യത്തെ പ്രീമിയര്‍ ലീഗിന്റെ സാമ്പത്തിക സ്ഥിതിയെ ദുര്‍ബലമാക്കിക്കൊണ്ടിരിക്കുകയാണ്. സ്റ്റാര്‍ സ്‌പോര്‍ട്‌സുമായി സഹകരിച്ച് 2014 ലാണ് അംബാനി ഗ്രൂപ്പ് ഐഎസ്എല്‍ ആരംഭിച്ചത്. 2019ലാണ് ഇന്ത്യയുടെ പ്രീമിയര്‍ ഫുട്‌ബോള്‍ ലീഗായി എഎഫ്‌സിയുടെ അംഗീകാരം ലഭിക്കുന്നത്. വിവേകപൂര്‍വമായി ഐഎസ്എല്ലിന്റെ സുസ്ഥിരമായ ഭാവിക്കുവേണ്ടി ഒരു പദ്ധതി തയ്യാറാക്കുന്നത് നന്നാവുമെന്നാണ് ടീം ഉടമകള്‍ പറയുന്നത്.

എന്നാല്‍, ക്ലബ്ബുകളില്‍നിന്നും പണം വാങ്ങുന്നതിനപ്പുറം സാമ്പത്തിക പ്രയാസത്തില്‍ ഇടപെടാനോ പരിഹരിക്കാനോ സംഘാടകര്‍ താല്‍പര്യം കാണിക്കുന്നില്ല. ടീം ലാഭത്തിലാക്കാനുള്ളത് പോയിട്ട് നഷ്ടം എന്ന് നികത്താനാവുമെന്ന പ്രതീക്ഷയും വിദൂരമാണ്. ഈ സാമ്പത്തികസ്ഥിതി തുടര്‍ന്നാല്‍ സുപ്പര്‍ ലീഗിലെ ടീമുകളുടെ ഭാവി എന്തായിരിക്കുമെന്ന് കാത്തിരുന്ന് കാണുകതന്നെ വേണം. ഐഎസ്എല്‍ നടത്തിപ്പ് പൂര്‍ണമായും റിലയന്‍സിന് കീഴിലായതിനാല്‍ രാജ്യത്തെ ഫുട്‌ബോള്‍ ഫെഡറേഷന് (എഐഎഫ്എഫ്) പ്രത്യേകിച്ചൊന്നും ചെയ്യാനാവുന്നില്ലെന്നതാണ് ഏറെ ഖേദകരം.

Tags: