ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപര്‍ ലീഗിന്റെ 2025-26 സീസണിലെ വേദിയായി കേരളത്തെ പരിഗണിച്ചിരുന്നെങ്കിലും, മതിയായ അടിസ്ഥാന സൗകര്യങ്ങളുടെ കുറവു കാരണം കേരളം പട്ടികയില്‍ നിന്ന് പുറത്തായി. പുതിയ സീസണ്‍ രണ്ട് പ്രധാന കേന്ദ്രങ്ങളിലായി നടത്താനാണ് എഐഎഫ്എഫും ക്ലബ്ബുകളും തീരുമാനിച്ചിരിക്കുന്നത്.
പശ്ചിമ ബംഗാള്‍, ഗോവ എന്നിവയ്ക്കാണ് നിലവില്‍ മുന്‍ഗണന. ഓരോ ഹബ്ബിലും കുറഞ്ഞത് രണ്ട് മല്‍സര വേദികളും മൂന്ന് മികച്ച നിലവാരമുള്ള പരിശീലന മൈതാനങ്ങളും ആവശ്യമാണ്. കൊല്‍ക്കത്തയിലെ സ്‌റ്റേഡിയങ്ങള്‍ക്കും ഗോവയിലെ മൈതാനങ്ങള്‍ക്കും ഒപ്പമെത്താന്‍ കേരളത്തിലെ നിലവിലെ സൗകര്യങ്ങള്‍ക്ക് കഴിയില്ലെന്നാണ് വിലയിരുത്തല്‍.
സാമ്പത്തിക പ്രതിസന്ധിയും ലീഗിന്റെ വാണിജ്യ പങ്കാളിയെ കണ്ടെത്തുന്നതിലെ കാലതാമസവും കാരണം ഫെബ്രുവരിയില്‍ തുടങ്ങുന്ന ചുരുങ്ങിയ സീസണാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. 14 ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ച് ഓരോ ടീമിനും 12 മല്‍സരങ്ങള്‍ വീതം ലഭിക്കുന്ന രീതിയിലാണ് മല്‍സരക്രമം. കൊച്ചിയിലെ കലൂര്‍ സ്‌റ്റേഡിയം ഒരു മികച്ച മല്‍സര വേദിയാണെങ്കിലും, ഒരേസമയം ഒന്നിലധികം ടീമുകള്‍ക്ക് പരിശീലനം നടത്താന്‍ ആവശ്യമായ ഉയര്‍ന്ന നിലവാരമുള്ള മൈതാനങ്ങള്‍ കൊച്ചിയില്‍ പരിമിതമാണെന്നതാണ് കേരളത്തിന് തിരിച്ചടിയായത്.
ലീഗ് സുഗമമായി നടത്തുന്നതിനും ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനും ഇത്തരമൊരു കര്‍ശനമായ തീരുമാനം അനിവാര്യമാണെന്നാണ് അധികൃതരുടെ പക്ഷം. കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് തങ്ങളുടെ പ്രിയ ടീമിന്റെ മല്‍സരങ്ങള്‍ നേരിട്ട് കാണാന്‍ കഴിയാത്തത് വലിയ നിരാശയാണെങ്കിലും, ലീഗിന്റെ നിലനില്‍പ്പിനായി ഈ പ്രായോഗികമായ നീക്കം സഹായിക്കും.
