ഖാലിദ് ജമീല്‍ ഇന്ത്യന്‍ ഫുട്ബോള്‍ കോച്ച്

Update: 2025-08-01 13:04 GMT


ന്യൂഡല്‍ഹി: ഇന്ത്യന്‍ പുരുഷ ഫുട്ബോള്‍ ടീമിന്റെ പരിശീലകനായി ഖാലിദ് ജമീലിനെ നിയമിച്ചു. ഇന്ന് ചേര്‍ന്ന് ഫുട്ബോള്‍ ഫെഡറേഷന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗമാണ് പുതിയ പരിശീലകനെ പ്രഖ്യാപിച്ചത്. പതിമൂന്ന് വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യക്കാരന്‍ രാജ്യത്തിന്റെ ഫുട്ബോള്‍ ടീമിന്റെ പരിശീലകനാകുന്നത്. 170 പേരാണ് ഇന്ത്യന്‍ പരീശീലകനാകാന്‍ അപേക്ഷ നല്‍കിയിരുന്നത്. മുന്‍ ഇന്ത്യന്‍ താരം ഐഎംവിജയന്റെ നേതൃത്വത്തിലുള്ള ടെക്നിക്കല്‍ കമ്മിറ്റി മൂന്നുപേരുടെ ചുരുക്ക പട്ടിക തയ്യാറാക്കിയിരുന്നു. അതില്‍ നിന്നാണ് ഖാലിദ് ജമീലിനെ തെരഞ്ഞെടുത്തത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജംഷഡ്പൂര്‍ എഫ്സിയുടെ മുഖ്യപരിശീലകനാണ് 48കാരനായ ഖാലിദ് ജമീല്‍. അടുത്തവര്‍ഷം വരെ ജംഷഡ്പൂരുമായി കരാറുള്ള ജമീല്‍ ഒരുദശാബ്ദത്തിലേറെയായി ഐഎസ്എല്ലിലും ഐ ലീഗിലും ഇന്ത്യന്‍ ക്ലബുകളെ പരിശീലിപ്പിക്കുന്നു. മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, ബംഗളൂരു എഫ്സി തുടങ്ങിയ വമ്പന്‍മാരെ പരാജയപ്പെടുത്തി 2017ലെ ഐലീഗ് കിരീടം നേടിയ ഐസോള്‍ എഫ്സിയുടെ പരിശീലകനായിരുന്നു.

കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ ജംഷഡ്പൂരിനെ ഫൈനലില്‍ എത്തിച്ചു. കുവൈത്തില്‍ ജനിച്ച ജമീല്‍ തന്റെ പ്രൊഫഷണല്‍ കരിയറില്‍ മുഴുവന്‍ ഇന്ത്യയിലാണ് കളിച്ചത്. 2009ല്‍ മുംബൈ എഫ്സിക്ക് വേണ്ടിയായിരുന്നു ജമീല്‍ അവസാനമായി കളത്തിലിറങ്ങിയത്. പരിക്ക് മൂലം പിന്നീട് വിശ്രമത്തിലേക്കും പരിശീലനത്തിലേക്കും ജമീല്‍ കളം മാറി.

Tags: