ഞായറാഴ്ച കേരളാ ബ്ലാസ്റ്റേഴ്‌സ് കൊച്ചിയില്‍ കളിക്കും; വാടക പ്രശ്‌നം പരിഹരിച്ചു, ഒരാഴ്ചയ്ക്കകം നല്‍കേണ്ടത് 28 ലക്ഷം രൂപ

Update: 2026-02-21 16:08 GMT

കൊച്ചി: ആശങ്കകള്‍ക്കും പ്രതിസന്ധികള്‍ക്കും ഒടുവില്‍ ഐ എസ് എല്‍ മത്സരത്തിലെ കേരള ബ്ലാസ്റ്റേഴ്സ് - മുംബൈ എഫ് സി പോരാട്ടം ഞായറാഴ്ച രാത്രി 7.30 ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കും. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ 2026 (ഐഎസ്എല്‍) സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മല്‍സരം നടക്കാനിരിക്കെ കൊച്ചിയില്‍ ശനിയാഴ്ച രാവിലെ നാടകീയ സംഭവങ്ങളാണ് നടന്നത്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ ബ്ലാസ്റ്റേഴ്സ് ഓഫീസ് പൂട്ടിയ ജിസിഡിഎ, ടീം പ്രതിനിധികളെ പുറത്താക്കി. പ്രശ്‌നങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് മുംബൈ സിറ്റി എഫ്സിക്കെതിരായ മല്‍സരത്തിന് മുന്‍പ് നിശ്ചയിച്ചിരുന്ന വാര്‍ത്താസമ്മേളനം സ്റ്റേഡിയത്തില്‍ നടത്താന്‍ അനുവദിച്ചിരുന്നില്ല. മീഡിയ റൂം പൂട്ടിയതിനാല്‍ പരിശീലകനും താരങ്ങളും എത്തിയിട്ടും പരിപാടി ഓണ്‍ലൈനിലേക്ക് മാറ്റേണ്ടി വരികയായിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു സ്റ്റേഡിയം വാടക ഉയര്‍ത്താനുള്ള ജിസിഡിഎയുടെ നീക്കം. രണ്ട് ലക്ഷമെന്നത് 4.20 ലക്ഷമായി വര്‍ധിപ്പിക്കാനായിരുന്നു തീരുമാനം. എക്സിക്യൂട്ടീവ് യോഗത്തിലായിരുന്നു ഇത് സംബന്ധിച്ച് തീരുമാനമായത്. നേരത്തെ കോഴിക്കോട് നടത്താന്‍ നിശ്ചയിച്ച മല്‍സരം കൊച്ചിയില്‍ നടത്താന്‍ തീരുമാനിച്ചത് വാടക കുറയ്ക്കുമെന്ന ജിസിഡിഎയുടെ വാക്കിന്റെ അടിസ്ഥാനത്തിലായിരുന്നു. നേരത്തെ രണ്ട് ലക്ഷം നല്‍കിയാല്‍ മതി എന്നായിരുന്നു അറിയിച്ചത്. എന്നാല്‍, നേരത്തെ ആവശ്യപ്പെട്ടതിലും ഇരട്ടി തുകയാണ് ജിസിഡിഎ ഇമെയില്‍ മുഖേന കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്.

ശനിയാഴ്ച രാവിലെ 11.30 നു കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വാര്‍ത്താസമ്മേളനം നടത്താന്‍ എത്തിയ ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികളെയും, റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയും ഇറക്കിവിട്ട ജിസിഡിഎ പിന്നാലെ സ്റ്റേഡിയത്തിലുള്ള ബ്ലാസ്റ്റേഴ്‌സിന്റെ ഓഫിസും പൂട്ടി. മല്‍സരത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമായി ഓഫിസിലുണ്ടായിരുന്ന ബ്ലാസ്റ്റേഴ്‌സിന്റെയും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെയും (എഐഎഫ്എഫ്) അധികൃതരെയാണ് ജിസിഡിഎ പ്രതിനിധികളും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് പുറത്താക്കിയത്. ഇതിനു ശേഷം ഓഫിസ് മുറി പൂട്ടുകയും ചെയ്തു.

ഒരു ലക്ഷം രൂപ കോഷന്‍ ഡെപ്പോസിറ്റ് ആയി ബ്ലാസ്റ്റേഴ്‌സ് നല്‍കിയത് ജിസിഡിയയുടെ കൈവശം ഉണ്ടായിരുന്നു. എന്നിട്ടും മെയിന്റനന്‍സ് ഫീ ആയി 28 ലക്ഷം രൂപ ശനിയാഴ്ച തന്നെ നല്‍കണമെന്ന് ജിസിഡിഎ വാശി പിടിക്കുകയായിരുന്നു, ഇതിനിടെ മല്‍സരത്തിനായി മുംബൈ ടീം കൊച്ചിയിലെത്തുകയും ചെയ്തു. ഒടുവില്‍ മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ രാത്രി വൈകി മത്സരം നടത്താന്‍ ജിസിഡിഎ അനുവാദം നല്‍കുകയായിരുന്നു. ഒരാഴ്ചയ്ക്കകം 28 ലക്ഷം രൂപ കെട്ടിവെയ്ക്കാമെന്ന ഉറപ്പിന്മേലാണ് ജിസിഡിഎ അയഞ്ഞത്. ജിസിഡിഎ യുടെ അനാവശ്യ പിടിവാശിയാണ് മല്‍സരം അവസാന നിമിഷം വരെ അനിശ്ചിതത്വത്തിലാക്കാന്‍ കാരണമായത്.






Tags: