ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം; ഇറാന്‍ താരം മെഹ്ദി താരീമിക്ക് ക്ലബ്ബ് ലോകകപ്പ് നഷ്ടമാവും

Update: 2025-06-15 14:52 GMT
ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം; ഇറാന്‍ താരം മെഹ്ദി താരീമിക്ക് ക്ലബ്ബ് ലോകകപ്പ് നഷ്ടമാവും

ടെഹ്‌റാന്‍: ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ഇറാന്‍ താരം മെഹ്ദി താരീമിക്ക് ക്ലബ്ബ് ലോകകപ്പ് നഷ്ടമാവും. ഇന്റര്‍മിലാന്‍ താരമായ മെഹ്ദി താരീമി നിലവില്‍ ഇറാനിലാണുള്ളത്. ലോകകപ്പ് നടക്കുന്ന അമേരിക്കയിലെത്താന്‍ താരത്തിന് നിലവില്‍ സാധ്യമല്ല. ഇറാന്റെ വ്യോമപാത അടച്ചതാണ് മെഹ്ദിക്ക് വിനയായത്. താരത്തിന് ആദ്യ മല്‍സരം നഷ്ടമാവുമെന്നായിരുന്നു നേരത്തെ ഉള്ള റിപോര്‍ട്ട്. എന്നാല്‍ ടൂര്‍ണ്ണമെന്റ് മുഴുവന്‍ നഷ്ടമാവുമെന്നാണ് പുതിയ റിപോര്‍ട്ട്. ഇറ്റാലിയന്‍ ക്ലബ്ബായ ഇന്റര്‍ ഇറാനിയന്‍ അധികൃതരുമായി ബന്ധപ്പെടുന്നുണ്ട്. മെഹ്ദി ടീമിന്റെ പ്രധാന സ്‌ട്രൈക്കറാണ്. താരം ടെഹ്‌റാനിലെ സുരക്ഷിത സ്ഥലത്താണുള്ളതെന്നും ഭയപ്പെടേണ്ട സാഹചര്യം ഇല്ലാഎന്നും ഇറാനിയന്‍ അധികൃതര്‍ അറിയിച്ചു. ഇന്റര്‍മിലാന്റെ ആദ്യ മല്‍സരം മെക്‌സിക്കന്‍ ക്ലബ്ബായ മൊന്റെര്‍റിയ്‌ക്കെതിരേയാണ്. ജൂണ്‍ 10ന് എഎഫ്‌സി ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ നോര്‍ത്ത് കൊറിയക്കെതിരേ ഇറാനായി സ്‌കോര്‍ ചെയ്ത് ജയമൊരുക്കിയത് മെഹ്ദിയുടെ ഗോളിലായിരുന്നു. 2024ലാണ് ഇറാന്‍ ക്യാപ്റ്റന്‍ ഇന്റര്‍മിലാനൊപ്പം ചേര്‍ന്നത്.




Tags:    

Similar News