യുവേഫാ ചാംപ്യന്‍സ് ലീഗില്‍ ഇന്ന് ഡൂ ഓര്‍ ഡൈ പോരാട്ടം; റയലും സിറ്റിയും നേര്‍ക്കുനേര്‍, എംബാപ്പെയും ബെല്ലിങ്ഹാമും ഇറങ്ങും

Update: 2026-03-17 07:45 GMT

മാഡ്രിഡ്: യുവേഫ ചാംപ്യന്‍സ് ലീഗ് പ്രീ-ക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ നിലവിലെ ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടാനൊരുങ്ങി റയല്‍ മാഡ്രിഡ്. പരിക്കിനെത്തുടര്‍ന്ന് ടീമിന് പുറത്തായിരുന്ന സൂപ്പര്‍ താരങ്ങളായ കിലിയന്‍ എംബാപ്പെയും ജൂഡ് ബെല്ലിങ്ഹാമും പൂര്‍ണ്ണ കായികക്ഷമത വീണ്ടെടുത്ത് ടീമില്‍ തിരിച്ചെത്തി. ചൊവ്വാഴ്ച മാഞ്ചസ്റ്ററിലെ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടക്കുന്ന നിര്‍ണ്ണായക പോരാട്ടത്തിനുള്ള 26 അംഗ സ്‌ക്വാഡില്‍ ഇരുവരെയും ഉള്‍പ്പെടുത്തിയതായി പരിശീലകന്‍ ആല്‍വാരോ അര്‍ബലോവ സ്ഥിരീകരിച്ചു.

കഴിഞ്ഞ വാരം സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന ആദ്യ പാദ മല്‍സരത്തില്‍ റയല്‍ മാഡ്രിഡ് ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് വിജയിച്ചിരുന്നു. ഫെഡറിക്കോ വാല്‍വെര്‍ഡെയുടെ തകര്‍പ്പന്‍ ഒന്നാം പകുതി ഹാട്രിക്കാണ് റയലിന് 3-0 എന്ന വ്യക്തമായ ലീഡ് സമ്മാനിച്ചത്. പരിക്കുമൂലം എംബാപ്പെയും ബെല്ലിങ്ഹാമും ആ മല്‍സരത്തില്‍ കളിച്ചിരുന്നില്ല. അവര്‍ക്ക് പുറമെ പരിക്കിന്റെ പിടിയിലായിരുന്ന ലെഫ്റ്റ് ബാക്ക് ആല്‍വാരോ കരേരാസ്, സെന്‍ട്രല്‍ ഡിഫന്‍ഡര്‍ ഡേവിഡ് അലാബ എന്നിവരും ടീമിലേക്ക് മടങ്ങിയെത്തിയത് പ്രതിരോധ നിരയ്ക്ക് കരുത്താകും.

ഫെബ്രുവരി ആദ്യം റായോ വല്ലെക്കാനോയ്ക്കെതിരായ മല്‍സരത്തിനിടെ ഹാംസ്ട്രിങ്ങിന് പരിക്കേറ്റ ബെല്ലിംഗ്ഹാമിന് റയലിന്റെ കഴിഞ്ഞ ഒന്‍പത് മല്‍സരങ്ങള്‍ നഷ്ടമായിരുന്നു. ക്രിസ്മസിന് മുന്‍പ് തന്നെ കാല്‍മുട്ടിലെ അസ്വസ്ഥതകളുമായി വലഞ്ഞ എംബാപ്പെയെ കൃത്യമായ വിശ്രമം നല്‍കിയാണ് റയല്‍ മാനേജ്‌മെന്റ് ഇത്രയും കാലം നിലനിര്‍ത്തിയത്. ഡിസംബറിലെ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ തോല്‍വി, സ്പാനിഷ് സൂപ്പര്‍ കപ്പ് സെമി ഫൈനല്‍, ലാ ലിഗയിലെ റയല്‍ സോസിഡാഡിനെതിരായ മല്‍സരം എന്നിവയിലെല്ലാം എംബാപ്പെയ്ക്ക് വിശ്രമം നല്‍കിയിരുന്നു.ഈ മല്‍സരത്തില്‍ വിജയിച്ച് റയല്‍ മാഡ്രിഡ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറുകയാണെങ്കില്‍, അറ്റലാന്റ - ബയേണ്‍ മ്യൂണിക് മല്‍സരത്തിലെ വിജയികളെയാകും അവര്‍ നേരിടുക.