അര്‍ജന്റീനയ്ക്കായി മിശ്ശിഹാ ഒരു കിരീടം നേടുമോ?

നായകനെന്ന നിലയില്‍ ഒരു കിരീടം പോലും നേടാത്തവന്‍ എന്ന വിമര്‍ശനമാണ് മെസ്സി വര്‍ഷങ്ങളായി നേരിടുന്നത്.

Update: 2021-07-10 06:08 GMT


സാവോപോളോ: ലയണല്‍ മെസ്സിയെന്ന ഫുട്‌ബോള്‍ മാന്ത്രികന്‍ തകര്‍ക്കാത്ത റെക്കോഡുകള്‍ ഇല്ല. ക്ലബ്ബു തലത്തില്‍ നേടാത്ത കിരീടങ്ങളുമില്ല. അര്‍ജന്റീനയെന്ന ടീമിന്റെ ജീവശ്വാസമാണ് മെസ്സി. വിരമിക്കല്‍ പ്രഖ്യാപനം നടത്തിയതിന് ശേഷം ആരാധകരുടെ ആവശ്യപ്രകാരം വീണ്ടും ബൂട്ടണിഞ്ഞ മഹാന്‍. വിശേഷണങ്ങളും റെക്കോഡുകളും ദിനംപ്രതി വര്‍ധിക്കുമ്പോഴും രാജ്യത്തിനായി ഒരു കിരീടമെന്ന മെസ്സിയുടെ സ്വപ്‌നം പൂവണിയാതെ കിടക്കുന്നു. നാളെ കോപ്പാ ഫൈനലില്‍ ബ്രസീലിനെ നേരിടുന്ന അര്‍ജന്റീനയക്കുവേണ്ടി മിശ്ശിഹാ കപ്പടിക്കണമെ എന്നാണ് ആരാധകരുടെ പ്രാര്‍ത്ഥന. 1991ന് ശേഷം മറഡോണയുടെ നാട്ടിലേക്ക് ഒരു പ്രധാന കിരീടം വന്നിട്ടില്ല. സുപ്രധാന മല്‍സരങ്ങളില്‍ കാലിടറുന്ന പതിവ് മെസ്സിയെ ഇക്കുറിയും വേട്ടയാടുമോ എന്നാണ് ആരാധകരുടെ പേടി. നായകനെന്ന നിലയില്‍ ഒരു കിരീടം പോലും നേടാത്തവന്‍ എന്ന വിമര്‍ശനമാണ് മെസ്സി വര്‍ഷങ്ങളായി നേരിടുന്നത്. അര്‍ജന്റീന എന്ന രാജ്യത്തിന് പുറമെ മെസ്സി താരത്തിന് ചരിത്രത്തില്‍ ഒരു കിരീടം ആവശ്യമാണ്.


മുമ്പ് നാല് തവണയാണ് മെസ്സിയുടെ കീഴില്‍ അര്‍ജന്റീന പ്രധാന ഫൈനുകളില്‍ തോല്‍വിയേറ്റുവാങ്ങിയത്. 2007ലെ കോപ്പാ ഫൈനല്‍ ആയിരുന്നു മെസ്സിയുടെ ആദ്യ ഫൈനല്‍. അന്ന് ചിരവൈരികളായ ബ്രസീലിനോട് മൂന്ന് ഗോളിന് തോറ്റു. ഫുട്‌ബോള്‍ പ്രേമികളെ ഒന്നടങ്കം വേദനിപ്പിച്ച 2014ലെ ലോകകപ്പ്. ഫൈനലില്‍ ജര്‍മ്മനിയോട് ഒരു ഗോളിന് തോറ്റ് കിരീട നഷ്ടം. 2015ലും 2016ലും വില്ലനായത് ചിലി. കോപ്പാ ഫൈനലില്‍ രണ്ട് തവണയും ചിലിയോട് തോറ്റ് കിരീടം വീണ്ടും നഷ്ടമായി. ഫൈനലില്‍ കാലിടറുന്ന ആ ബാധ നാളെ മാരക്കാനയില്‍ മെസ്സിയെയും അര്‍ജന്റീനയെയും വിട്ടൊഴിയുമോ എന്ന കാത്തിരുന്നു കാണാം.